ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുന്നത് വരെ യുദ്ധം തുടരും; യുഎന്നില്‍ കത്തിക്കയറി ബെഞ്ചമിന്‍ നെതന്യാഹു

ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുന്നത് വരെ യുദ്ധം തുടരും. എന്റെ ജനങ്ങളെ വിട്ടക്കേണം ജൂതരെ തൊട്ടാല്‍ മറുപടി പറയിച്ചിരിക്കും. ഗാസയിലെ ആക്രമണത്തെ ന്യായീകരിച്ച് ഐക്യരാഷ്ട്രസഭയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസംഗം. ഹമാസിനെ സംരക്ഷിക്കുന്നവര്‍ക്കും പലസ്തീനെ അംഗീകരിക്കുന്നവര്‍ക്ക് നേരെയും വിരല്‍ചൂണ്ടി ആയിരുന്നു നെതന്യാഹു കത്തിക്കയറിയത്. നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്‌കരിച്ച് അന്‍പതിലധികം രാജ്യങ്ങള്‍ അസംബ്ലി ഹാളില്‍നിന്ന് പുറത്തുപോയി. മറ്റു ചിലര്‍ കയ്യടികളോടെ സ്വീകരിക്കുകയും ചെയ്തു.
''നിങ്ങളുടെ ആയുധങ്ങള്‍ താഴെവയ്ക്കണം. എന്റെ ജനങ്ങളെ വിട്ടയയ്ക്കണം. ബന്ദികളെ സ്വതന്ത്രരാക്കണം. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്കു ജീവിക്കാം. അല്ലെങ്കില്‍ ഇസ്രയേല്‍ നിങ്ങളെ ഇല്ലാതാക്കും''നെതന്യാഹു ഹമാസിനോട് പറഞ്ഞു. പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുക എന്നത് ഭ്രാന്താണ്. അത് ഞങ്ങള്‍ ചെയ്യില്ല. ഇസ്രയേലിനത് ആത്മഹത്യയ്ക്ക് തുല്യമാണെന്നും നെതന്യാഹു പറഞ്ഞു.
ഏതാനും പ്ലക്കാര്‍ഡുകളും പ്രസംഗത്തിനിടെ നെതന്യാഹു ഉയര്‍ത്തിക്കാട്ടി. 'ആരാണ് അമേരിക്കയ്ക്ക് മരണം എന്ന് പ്രഖ്യാപിച്ചത്' എന്ന ചോദ്യവും എ). ഇറാന്‍, ബി). ഹമാസ്, സി). ഹിസ്ബുല്ല, ഡി).ഹൂതികള്‍ എന്നിങ്ങനെ ഉത്തരങ്ങളും രേഖപ്പെടുത്തിയ കാര്‍ഡായിരുന്നു അതിലൊന്ന്. ഇസ്രയേലും അമേരിക്കയും പൊതുവായ ഭീഷണിയെ നേരിടുകയാണെന്ന് മറ്റാരെക്കാളും നന്നായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അറിയാമെന്നും നെതന്യാഹു പറഞ്ഞു. ഒക്ടോബര്‍ 7ന് ഹമാസിന്റെ ആക്രമണം നടന്നപ്പോള്‍ ഒട്ടേറെ നേതാക്കള്‍ ഇസ്രയേലിന് പിന്തുണയറിയിച്ചു. എന്നാല്‍ ഇപ്പോള്‍ ആ പിന്തുണയെല്ലാം ആവിയായിപ്പോയെന്നും നെതന്യാഹു പറഞ്ഞു.
''ഗാസയില്‍ സാധാരണക്കാരെ ലക്ഷ്യമിടുന്നുവെന്ന ആരോപണം തെറ്റാണ്. അവരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് നോട്ടിസുകളും മെസേജുകളും നല്‍കിയിരുന്നു. എന്നാല്‍ ഹമാസാണ് അവരെ പള്ളികളിലും സ്‌കൂളുകളിലും ആശുപത്രികളും തുടരാന്‍ ആവശ്യപ്പെടുന്നത്. അപകടകരമായ സാഹചര്യത്തില്‍ തുടരാന്‍ അവരെ നിര്‍ബന്ധിക്കുന്നത് ഹമാസാണ്. അവരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയാണ്. ഗാസയില്‍ നടത്തുന്നത് വംശഹത്യയാണെങ്കില്‍ അവരോട് ഒഴിഞ്ഞുപോകാന്‍ ഞങ്ങള്‍ ആവശ്യപ്പെടുമോ. നാസികള്‍ ജൂതരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരുന്നോയെന്നും നെതന്യാഹു ചോദിച്ചു. ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ട ഭക്ഷണം ലഭിക്കുന്നില്ലെങ്കില്‍ അത് ഹമാസ് മോഷ്ടിച്ചു വില്‍ക്കുന്നതു കൊണ്ടാണെന്നും നെതന്യാഹു പറഞ്ഞു. ഇറാനെതിരെയുള്ള ഉപരോധങ്ങള്‍ തുടരേണ്ടത് അത്യാവശ്യമാണ്. ഇറാന്‍ ഇസ്രയേലിനും അമേരിക്കയ്ക്കും ഭീഷണിയാണ്. ഇറാന്റെ നേതൃത്വത്തിലുള്ള 'ഭീകരതയുടെ അച്ചുതണ്ട്' ലോകത്തിനാകെയും മേഖലയുടെ സ്ഥിരതയ്ക്കും ഭീഷണിയാണ്''നെതന്യാഹു പറഞ്ഞു.
