Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.

05 MARCH 2026 11:38 PM IST
മലയാളി വാര്‍ത്ത

--പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  ആറാം ദിനവും ഇറാൻ തലസ്ഥാനമായ തെഹ്റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ആക്രമണം ശക്തമാക്കി ഇസ്രായേലും അമേരിക്കയും. ശനിയാഴ്ച രാവിലെ തുടങ്ങിയ ആക്രമണത്തിൽ 1045 പേരാണ് ഇതുവരെ ഇറാനിൽ കൊല്ലപ്പെട്ടത്.

 ഇസ്രയേലും അമേരിക്കയും ആക്രമണം തുടർന്നാൽ ഇസ്രയേലിലെ ഡിമോണ ആണവകേന്ദ്രം ലക്ഷ്യമിടുമെന്ന് ഇറാന്റെ ഭീഷണി. ഇറാനിയൻ സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ISNA വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

 

 



 എന്നാൽ ഈ ഭീഷണി  മുഴക്കി മിനിറ്റുകൾ കഴിയും മുൻപേ നഥാന്‍സ് കത്തിച്ച്  ജൂതപ്പട മറുപടി നൽകി . മാത്രമല്ല ഇസ്ഫഹാൻ ഉൾപ്പടെ ഇറാന്റെ ഡസന്‍ കണക്കിന് ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രങ്ങള്‍ക്ക് മുകളില്‍ യുഎസിന്റെയും ഇസ്രയേലിന്റെയും യുദ്ധവിമാനങ്ങളും സായുധ ഡ്രോണുകളും നിരന്തരം നിരീക്ഷണം നടത്തുകയാണ്. ഈ ഭൂഗര്‍ഭ തുരങ്കങ്ങളില്‍ നിന്ന് മിസൈലുകള്‍ വിക്ഷേപിക്കാനായി വിക്ഷേപിണികള്‍ പുറത്തെടുക്കുന്ന നിമിഷം തന്നെ അവയെ ആകാശത്ത് വെച്ച് തകര്‍ക്കുന്ന തന്ത്രമാണ് സഖ്യകക്ഷികള്‍ പയറ്റുന്നത്.

കൂടാതെ, യുഎസ് പടക്കപ്പലുകളില്‍ നിന്നും വിമാനങ്ങളില്‍ നിന്നും തൊടുത്തുവിടുന്ന അതിശക്തമായ ‘ബങ്കര്‍ ബസ്റ്റര്‍’ ബോംബുകള്‍ ഉപയോഗിച്ച് ഈ ഭൂഗര്‍ഭ കേന്ദ്രങ്ങളുടെ പ്രവേശന കവാടങ്ങള്‍ തകര്‍ക്കുന്നതായും വിവരമുണ്ട്. ഇതുമൂലം മിസൈലുകള്‍ പുറത്തെത്തിക്കാന്‍ കഴിയാത്തവിധം മണ്ണിനടിയില്‍ തന്നെ കുടുങ്ങി കിടക്കുന്ന അവസ്ഥയാണിപ്പോള്‍. ഷിറാസ്, ഇസ്ഫഹാന്‍, കെര്‍മാന്‍ഷാ തുടങ്ങിയ നഗരങ്ങള്‍ക്ക് സമീപമുള്ള മിസൈല്‍ കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ ഇറാന്‍ നേരിടുന്ന ഗതികേടിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്.

