വിവാദങ്ങളുടെ തോഴന്‍ ട്രംപ് കൂടാതെ പെണ്ണുപിടിയന്‍... സ്ത്രീവിരുദ്ധന്‍... മുസ്ലിംവിരുദ്ധന്‍.... വംശീയ വെറിയന്‍....എന്നിട്ടും യുഎസുകാര്‍ തിരഞ്ഞെടുത്ത് ട്രംപിനെ

ട്രംപ് കാര്‍ഡിറക്കിക്കളിച്ച ട്രംപ് അട്ടിമറിയിലൂടെ വിജയിച്ചുകയറിയപ്പോള്‍ ഒരേ സമയം അമേരിക്കന്‍ ജനതയും ലോകവും ഞെട്ടി. തനിക്കെതിരെ കിട്ടിയ ആരോപണങ്ങളായിരുന്നു ആ ട്രംപ് കാര്‍ഡ്. ഇന്ത്യന്‍ പ്രധാനമന്ത്രി മോഡിക്കും യുഎസ് പ്രസിഡന്റ് ട്രംപിനും ചില സാമ്യതകള്‍ ചിലര്‍ കണ്ടെത്തുന്നു. അതില്‍ പ്രധാനം ഉറച്ച തീരുമാനങ്ങളെടുക്കാനുള്ള കഴിവാണ്. ഒപ്പം വിവാദങ്ങളുടെ തോഴന്‍മാരായ ഇരുവരും തങ്ങള്‍ക്കുകിട്ടിയ കല്ലുകളെ പൂച്ചെണ്ടുകളാക്കി മാറ്റുകയായിരുന്നു. മോഡിയെ സ്റ്റാറാക്കിയത് ഗോദ്രകലാപമായിരുന്നെങ്കില്‍ സ്ത്രീവിരുദ്ധന്‍... മുസ്ലിംവിരുദ്ധന്‍ വിവാദങ്ങളിലൂടെ ട്രംപ് ജനശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. പിന്നെ അമേരിക്കക്ക് ഇപ്പോള്‍ വേണ്ടതും കഠിനഹൃദയനെയെന്ന് ജനം വിധിയെഴുതി.
ആറടി രണ്ടിഞ്ചുകാരന്‍. കാലത്ത് അഞ്ചുമണിക്ക് കൃത്യമായി എഴുന്നേല്‍ക്കും രാത്രി ഒരുമണിക്കേ ഉറങ്ങാന്‍ പോകൂ. അങ്ങനെ ദിവസം 16 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അസാധാരണ വ്യക്തിയാണ് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ്. ബ്രേക്ഫാസ്റ്റ് കഴിക്കന്നത് വളരെ അപൂര്‍വം.
അഥവാ വല്ലപ്പോഴും കഴിച്ചാല്‍ തന്നെ പോര്‍ക്കിറച്ചി കൊണ്ടുണ്ടാക്കുന്ന ബേക്കണോ മുട്ടയോ അല്‍പം കഴിച്ചെന്നിരിക്കും. ഓഫീസിലാണെങ്കില്‍ ഉച്ചഭക്ഷണം അവിടെനിന്നുതന്നെ. അല്ലെങ്കില്‍ റസ്‌റ്റോറന്റുകളിലായിരിക്കും ലഞ്ച്. പ്രഭാത ഭക്ഷണമായി കഴിക്കുന്ന ബേക്കണും മുട്ടകളും തന്നെയാണ് ഇഷ്ടഭക്ഷണം. നല്ലൊരു ഗോള്‍ഫ് കളിക്കാരന്‍ കൂടിയാണ് ട്രംപ്. ഇഷ്ടവിനോദവും അതുതന്നെ.
ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ടിവി കാണുന്ന ശീലമുണ്ട്. കുടുംബത്തിനോടൊപ്പം ചെലവഴിക്കാനും സമയംകണ്ടെത്താറുണ്ട് ട്രംപ്. തനിക്കുവേണ്ടി പ്രത്യേകം തയ്യാറാക്കുന്ന സ്യൂട്ടുകള്‍ ധരിക്കുന്ന ട്രംപ് മിക്ക ദിവസവും മൂന്നുമണിക്കൂറോളം വായിക്കാനും സമയം കണ്ടെത്തും. ബിസിനസ് ബ്‌ളോഗുകളും ഇന്റര്‍നെറ്റ് ആര്‍ട്ടിക്കിളുകളും റിയല്‍ എസ്‌റ്റേറ്റ് വാര്‍ത്തകളുമെല്ലാമാണ് കൂടുതല്‍ താല്‍പര്യം. മാസം മൂന്ന് പുസ്തകമെങ്കിലും ശരാശരി വായിക്കുന്ന സ്വഭാവക്കാരനായ ട്രംപ് മദ്യം രുചിക്കാറില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പക്ഷേ, ഈ പ്രൊഫൈല്‍ ഒരുവശത്തു നില്‍ക്കുമ്പോള്‍തന്നെ അമേരിക്കന്‍ ചരിത്രത്തില്‍ ഇതുവരെ നേരിട്ടിട്ടില്ലാത്തത്ര ചീത്ത വിശേഷണങ്ങളുമായാണ് ട്രംപ് ഇക്കുറി പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ലോകത്തിലെ തന്നെ വന്‍ വ്യവസായിയെന്ന നിലയില്‍ സുഖലോലുപനും ആഡംബര ജീവിതത്തിന്റെ വക്താവുമായി ട്രംപ് ചിത്രീകരിക്കപ്പെട്ടു. പെണ്ണുപിടിയനെന്നും സ്വകാര്യ ജീവിതത്തില്‍ അര്‍മാദിച്ചു നടക്കുന്ന സുഖിമാനെന്നുമുള്ള പ്രചാരണങ്ങള്‍ക്ക് പഞ്ഞമുണ്ടായില്ല.
അതോടൊപ്പം പ്രചരണം കൊഴുത്തതോടെ വംശീയതയെ അധിക്ഷേപിക്കുന്ന നിലപാടുകളും മുസഌം വിരുദ്ധതയും അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് ഇടയ്ക്കിടെ പുറത്തുചാടി. ഇതോടൊപ്പം ഹിലരിക്കെതിരെ തൊടുക്കുന്ന അസ്ത്രങ്ങളില്‍ പലതും സ്ത്രീവിരുദ്ധ നിലപാടുകളായി മാറി. പക്ഷേ, ഇത്തരത്തിലുണ്ടായ എതിര്‍ പ്രചരണങ്ങളെല്ലാം അതിജീവിക്കാന്‍ ട്രംപിനായെന്നതിന്റെ തെളിവായി അദ്ദേഹത്തിന്റെ വിജയം.
പക്ഷേ, ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ഇതില്‍ പലതും വലിയ ചര്‍ച്ചയായി മാറി. അതിന് കാരണം മറ്റൊന്നുമല്ല. വന്‍ വ്യവസായിയായ ട്രംപ് അമേരിക്കന്‍ പ്രസിഡന്റാവുന്നതിനെ എതിര്‍ത്ത വലിയൊരു വിഭാഗം രാഷ്ട്രീയക്കാര്‍ തന്നെയാണ് ഇതിന് പിന്നില്‍. ദ ട്രംപ് ഓര്‍ഗനൈസേഷന്‍ എന്ന പേരില്‍ ന്യൂയോര്‍ക്കിലെ മിഡ്ടൗണ്‍ മാന്‍ഹട്ടണിലുള്ള ട്രംപ് ടവറില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട ബിസിനസ് സാമ്രാജ്യത്തിന് ഉടമയാണ് ട്രംപ്. നേരത്തെ എലിസബത്ത് ട്രംപ് ആന്‍ഡ് സണ്‍ എന്നായിരുന്നു സ്ഥാപനത്തിന്റെ പേര്.
