ദോഹയില്‍ കരയാക്രമണം പ്ലാനിട്ട നെതന്യാഹു ; മൊസാദ് കളത്തില്‍ ഇറങ്ങി, സ്‌നൈപ്പര്‍മാര്‍ ഖലീല്‍ അല്‍ ഹയ്യയെ തീര്‍ക്കും

ദോഹയില്‍ ഹമാസ് നേതാക്കളെ വധിക്കാന്‍ കഴിയാതെ പോയത് മൊസാദിന്റെ വാക്ക് നെതന്യാഹു കേള്‍ക്കാതിരുന്നത് കൊണ്ട്. കത്താറയിലെ ഒരു മുറി മാത്രം ലക്ഷ്യം വെച്ചാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. എന്നാല്‍ ആദ്യം കരയാക്രമണമായിരുന്നു പ്ലാനിട്ടത്. ഈ നീക്കത്തില്‍ നിന്ന് ബെഞ്ചമിന്‍ നെതന്യാഹുവിനെ തടഞ്ഞത് മൊസാദ്. സ്‌നൈപ്പര്‍മാരെ ഇറക്കാമെന്നും മൊസാദ് നേരിട്ട് പദ്ധതി ഏറ്റെടുത്തോളാമെന്ന് പറഞ്ഞതും കേള്‍ക്കാതെ നെതന്യാഹു തിടുക്കപ്പെട്ട് വ്യോമാക്രമണം നടത്തി. പക്ഷെ നെതന്യാഹുവിന് പിഴച്ചു ഹമാസ് തലവന്മാര്‍ രക്ഷപ്പെട്ടു. മറ്റ് രാജ്യങ്ങളില്‍ പല ഓപ്പറേഷനും വിജയകരമാക്കിയ മൊസാദ് എന്തു കൊണ്ടാണ് ഖത്തറിലെ ആക്രമണത്തില്‍ സഹകരിക്കാത്തതെന്ന ചോദ്യം ഉയരുന്നു. കൊല്ലപ്പെട്ടവരില്‍ ഹമാസ് നേതൃത്വനിരയിലെ ഉദ്യോഗസ്ഥരാരും ഉണ്ടായിരുന്നില്ല. ഇത് ഇസ്രയേലിന് തിരിച്ചടിയാകുവുകയും ചെയ്തു.
മധ്യസ്ഥ ചര്‍ച്ചയ്ക്കായി ഖത്തറില്‍ എത്തിയ ഹമാസ് ഉന്നത നേതാവ് ഖലീല്‍ അല്‍ ഹയ്യ, ഹമാസിന്റെ വെസ്റ്റ് ബാങ്ക് തലവന്‍ സഹീര്‍ ജബാറിന്‍, ശൂറ കൗണ്‍സില്‍ അധ്യക്ഷന്‍ മുഹമ്മദ് ദാര്‍വിഷ്, വിദേശകാര്യ തലവന്‍ ഖാലിദ് മാഷല്‍ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു ചൊവ്വാഴ്ച ഇസ്രയേലിന്റെ ആക്രമണം. നേതൃനിരയെ ഇല്ലാതാക്കിയാല്‍ ഹമാസ് നിര്‍വീര്യമാകുമെന്ന കണക്കുകൂട്ടലിലാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് എത്തിയ നേതാക്കളെ വധിക്കാന്‍ ഖത്തറിന്റെ മണ്ണില്‍ ആക്രമണം നടത്തിയത്. എന്നാല്‍ ലക്ഷ്യം നിറവേറ്റാന്‍ ഇസ്രയേലിനായില്ല എന്നു മാത്രമല്ല ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇസ്രയേല്‍ ഒറ്റപ്പെടുകയും ചെയ്തു.