ഡിമോണ ആണവകേന്ദ്രം എന്നറിയപ്പെടുന്ന ഷിമോൺ പെരെസ് നെഗേവ് ആണവ ഗവേഷണകേന്ദ്രം ദക്ഷിണ ഇസ്രയേലിലെ നെഗേവ് മരുഭൂമിയിലാണ്. ഇസ്രയേലിലെ ഏറ്റവും വലിയ നഗരമായ ബീർഷെബയിൽനിന്ന് 30 കിലോമീറ്റർ തെക്കുകിഴക്കായിട്ടാണ് ഇത്. ജോർദാനിയൻ അതിർത്തിയിൽനിന്ന് ഏകദേശം 25 കിലോമീറ്റർ പടിഞ്ഞാറുവശത്തും ഈജിപ്ഷ്യൻ അതിർത്തിയിൽനിന്ന് 75 കിലോമീറ്റർ കിഴക്കുമായാണ് സ്ഥിതി ചെയ്യുന്നത്. ഡിമോണയിൽ നടത്തുന്ന ഏതൊരു ആക്രമണവും ഇസ്രയേലിനു മാത്രമല്ല, ജോർദാൻ, ഈജിപ്ത് പോലുള്ള അയൽരാജ്യങ്ങൾക്കും വലിയ അപകടമുണ്ടാക്കും.

ഇസ്രയേലിൽ ഏറ്റവും കൂടുതൽ സുരക്ഷയുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ഒന്നായ ഡിമോണ ഔദ്യോഗികമായി ഗവേഷണകേന്ദ്രമായാണ് അറിയപ്പെടുന്നതെങ്കിലും ഇത്‌ ആണവകേന്ദ്രമാണെന്നാണ്‌ റിപ്പോർട്ട്. 1958-ലാണ് ഇതിന്റെ നിർമാണം ആരംഭിച്ചത് 1962-നും1964-നും ഇടയിൽ പ്രവർത്തനക്ഷമമാവുകയും ചെയ്തു. ആണവ ആയുധങ്ങളുമായി ബന്ധപ്പെട്ട ഗവേഷണം, വികസനം, ഉത്പാദനം എന്നിവയുടെ പ്രധാന കേന്ദ്രമായി ഈ സ്ഥലം മാറി.

1977-1985 കാലഘട്ടത്തിൽ അവിടെ ജോലി ചെയ്തിരുന്ന മോർഡെകായ് വാനുനു എന്നയാൾ 1986-ൽ ഈ കേന്ദ്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത് വരെ ഈ കേന്ദ്രം വളരെ രഹസ്യമായിരുന്നു. ഈ കേന്ദ്രത്തിലെ ഒട്ടേറെ ഫോട്ടകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. ആണവ നിരോധന ഉടമ്പടിയിൽ (NPT) ഇസ്രയേൽ ഒപ്പുവെച്ചിട്ടില്ലാത്തതിനാൽ IAEA ഡിമോണ കേന്ദ്രം അന്താരാഷ്ട്ര ആണവോർജ ഏജൻസിക്ക്‌ പരിശോധിക്കാനും അധികാരമില്ല.

 

 



ഇസ്രയേലിന്റെ ആണവകേന്ദ്രങ്ങളെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യമിടാൻ ഇറാന് കഴിയുമോ എന്നത് സംശയാണെന്നാണ് വിദഗ്ധർ പറയുന്നത്. ഡിമോണയെ ലക്ഷ്യമിടാൻ ഇറാന് മിസൈൽ ശേഷിയുണ്ടെങ്കിലും ഇസ്രയേലിന്റെ നൂതന പ്രതിരോധ സംവിധാനങ്ങൾ കാരണം ഇത്തരമൊരു ആക്രമണത്തിന് സാധ്യത ഇല്ലെന്നാണ് റിപ്പോർട്ട്. ആരോ-2, ആരോ-3, ഡേവിഡ്സ് സ്ലിംഗ് എന്നിവകൊണ്ട് സംരക്ഷിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും സംരക്ഷിത സ്ഥലങ്ങളിൽ ഒന്നാണ് ഡിമോണ. കൂടാതെ അയൺ ബീം ലേസർ സംവിധാനവും ഇസ്രയേൽ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

യുദ്ധം തുടങ്ങിയ ശനിയാഴ്ച മുതല്‍ ഏകദേശം 500-ലധികം മിസൈലുകള്‍ ഇസ്രയേലിനും യുഎസ് താവളങ്ങള്‍ക്കും നേരെ ഇറാന്‍ തൊടുത്തുവിട്ടെങ്കിലും, അവയില്‍ ഭൂരിഭാഗവും പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ക്കപ്പെട്ടു. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇറാന്റെ മിസൈല്‍ വിക്ഷേപണ ശേഷിയില്‍ 86 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറയുന്നത്.