റിയല്‍ എസ്‌റ്റേറ്റ് വികസനം, നിക്ഷേപം, ബ്രോക്കറേജ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ മുന്‍നിര സ്ഥാപനമായ ട്രംപ് ഓര്‍ഗനൈസേഷന് ലോകത്ത് പലയിടത്തുമായി വന്‍ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപമുണ്ട്. റസിഡന്‍ഷ്യല്‍ മേഖലയിലും ഹോട്ടല്‍റിസോര്‍ട്ട് മേഖലകളിലും വന്‍ നിക്ഷേപമാണുള്ളത്. ഇതിനുപുറമെ പല രാജ്യങ്ങളിലും റസിഡന്‍ഷ്യല്‍ ടവറുകള്‍ മുതല്‍ ഗോള്‍ഫ് കോഴ്‌സുകള്‍ വരെ പണിതുയര്‍ത്തിയ സ്ഥാപനമാണ് ട്രംപിന്റേത്. അത്തരത്തില്‍ ലോകമാകെ വ്യാപിച്ച ഒരു ബിസിനസ് ലോകത്തിന്റെ മേധാവി ആദ്യമായി അമേരിക്കന്‍ പ്രസിഡന്റാകുമ്പോള്‍ അതിനെ അമ്പരപ്പോടെയാണ് ലോകം നോക്കിക്കാണുന്നത്. അമേരിക്കന്‍ റിയല്‍ എസ്‌റ്റേറ്റ് ലോകത്തിന്റെ അധിപനെന്നുതന്നെ പറയാവുന്ന ട്രംപിന് മാന്‍ഹട്ടനില്‍ മാത്രം നിരവധി ഹെക്ടര്‍ സ്ഥലം സ്വന്തമായുണ്ട്. ഇതിനു പുറമെ ബുക്ക്, മാഗസിന്‍, മീഡിയ, പബല്‍ഷിങ് മേഖലകളിലും കമ്പനികള്‍ ഉണ്ട്. ഫുഡ് ആന്‍ഡ് ബിവറേജ്, ട്രാവല്‍, എല്‍ലൈന്‍സ്, ഹെലികോപ്റ്റര്‍ സര്‍വീസ് തുടങ്ങിയവമുതല്‍ ഫിനാന്‍സ് സ്ഥാപനങ്ങളുടെ വരെ ഉടമയായ ട്രംപ് കൈവയ്ക്കാത്ത മേഖലകളില്ല. അതേസമയം, ഇതുവരെ രാഷ്ട്രീയത്തില്‍ കൈവയ്ക്കാത്ത ട്രംപിന് നയതന്ത്രമറിയില്ലെന്ന് പറയാനാകില്ലെന്ന് ഇതിനകംതന്നെ അദ്ദേഹത്തിന്റെ വാക്കുകളുടെ ചൂടറിഞ്ഞ ഹിലരിയുള്‍പ്പെടെയുള്ള എതിരാളികള്‍ പറയുന്നു.
1946 ജൂണ്‍ 14ന് വായില്‍ വെള്ളിക്കരണ്ടിയുമായി ന്യൂയോര്‍ക്ക് സിറ്റിയില്‍ ജനിച്ച ട്രംപ് അതിനാല്‍ത്തന്നെ രാജ്യത്തെ മുന്‍ പ്രസിഡന്റുമാരില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു. തികച്ചും ഒരു വ്യവസായിയെന്ന നിലയില്‍ത്തന്നെ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തെത്തുന്നത് രാഷ്ട്രീയ രംഗത്തെ പലര്‍ക്കും രുചിച്ചിരുന്നില്ല. അതിനാല്‍ത്തന്നെ ട്രംപിനെ മോശക്കാരനായി ചിത്രീകരിക്കാന്‍ മനപ്പൂര്‍വമായി ശ്രമം നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ന്യൂയോര്‍ക്ക് മിലിട്ടറി അക്കാഡമിയില്‍ 13ാം വയസ്സില്‍ ചേര്‍ന്ന അദ്ദേഹം 1968ല്‍ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍ നന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്നാണ് അച്ഛനൊപ്പം റിയല്‍ എസ്‌റ്റേറ്റ് രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്തുന്നതിനൊപ്പം ആറു തവണ ബാങ്കുകളെ കബളിപ്പിക്കാന്‍ ശ്രമിച്ചതായ പരാതിയും ട്രംബിനെതിരെ ഉയര്‍ന്നിരുന്നു.