മൊസാദിന്റെ ഡയറക്ടര്‍ ഡേവിഡ് ബാര്‍ണിയ ഖത്തറിലെ ഹമാസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ആക്രമണത്തെ എതിര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. മൊസാദും ഖത്തറുമായി അടുത്ത ബന്ധമുണ്ട്. ഹമാസുമായുള്ള ചര്‍ച്ചയിലൂടെയാണ് ഇത് രൂപപ്പെട്ടത്. കരയാക്രമണം നടത്തിയാല്‍ ഗാസയിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളില്‍ പ്രധാന മധ്യസ്ഥത വഹിച്ച ഖത്തറും ഇന്റലിജന്‍സ് ഏജന്‍സിയും തമ്മിലുള്ള ബന്ധം തകരുമെന്ന വിലയിരുത്തല്‍ മൊസാദിനുണ്ടായിരുന്നു. ഇത് ഭാവിയില്‍ പ്രശ്‌നമാകും. ഇതാണ് എതിര്‍പ്പിന് കാരണം. ഇതോടെ കരയാക്രമണത്തിനുപകരം ഇസ്രയേല്‍ 15 പോര്‍വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആക്രമണത്തിന് 10 മിസൈലുകളാണ് പ്രയോഗിച്ചത്. ആക്രമണത്തില്‍ ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. ഖത്തറിന്റെ മണ്ണില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തെ സംബന്ധിച്ച് ലോകരാജ്യങ്ങള്‍ അപലപിക്കുന്നതിനടയിലാണ് പുതിയ വിവരം പുറത്തുവരുന്നത്.
ആക്രമണത്തില്‍ ഹമാസ് പ്രതിനിധി സംഘത്തിന്റെ ബന്ധുക്കളും സഹായികളുമാണ് കൊല്ലപ്പെട്ടത്. ആക്രമണം പരാജയമാണെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇസ്രയേലിന് തിരിച്ചടിയായി. ഹമാസിന്റെ ഖത്തര്‍ ആസ്ഥാനമായുള്ള നേതാവ് ഖലീല്‍ അല്‍ഹയ്യയുടെ മകന്‍ ഹമാം ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ പ്രതിരോധ സേനയിലെ ഭൂരിഭാഗവും ഖത്തറിനെതിരായ ആക്രമണം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടതായി ഇസ്രയേല്‍ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇസ്രയേല്‍ സൈനിക മേധാവി ഇയാല്‍ സമീര്‍, മൊസാദ് മേധാവി ഡേവിഡ് ബാര്‍ണിയ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനേഗ്ബി എന്നിവര്‍ ഇതിനെ എതിര്‍ത്തുവെന്നാണ് വാര്‍ത്ത. അതായത് നെതന്യാഹുവിന്റെ മാത്രം തീരുമാനമായിരുന്നു ഖത്തര്‍ ആക്രമണം. ആക്രമണത്തെ രാഷ്ട്ര ഭീകരവാദം എന്നും മധ്യസ്ഥ ശ്രമങ്ങളെ വഞ്ചിക്കുന്ന നടപടിയാണെന്നുമാണ് ഖത്തര്‍ പരസ്യമായി വിശേഷിപ്പിച്ചത്. ഗാസയില്‍നിന്ന് ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുന്നതിനായി ഖത്തറില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ഈ സമയത്ത് ആക്രണം നടത്തിയ ഇസ്രയേലിന്റെ തീരുമാനമാണ് പരക്കെ ചോദ്യം ചെയ്യപ്പെടുന്നത്.
ഈ ആക്രമണത്തില്‍ മൊസാദ് പങ്കെടുത്തില്ലെന്നത് വിഷയത്തെക്കുറിച്ച് കൃത്യമായ അറിവുള്ള, പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത രണ്ട് ഇസ്രയേലികളാണ് ഇതുസംബന്ധിച്ച് വിവരങ്ങള്‍ വാഷിങ്ടണ്‍ പോസ്റ്റുമായി പങ്കുവെച്ചത്. ദോഹയില്‍ ഒത്തുകൂടിയ ഹമാസ് നേതാക്കളെ വധിക്കുന്നതിനായി ഏജന്റുമാരെ അയയ്ക്കാനായിരുന്നു ഇസ്രയേലിന്റെ തീരുമാനം. മൊസാദ് നിരസിക്കുകയായിരുന്നു എന്നാണ് രഹസ്യവിവരം കൈമാറിയവര്‍ പറയുന്നത്. താനും തന്റെ ഏജന്‍സിയും ഖത്തറുമായി വളര്‍ത്തിയെടുത്ത ബന്ധത്തില്‍ വിള്ളലുണ്ടാക്കുമെന്ന ആശങ്ക മൊസാദ് തലവന്‍ പങ്കുവച്ചു. അതേസമയം, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ട ആക്രമണത്തെ ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സും മന്ത്രി റോണ്‍ ഡെര്‍മറും പിന്തുണച്ചു. യോഗത്തിലേക്ക് ബന്ദി മോചന ചര്‍ച്ചകളുടെ ചുമതലയുള്ള മുതിര്‍ന്ന ഐഡിഎഫ് ഉദ്യോഗസ്ഥനായ നിറ്റ്‌സാന്‍ അലോണിനെ ക്ഷണിച്ചിരുന്നില്ല. ബന്ദികളുടെ ജീവന് ഭീഷണിയാകുന്ന ഒരു ആക്രമണത്തെ അദ്ദേഹം അനുകൂലിക്കില്ലെന്ന വിലയിരുത്തലായിരുന്നു.
'ഹമാസുമായുള്ള ചര്‍ച്ചകളില്‍ ഖത്തറിനെ ഒരു പ്രധാന ഇടനിലക്കാരനായി മൊസാദ് ഏജന്‍സി കണ്ടിരുന്നു. അതുകൊണ്ടുതന്നെ, ഇത്തവണ മൊസാദ് അത് നേരിട്ട് ചെയ്യാന്‍ തയ്യാറായിരുന്നില്ല.' ഒരു ഇസ്രയേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'ഒന്നോ രണ്ടോ നാലോ വര്‍ഷങ്ങള്‍ക്കുള്ളില്‍ നമുക്ക് അവരെ പിടികൂടാന്‍ കഴിയും, അത് എങ്ങനെ ചെയ്യണമെന്ന് മൊസാദിന് അറിയാം. പിന്നെ എന്തിനാണ് ഇപ്പോള്‍ ഇത് ചെയ്യുന്നത് എന്നായിരുന്നു മൊസാദ് തലവന്റെ ചോദ്യം.'ഇതാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്.ഷിന്‍ ബെറ്റ് സുരക്ഷാ സേനയുമായി ചേര്‍ന്നാണ് വ്യോമസേന ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.
നേതൃനിരയെ ഇല്ലാതാക്കിയാല്‍ ഹമാസ് നിര്‍വീര്യമാകുമെന്ന കണക്കുകൂട്ടലിലാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് എത്തിയ നേതാക്കളെ വധിക്കാന്‍ ഖത്തറിന്റെ മണ്ണിലാണെങ്കിലും ആക്രമണം നടത്തുകയെന്ന സാഹസത്തിന് ബെന്യാമിന്‍ നെതന്യാഹു തയാറായത്. എന്നാല്‍ ലക്ഷ്യം നിറവേറ്റാന്‍ ഇസ്രയേലിനായില്ല എന്നു മാത്രമല്ല ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇസ്രയേല്‍ ഒറ്റപ്പെടുകയും ചെയ്തു. ഗാസയിലെ വെടിനിര്‍ത്തലിനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടു വച്ച ഏറ്റവും പുതിയ നിര്‍ദേശങ്ങളെ തത്വത്തില്‍ അംഗീകരിക്കുന്നെന്നും ചര്‍ച്ചകള്‍ക്ക് ഒരുക്കമാണെന്നും ഹമാസ് അറിയിച്ചതിനു പിന്നാലെയായിരുന്നു ചൊവ്വാഴ്ച ഇസ്രയേലിന്റെ ആക്രമണം. വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് എത്തിയവരെ വധിക്കാന്‍ ശ്രമിച്ചതും ചര്‍ച്ചയ്ക്ക് മാധ്യസ്ഥം വഹിച്ച ഖത്തറില്‍ ആക്രമണം നടത്തിയതും ഇസ്രയേലിന് ന്യായീകരിക്കാന്‍ സാധിക്കില്ല. സംഘര്‍ഷം അവസാനിപ്പിച്ച് അതിന്റെ നേട്ടം സ്വന്തമാക്കാന്‍ കാത്തിരുന്ന ട്രംപിനും ഇസ്രയേലിന്റെ നീക്കം തിരിച്ചടിയായി. ആക്രമണം നെതന്യാഹുവിന്റെ തീരുമാനമാണെന്ന പ്രസ്താവനയിലൂടെ ഇസ്രയേലിന്റെ നടപടിയില്‍ അതൃപ്തി പരസ്യമാക്കിയ ട്രംപ്, ആക്രമണം ഇനി ആവര്‍ത്തിക്കില്ലെന്ന് ഖത്തറിന് ഉറപ്പുനല്‍കാനും തയാറായി.