മൊബൈല്‍ ലോഞ്ചറുകള്‍ ഉപയോഗിച്ച് മിസൈലുകള്‍ എവിടെനിന്നും വിക്ഷേപിക്കാം എന്നതായിരുന്നു ഇറാന്റെ മുന്‍പത്തെ കരുത്ത്. എന്നാല്‍ അവയെ ഭൂഗര്‍ഭ കേന്ദ്രങ്ങളില്‍ കേന്ദ്രീകരിച്ചതോടെ ശത്രുക്കള്‍ക്ക് ലക്ഷ്യം വയ്ക്കാന്‍ എളുപ്പമായി എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വലിയ തോതില്‍ നിര്‍വീര്യമാക്കപ്പെട്ടതോടെ, യുഎസ് വിമാനങ്ങള്‍ അവരുടെ മിസൈല്‍ താവളങ്ങള്‍ക്ക് മുകളില്‍ വട്ടമിട്ട് പറന്ന് ഓരോ നീക്കവും നിരീക്ഷിക്കുകയാണിപ്പോള്‍. ഷിറാസിലെ ഒരു മിസൈല്‍ കേന്ദ്രത്തിന് സമീപം വിക്ഷേപണത്തിന് തൊട്ടുമുന്‍പ് തകര്‍ക്കപ്പെട്ട ലോഞ്ചറില്‍ നിന്ന് നൈട്രിക് ആസിഡ് ഇന്ധനം ചോരുന്നത് ഉപഗ്രഹ ചിത്രങ്ങളില്‍ വ്യക്തമാണ്. തബ്രീസിന് വടക്കുള്ള മറ്റൊരു പ്രധാന മിസൈല്‍ കേന്ദ്രത്തിന്റെ പ്രവേശന കവാടം ബോംബാക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു കിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഭൂഗര്‍ഭ താവളങ്ങളെ നേരിട്ട് തകര്‍ക്കുന്നതിനേക്കാള്‍, അവയുടെ പ്രവേശന കവാടങ്ങളും മുകളിലുള്ള കെട്ടിടങ്ങളും റോഡുകളും നശിപ്പിച്ച് താവളങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന രീതിയാണ് ഇപ്പോള്‍ യുഎസും ഇസ്രയേലും പിന്തുടരുന്നത്. ഇറാന്റെ പക്കല്‍ ഇനിയും ആയിരക്കണക്കിന് മിസൈലുകള്‍ ഉണ്ടെങ്കിലും അവ പുറത്തെടുക്കാനോ പ്രയോഗിക്കാനോ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. മിസൈലുകള്‍ വിക്ഷേപിക്കാന്‍ ഇറാന്‍ നിര്‍മ്മിച്ച ഭൂഗര്‍ഭ സൈലോകള്‍ പോലും സാങ്കേതികമായ പരിമിതികള്‍ കാരണം ഫലപ്രദമാകുന്നില്ല. ഇറാന്റെ ദീര്‍ഘകാലത്തെ യുദ്ധതന്ത്രങ്ങള്‍ ആധുനിക വ്യോമാക്രമണങ്ങള്‍ക്ക് മുന്നില്‍ പതറുന്ന കാഴ്ചയാണ് യുദ്ധഭൂമിയില്‍ നിന്ന് പുറത്തുവരുന്നത്.

 ഇറാനിൽ പുതിയതായി സ്ഥാനമേൽക്കുന്നയാൾ ആരായാലും അത് ഉന്മൂലനത്തിനുള്ള ലക്ഷ്യമായിരിക്കുമെന്ന ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ് പ്രസ്താവിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഭീഷണി. ഖമനേയിയുടെ മകൻ മൊജ്തബ അടുത്ത പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടതായി പ്രചരിക്കുന്ന റിപ്പോർട്ടുകൾ ഇറാൻ നിഷേധിക്കുകയും ചെയ്തു.

 ലോകത്തെ പ്രധാന എണ്ണക്കപ്പലുകൾ കടന്നു പോകുന്ന ഹോർമുസ് കടലിടുക്കിന്‍റെ പൂർണ്ണ നിയന്ത്രണം തങ്ങൾ ഏറ്റെടുത്തതായി ഇറാനിലെ റെവല്യൂഷണറി ഗാർഡുകൾ (IRGC) പ്രഖ്യാപിച്ചു. ഇതിനുപിന്നാലെ ഇന്ത്യൻ മഹാസമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കൻ യുദ്ധക്കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തിയതായും ഇറാൻ അവകാശപ്പെട്ടു. ഇറാൻ തീരത്തുനിന്ന് 650 കിലോമീറ്റർ അകലെ വെച്ചാണ് യുഎസ് കപ്പലിന് നേരെ ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. എന്നാൽ അമേരിക്കൻ നാവികസേന ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

  ശ്രീലങ്കയുടെ തെക്കൻ തീരത്ത് ഇറാനിയൻ യുദ്ധകപ്പൽ അമേരിക്ക തക‍ർത്തതിന് പിന്നാലെ ഇന്ത്യൻ മഹാസമുദ്രത്തിലും യുദ്ധ ആശങ്കയിലാണ് . കഴിഞ്ഞ ദിവസം പുലർച്ചെയാണ് വിശാഖപട്ടണത്ത് ഇന്ത്യ സംഘടിപ്പിച്ച മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് യുദ്ധക്കപ്പൽ ഐറിസ് ദേനയാണ് യുഎസ് ആണവ മുങ്ങിക്കപ്പലിൽ നിന്നുള്ള ടോർപ്പിഡോ ആക്രമണത്തിലൂടെ തകർത്തത്. ഇറാൻ നാവിക സേനക്ക് നേരെ അമേരിക്ക നടത്തുന്ന ആക്രമണത്തിന്‍റെ ഭാഗമാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ ഐറിസ് ദേനക്ക് നേരെ നടന്ന ആക്രമണം എന്നാണ് അമേരിക്ക പറയുന്നത്.  

 കപ്പലിലുണ്ടായിരുന്ന 180 ജീവനക്കാരിൽ 32 പേരെ രക്ഷപ്പെടുത്തിയതായും ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും ശ്രീലങ്കൻ അധികൃതർ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിക്കുന്നു എന്നതിന്‍റെ സൂചനയായാണ് ഈ സംഭവങ്ങൾ വിലയിരുത്തപ്പെടുന്നത്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണക്കപ്പലുകൾക്ക് സംരക്ഷണം നൽകാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെ മേഖലയിൽ കപ്പൽ ഗതാഗതം അതീവ അപകടാവസ്ഥയിലായിരിക്കുകയാണ്.

ഐറിസ് ദേന മാത്രമല്ല ഇറാന്‍റെ 20 ഓളം നാവിക കപ്പലുകൾ തകർത്തു എന്നാണ് അമേരിക്കയുടെ അവകാശവാദം. ഇറാന്‍റെ നാവിക സേനയെ പൂർണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് വ്യക്തമാക്കുന്നു. ലോകത്ത് എവിടെയാണെങ്കിലും ഇറാൻ കപ്പലിന് നേരെ ആക്രമണമുണ്ടാകുമെന്നാണ് അമേരിക്ക മുന്നറിയിപ്പ് നൽകുന്നത്. അതേസമയം ഇറാൻ കപ്പൽ ആക്രമിക്കപ്പെട്ടതിൽ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ സമുദ്ര മേഖല പിന്നിട്ട ശേഷമാണ് ആക്രമണം നടന്നത്. ആക്രമണം തികച്ചും അപ്രതീക്ഷിതമാണ്. കപ്പൽ തകർത്ത വിഷയം പരിശോധിച്ചു വരികയാണെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. എല്ലാ വശവും നോക്കി മാത്രം പ്രതികരണം നൽകുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. അതേസമയം ഇന്ത്യയുടെ ക്ഷണപ്രകാരം എത്തിയ കപ്പലിനെ ആക്രമിച്ചതിൽ പ്രതിഷേധം അറിയിക്കണമെന്ന് ചില പ്രതിരോധ വിദഗ്ധർ പ്രതികരിച്ചു.

ബുധനാഴ്ച ശ്രീലങ്കയുടെ തെക്കൻ തീരത്ത് വെച്ചാണ് 180 പേരടങ്ങുന്ന ഒരു ഇറാനിയൻ നാവിക കപ്പലിന് നേരെ യുഎസ് ടോർപ്പിഡോ അറ്റാക്ക് നടത്തിയത്. 1945ൽ രണ്ടാം ലോക മഹായുദ്ധം അവസാവിച്ച ശേഷം ആദ്യമായാണ് യുഎസ് ടോര്‍പ്പിഡോ ആക്രമണത്തിലൂടെ ഒരു യുദ്ധക്കപ്പൽ തകർക്കുന്നത്. ഇറാനിയൻ നാവികസേനയിലെ പ്രധാനപ്പെട്ട യുദ്ധക്കപ്പലുകളിലൊന്നായിരിരുന്നു ഐറിസ് ദേന. ഇന്നലെ ശ്രീലങ്കയുടെ സമുദ്രാതിർത്തിക്ക് പുറത്ത് നിന്നും പ്രാദേശിക സമയം പുലർച്ചെ 5:08 നാണ് ഐറിസ് ദേന ഒരു ദുരന്ത സിഗ്നൽ ശ്രീലങ്കൻ നാവിക സേനക്ക് ലഭിക്കുന്നത്. ശ്രീലങ്കൻ സേന എത്തുമ്പോഴേക്കും കപ്പൽ പൂർണ്ണമായും മുങ്ങിയിരുന്നു.

ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയിട്ടുമുണ്ട്. സുരക്ഷാ കമാൻഡ് സെന്‍ററുകൾ ഉൾപ്പെടെ ഡസൻ കണക്കിന് കേന്ദ്രങ്ങളാണ് ഇസ്രായേൽ തകർത്തത്. ഇതിന് തിരിച്ചടിയായി ഇസ്രായേലിനും അമേരിക്കൻ താവളങ്ങൾക്കും നേരെ ഇറാൻ 40-ലധികം മിസൈലുകൾ തൊടുത്തു. ജറുസലേമിലും ടെൽ അവീവിലും അപായ സൈറണുകൾ മുഴങ്ങുകയും ജനങ്ങൾ ബങ്കറുകളിൽ അഭയം തേടുകയും ചെയ്തു. അതേസമയം, ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലും ഇസ്രായേൽ രൂക്ഷമായ ആക്രമണം നടത്തി. ബെയ്റൂട്ടിലുണ്ടായ സ്ഫോടനങ്ങളിൽ ആറുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

അതേസമയം, കൊല്ലപ്പെട്ട പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ വിലാപയാത്ര ബുധനാഴ്ച വൈകുന്നേരം ആരംഭിക്കാനിരിക്കെ, പുതിയ നേതാവിനെ തിരഞ്ഞെടുത്താൽ അവരെയും ലക്ഷ്യം വെക്കുമെന്ന് ഇസ്രായേൽ വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുദ്ധം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പാകിസ്ഥാൻ, സൗദി അറേബ്യ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരോട് ഒഴിഞ്ഞുപോരാൻ അമേരിക്ക നിർദ്ദേശം നൽകി. സംഘർഷം ആഗോള സാമ്പത്തിക വിപണിയെയും ബാധിച്ചു തുടങ്ങി. ഏഷ്യൻ വിപണികളിലും ഗൾഫ് ഓഹരി വിപണികളിലും വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതോടൊപ്പം ലബനാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വ്യോമാക്രമണവും തുടരുന്നുണ്ട്. ഇറാൻ ക്ലസ്റ്റർ ബോംബ് വാർഹെഡുകൾ വഹിച്ചുകൊണ്ടുള്ള ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായും ഇസ്രായേലി പ്രതിരോധ സേന അറിയിച്ചു. ഇത് രാജ്യത്ത് കനത്ത നാശം വിതച്ചതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വലിയ നാശം വിതക്കാൻ ശേഷിയുള്ളവയാണ് ക്ലസ്റ്റർ ബോംബുകൾ. അത്തരം മിസൈലുകളുടെ വാർഹെഡ് താഴേക്കിറങ്ങുമ്പോൾ തുറക്കുകയും ഏകദേശം 2.5 കിലോഗ്രാം സ്‌ഫോടകവസ്തുക്കളുള്ള 20 ചെറിയ ബോംബുകളായി മാറി ഏകദേശം എട്ടു കിലോമീറ്റർ ചുറ്റളവിൽ ചിതറുകയും ചെയ്യുന്നുവെന്നാണ് ഐ.ഡി.എഫ് പറയുന്നത്

അതേസമയം, രാജ്യത്ത് 150ഓളം നഗരങ്ങൾ ഇതുവരെ ആക്രമിക്കപ്പെട്ടതായി ഇറാനിയൻ അധികൃതർ പറയുന്നു. ഇസ്രായേലിലേക്ക് ഇറാന്‍റെ പ്രത്യാക്രമണവും തുടരുകയാണ്. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെയും ഇറാൻ ലക്ഷ്യമിടുന്നുണ്ട്. അതിനിടെ, ഇറാനെതിരെയുള്ള സൈനിക നടപടികൾ പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ട് ഡെമോക്രാറ്റുകൾ യു.എസ് സെനറ്റിൽ കൊണ്ടുവന്ന ഉഭയകക്ഷി പ്രമേയം പരാജയപ്പെട്ടു. 53-47 എന്ന നിലയിലായിരുന്നു വോട്ടെടുപ്പ്. കോൺഗ്രസിന്റെ അനുമതിയില്ലാതെ ഇറാനിൽ സൈനിക നടപടി തുടരുന്നത് തടയാനായിരുന്നു പ്രമേയം ലക്ഷ്യമിട്ടത്.

 റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ഒന്നിച്ച് പ്രസിഡന്റിനെ പിന്തുണച്ചു. അമേരിക്കൻ ഭരണഘടനയുടെ ആർട്ടിക്കിൾ II പ്രകാരം, പെട്ടെന്നുള്ള ഭീഷണി ഉണ്ടാകുമ്പോൾ സ്വയം പ്രതിരോധത്തിനായി മാത്രമേ പ്രസിഡന്റിന് ആക്രമണം നടത്താൻ അധികാരമുള്ളൂ. എന്നാൽ, യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം കോൺഗ്രസിനാണ്. ട്രംപ് ഈ അധികാരം മറികടന്നു എന്ന് ഡെമോക്രാറ്റുകൾ ആരോപിക്കുന്നു. ഇറാന്റെ ഭാഗത്തുനിന്ന് പെട്ടെന്നുള്ള ആക്രമണ ഭീഷണി ഉണ്ടായിരുന്നതിന് ഒരു തെളിവും ഹാജരാക്കാൻ ട്രംപ് ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ലെന്ന് സെനറ്റർ ടിം കെയ്ൻ വാദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (1 hour ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (1 hour ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (1 hour ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (1 hour ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (1 hour ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (1 hour ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (1 hour ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (1 hour ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (1 hour ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (1 hour ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (1 hour ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (1 hour ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (1 hour ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (1 hour ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

Malayali Vartha Recommends