ഇറാൻ മണ്ണിൽ കാലുകുത്തിയാൽ അമേരിക്ക വിവരം അറിയും": കടുത്ത മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി

മിഡിൽ ഈസ്റ്റ് ഇപ്പോഴും കത്തുകയാണ്. ഇറാനിൽ കരയുദ്ധം നടത്തുമെന്ന അമേരിക്കൻ-ഇസ്രയേൽ ഭീഷണികൾക്ക് മറുപടിയുമായി ഇറാൻ നേരിട്ട് രംഗത്തെത്തിയിരിക്കുന്നു. അമേരിക്കൻ സൈന്യത്തെ ഇറാൻ മണ്ണിൽ നേരിടാൻ തങ്ങൾ സജ്ജമാണെന്നും, ഇങ്ങോട്ട് വന്നാൽ അമേരിക്ക ഇതുവരെ കാണാത്ത ദുരന്തമാകും കാത്തിരിക്കുന്നതെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി മുന്നറിയിപ്പ് നൽകി. ഇറാൻ്റെ മണ്ണിൽ അമേരിക്കൻ പട്ടാളം കാലുകുത്തിയാൽ ആ നിമിഷം മുതൽ അമേരിക്ക വിവരം അറിയുമെന്ന് എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി തുറന്നടിച്ചു. യുദ്ധത്തിൽ നിന്ന് പിന്മാറാൻ ഇറാൻ തയ്യാറായെന്ന ഡോണൾഡ് ട്രംപിൻ്റെ വാക്കുകൾ ഭയത്തിൽ നിന്ന് ഉണ്ടാകുന്നതാണെന്നും അദ്ദേഹം പരിഹസിച്ചു.
അമേരിക്കൻ സൈന്യം ഇറാനിലിറങ്ങാൻ തയ്യാറെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, തങ്ങൾക്ക് ഭയമില്ലെന്നും അവരെ നേരിടാൻ കാത്തിരിക്കുകയാണെന്നുമാണ് ഇറാൻ മറുപടി നൽകിയത്. ഇറാൻ്റെ മിസൈലുകളുടെ കൃത്യതയും പ്രഹരശേഷിയും ലോകം കണ്ടതാണെന്നും കരയുദ്ധമുണ്ടായാൽ ശത്രുവിനെ കീഴടക്കാൻ ഇറാൻ്റെ സൈന്യം സജ്ജമാണെന്നും അറഗ്ചി അവകാശപ്പെട്ടു. ഇറാൻ്റെ മണ്ണിൽ കാലുകുത്തിയാൽ അമേരിക്കൻ സൈനികർ ജീവനോടെ മടങ്ങില്ലെന്ന് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലരിജാനി മുന്നറിയിപ്പ് നൽകി. ഖമനയിയുടെ വീരപുത്രന്മാർ അമേരിക്കൻ സൈനികരെ കൊല്ലുകയോ തടവുകാരാക്കുകയോ ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതേസമയം, 'ഓപ്പറേഷൻ എപിക് ഫ്യൂറി'യുടെ ഭാഗമായി ഇറാനിലെ സൈനിക-ആണവ കേന്ദ്രങ്ങളിൽ അമേരിക്കയും ഇസ്രയേലും ആക്രമണം തുടരുകയാണ്. ആയത്തുള്ള ഖമനയി കൊല്ലപ്പെട്ടെന്ന വാർത്തകൾക്ക് പിന്നാലെ ഇറാന്റെ തിരിച്ചടി ഭയന്ന് മിഡിൽ ഈസ്റ്റിലെ മിക്ക രാജ്യങ്ങളിൽ നിന്നും തങ്ങളുടെ പൗരന്മാരോട് ഉടൻ മടങ്ങാൻ അമേരിക്ക നിർദ്ദേശം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