ഗള്‍ഫ് രാജ്യങ്ങളില്‍ യുഎസിന് സൈനിക താവളങ്ങളുണ്ട്. അടുത്ത കാലത്തായി ഈ രാജ്യങ്ങളുമായി വ്യാപാരം, നിക്ഷേപം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സഹകരണം ശക്തമാക്കിവരികയാണ് യുഎസ്. ആദ്യമായി ഒരു ഗള്‍ഫ് രാജ്യത്ത് ഇസ്രയേല്‍ നടത്തിയ ആക്രമണം, ഇസ്രയേലിനെ ഏറ്റവുമധികം പിന്തുണയ്ക്കുന്ന യുഎസിനെയും ബാധിക്കുന്നതാണ്. ഇത് തിരിച്ചറിഞ്ഞ് പ്രതിഷേധം തണുപ്പിക്കാനാണ്, ആക്രമണം നടന്നു മൂന്നു ദിവസത്തിനുള്ളില്‍ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനിക്ക് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ വിരുന്നൊരുക്കിയത്. അല്‍താനിയുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവര്‍ ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തുകയും ചെയ്തു. ചര്‍ച്ചകള്‍ക്കായി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇസ്രയേലിലേക്കു പുറപ്പെട്ടതും നിലവിലെ സാഹചര്യം കണക്കിലെടുത്താണ്.
ഖത്തറിലെ വ്യോമാക്രമണത്തെ ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ അപലപിക്കാന്‍ ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്നു തയാറാക്കിയ പ്രമേയത്തെ, ഇസ്രയേലിന്റെ ഉറ്റ സുഹൃത്തായ യുഎസ് ഉള്‍പ്പെടെ പിന്തുണച്ചത് ശ്രദ്ധേയമാണ്. നേരത്തേ ഇസ്രയേലിനെതിരെ വന്ന പ്രമേയങ്ങളെല്ലാം യുഎസ് വിറ്റോ ചെയ്യുകയായിരുന്നു പതിവ്. ഖത്തറിലെ ആക്രമണം ഏകപക്ഷീയവും ഇസ്രയേല്‍ താല്‍പര്യങ്ങള്‍ക്കു നിരക്കാത്തതുമാണെന്നാണ് ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ യുഎസ് പറഞ്ഞത്. ഖത്തര്‍ ആക്രമിച്ച നെതന്യാഹുവിന്റെ നടപടിയില്‍ ട്രംപിനുള്ള അതൃപ്തി പ്രമേയത്തെ പിന്തുണച്ചതിലൂടെ കൂടുതല്‍ വ്യക്തമായി. അതേസമയം, ഏതെങ്കിലുമൊരു ഗള്‍ഫ് രാജ്യത്തിനുനേരെയുള്ള ആക്രമണം മുഴുവന്‍ ജിസിസി രാജ്യങ്ങളുടെയും നേരെയുള്ള ആക്രമണമായി മാത്രമേ കാണാന്‍ കഴിയൂ എന്ന് യുഎഇയും വ്യക്തമാക്കി. ഇസ്രയേല്‍ ആക്രമണത്തെ അറബ് പാര്‍ലമെന്റും ആഫ്രിക്കന്‍ പാര്‍ലമെന്റും അപലപിച്ചു. പലസ്തീന്‍ പ്രശ്‌നത്തില്‍ ദ്വിരാഷ്ട്ര പരിഹാരം നിര്‍ദേശിച്ച് യുഎന്‍ പൊതുസഭയില്‍ ഫ്രാന്‍സ് കൊണ്ടുവന്ന പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്ത ഇന്ത്യയുടെ നടപടിയും ഇസ്രയേലിന് തിരിച്ചടിയാണ്. അടുത്തകാലത്തായി യുഎന്‍ പൊതുസഭയില്‍ ഗാസ വിഷയം വോട്ടിനുവരുമ്പോള്‍ വിട്ടുനില്‍ക്കുന്ന സമീപനം സ്വീകരിച്ചിരുന്ന ഇന്ത്യയുടെ മുന്‍ നിലപാടില്‍ നിന്നുള്ള മാറ്റമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നാലു തവണ ഗാസ വിഷയത്തില്‍ ഇന്ത്യ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നിരുന്നു.
https://www.facebook.com/Malayalivartha