ഇതിനിടെ ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിച്ചതിനുശേഷം ഗാസയില്‍ നിലവില്‍ വരുന്ന ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ തയ്യാറാണെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ട്. പ്രമുഖ പാശ്ചാത്യ മാധ്യമങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടോണി ബ്ലെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നോട്ട് വെച്ച പ്രധാന നിര്‍ദ്ദേശം യുദ്ധം അവസാനിച്ചതിന് ശേഷം ഗാസയുടെ ഭരണത്തിനായി ഗാസ ഇന്റര്‍നാഷണല്‍ ട്രാന്‍സിഷണല്‍ അതോറിറ്റി എന്ന താല്‍ക്കാലിക ഭരണകൂടം സ്ഥാപിക്കണം എന്നതായിരുന്നു.
ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ഈ അതോറിറ്റി സ്ഥാപിക്കപ്പെടുകയും പിന്നീട് ഫലസ്തീന്‍ അതോറിറ്റിക്ക് നിയന്ത്രണം കൈമാറാനുമാണ് സ്ഥാപനം നിര്‍ദ്ദേശിച്ചിരിക്കുന്നത്. വര്‍ഷങ്ങളോളം അതോറിറ്റി ഭരണം നടത്തിയതിന് ശേഷമായിരിക്കണം അധികാരം ഫലസ്തീന്‍ അധികൃതര്‍ക്ക് കൈമാറേണ്ടത് എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഫലസ്തീന്‍ അതോറിറ്റിക്ക് പിന്നീട് അധികാരം കൈമാറാം എന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ താന്‍ ഇടക്കാല സമിതിയുടെ തലവനാകാന്‍ തയ്യാറാണ് എന്നാണ് ടോണി ബ്ലെയര്‍ മുന്നോട്ട് വെച്ച വാഗ്ദാനം. ഈ നിര്‍ദ്ദേശം നടപ്പിലാക്കുന്നതിനായി നിശ്ചിത സമയം ചെലവഴിക്കാന്‍ തയ്യാറാണ് എന്നാണ് 72 കാരനായ ബ്ലെയര്‍ വ്യക്തമാക്കിയത്.
ഈ സംരംഭത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ് ജാരെഡ് കുഷ്‌നര്‍, ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 27 ന് വൈറ്റ് ഹൗസില്‍ ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ ഇരുവരും പദ്ധതി അവതരിപ്പിച്ചിരുന്നു. ട്രംപ് ഈ ആശയം അംഗീകരിക്കുകയും പിന്നീട് ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ തുര്‍ക്കി, പാകിസ്ഥാന്‍, ഇന്തോനേഷ്യ, അഞ്ച് അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളുമായി നടത്തിയ ചര്‍ച്ചകളില്‍് ഉന്നയിക്കുകയും ചെയ്തിരുന്നു.
ഒരുപക്ഷേ യുദ്ധം അവസാനിപ്പിക്കാന്‍ കഴിഞ്ഞേക്കും എന്ന് ട്രംപ് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ടോണി ബ്ലെയര്‍ മുമ്പ് 2015 വരെ യു.എന്‍, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, റഷ്യ എന്നിവ ഉള്‍പ്പെടുന്ന മിഡില്‍ ഈസ്റ്റ് ക്വാര്‍ട്ടറ്റിന്റെ പ്രത്യേക ദൂതനായി സേവനമനുഷ്ഠിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് അഭിപ്രായം പറയാന്‍ ബ്ലെയറിന്റെ വക്താവ് വിസമ്മതിച്ചു. ടോണി ബ്ലെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ സര്‍വ്വേകളില്‍ സൂചിപ്പിക്കുന്നത് 25% ത്തിലധികം ഗാസ നിവാസികള്‍ യുദ്ധാനന്തര ഭരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള അന്താരാഷ്ട്ര ഇടപെടലിനെ പിന്തുണച്ചിരുന്നുവെന്നും മൂന്നിലൊന്ന് പേര്‍ ഫലസ്തീന്‍ അതോറിറ്റിയുടെ പങ്കിനെ പിന്തുണച്ചിരുന്നുവെന്നും ആണ്. ഗാസയിലെ ഭരണത്തിനും സുരക്ഷയ്ക്കും ഫലസ്തീന്‍ അതോറിറ്റി സജ്ജമാണ് എന്നാണ് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വെളിപ്പെടുത്തിയത്. എന്നാല്‍ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള സൈനികേതര മേഖലകളില്‍ പ്രാതിനിധ്യം വേണമെന്ന് ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഫലസ്തീന്‍ അതോറിറ്റി ഗാസയിലേക്ക് തിരിച്ചുവരുന്നതിനെ ഇസ്രായേല്‍ അംഗീകരിച്ചിട്ടില്ല. പക്ഷേ പദ്ധതിയില്‍ കൃത്യമായി ഇടപെട്ടതായി റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha