ഫ്‌ളോറിഡയിലും ആഞ്ഞടിച്ച് മാത്യു, മരണം 850 കടന്നു, ഹെയ്തിക്കു ശേഷം ഫ്‌ളോറിഡയിലും വന്‍ നാശനഷ്ടം, മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും

കരീബിയന്‍ ദ്വീപായ ഹെയ്തിയിലെ പ്രാദേശിക ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ കണക്കനുസരിച്ച് ഹെയ്തിയില്‍ നാശം വിതച്ച മാത്യു കൊടുങ്കാറ്റില്‍ മരണം 850 കടന്നു. മരണനിരക്ക് കൂടിവരുന്ന സാഹചര്യത്തില്‍ കൃത്യമായ കണക്ക് വിവരം പുറത്ത് വിടാന്‍ ഗവണ്‍മെന്റിനോ മറ്റ് ഏജന്‍സികള്‍ക്കോ സാധിക്കുന്നില്ലെന്നതാണ് വാസ്തവം. വന്‍ദുരന്തം വിതച്ച ചുഴലിക്കാറ്റ് 'മാത്യു' മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ യുഎസ് സംസ്ഥാനമായ ഫ്‌ലോറിഡയുടെ കിഴക്കന്‍ തീരത്തേക്കു കടന്ന് വന്‍ നാശനഷ്ടം വിതച്ചു. ഫ്‌ലോറിഡയുടെ കിഴക്കന്‍ തീരത്തു നിന്നു വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കു വീശുന്ന കാറ്റ് യുഎസിലെ പ്രധാന ബഹിരാകാശ വിക്ഷേപണ കേന്ദ്രമായ കേപ് കനവറലിന്റെ 40 കിലോമീറ്റര്‍ സമീപത്തു വരെയെത്തിയിരുന്നു.
. ഹെയ്തിക്കുപുറമേ ഡൊമിനിക്കന്‍ റിപ്പബ്ലിക്, സെന്റ് വിന്‍സന്റ്, ഗ്രാനഡ എന്നിവിടങ്ങളിലും കാറ്റ് നാശം വിതച്ചു. ഹെയ്തിയിലെ ആയിരക്കണക്കിന് പേര്‍ക്കാണ് കൊടുങ്കാറ്റിനെത്തുടര്‍ന്ന് വീടുകള്‍ നഷ്ടപ്പെട്ടത്. ഫ്‌ളോറിഡാ തീരത്ത് കനത്ത മഴയോടെയാണ് കാറ്റ് വീശിത്തുടങ്ങിയത്. ഇവിടെ വൈദ്യുതിബന്ധം പാടേ തകരാറിലായി. കാറ്റ് ഇപ്പോഴും അപകടകാരിയായി നീങ്ങുകയാണെന്ന് കാലാവസ്ഥാവിഭാഗം മുന്നറിയിപ്പുനല്‍കി. നാല് സംസ്ഥാനങ്ങളില്‍ കാറ്റ് നാശംവിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്.
ചെവ്വാഴ്ചയും ബുധനാഴ്ചയുമാണു ഹെയ്റ്റിയിലും ക്യൂബയിലും മാത്യു സംഹാരതാണ്ഡവമാടിയത്. ഞായറാഴ്ച ഹെയ്റ്റിയില്‍ നടത്താനിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രകൃതിദുരന്തത്തെ തുടര്‍ന്നു മാറ്റി.2007ല്‍ ഫെലിക്‌സിനു ശേഷമുണ്ടായ അതിശക്തമായ ചുഴലിക്കാറ്റാണു മാത്യു.
ഇതിനു മുന്‍പ് 2010ലെ ഭൂകമ്പത്തില്‍ ഇവിടെ മരിച്ചത് മൂന്നുലക്ഷം പേരായിരുന്നു. 2004ലെ സൂനാമിത്തിരകള്‍ രണ്ടുലക്ഷം പേരുടെ ജീവന്‍ അപഹരിച്ചിരുന്നു. ഫ്‌ളോറിഡ, ജോര്‍ജിയ, നേര്‍ത്ത്, സൗത്ത് കരോലിന എന്നിവിടങ്ങളില്‍ വഴികളെല്ലാം നിറഞ്ഞു വാഹനങ്ങളും മനുഷ്യരും നീങ്ങുകയാണ്.
https://www.facebook.com/Malayalivartha


