ഇതിനു മുമ്പ് 2000ത്തിലും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ ഒരുങ്ങിയെങ്കിലും അവസാന ഘട്ടത്തില്‍ പിന്മാറി. ഈ വര്‍ഷത്തെ ഫോബ്‌സിന്റെ പട്ടിക പ്രകാരം ലോകത്തെ സമ്പന്നരില്‍ 324ാം സ്ഥാനത്താണ് ട്രംപ്. അമേരിക്കയിലെ 156ാമത്തെ പണക്കാരനും. പുതിയ കണക്കനുസരിച്ച് ട്രംപിന്റെ ആസ്തി പത്തു ബില്യണ്‍ ഡോളറിലധികം വരും. പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഘട്ടമെത്തിയപ്പോള്‍ത്തന്നെ കഴിഞ്ഞവര്‍ഷം റിപ്പബല്‍ക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടി അണിനിരന്നവരില്‍ മുമ്പന്‍ ട്രംപായിരുന്നു. പ്രചാരണം പുരോഗമിച്ചതോടെ മറ്റുള്ളവര്‍ പിന്മാറി. പ്രചരണത്തിന്റെ ഓരോ ഘട്ടത്തിലും അപ്രതീക്ഷിതവും അസാധാരണവുമായ പ്രതികരണങ്ങളിലൂടെയും നിലപാടുകളിലൂടെയും ട്രംപ് വാര്‍ത്തകളില്‍ നിറഞ്ഞു. ഇന്റര്‍വ്യൂകളില്‍ മുതല്‍ ട്വിറ്റര്‍ പ്രതികരണങ്ങളില്‍ വരെ വേറിട്ടതും ആക്രമണോത്സുകവുമായ പ്രതികരണങ്ങളായിരുന്നു ട്രംപിന്റെ മുഖമുദ്ര.
പക്ഷേ, ട്രംപിനുണ്ടായതും ഇക്കുറി തിരഞ്ഞെടുപ്പുകാലത്ത് ഏറ്റവും ചര്‍ച്ചയായതും അദ്ദേഹത്തിന്റെ സുഖലോലുപതയും പെണ്‍വിഷയത്തിലെ ദൗര്‍ബല്യങ്ങളുമായിരുന്നു. മിസ് യുഎസ്എ വേദികള്‍ 1996 മുതല്‍ 2015 വരെയുള്ള കാലത്ത് കയ്യടക്കിയിരുന്ന ട്രംപ് യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ സുന്ദരിപ്പട്ട വേദികളില്‍ ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന വിജയ് മല്യയെന്ന മദ്യവ്യവസായിയുടെ അമേരിക്കന്‍ പ്രതിരൂപമായിരുന്നുവെന്ന് പറയാം. മത്സര വേദികളില്‍ സുന്ദരിപ്പട്ടത്തിന് അണിനിരന്ന അമേരിക്കന്‍ യുവതികള്‍ക്കൊപ്പം ട്രംപ് നില്‍ക്കുന്ന ചിത്രങ്ങള്‍ അതിനാല്‍ത്തന്നെ ഇക്കുറി തിരഞ്ഞെടുപ്പു കാലത്ത് എതിരാളികളുടെ ട്രംപ്കാര്‍ഡായി മാറി.ഇതോടൊപ്പം ചര്‍ച്ചചെയ്യപ്പെട്ട മറ്റൊരു വിഷയമായിരുന്നു വംശീയതയും മുസഌം വിരുദ്ധതയും വര്‍ണവെറിയും. അമേരിക്കയില്‍ അമേരിക്കക്കാര്‍ക്കുമാത്രം മുന്‍ഗണന ലഭിക്കുമെന്ന നിലപാടും മുസല്‍ങ്ങളെ തുരത്തണമെന്ന നിലപാടുമെല്ലാം ട്രംപിന് തിരിച്ചടിയാകുമെന്നായിരുന്നു പൊതുവെ വിലയിരുത്തപ്പെട്ടത്. ഇതോടൊപ്പം വിവാദ പ്രസ്താവനകളുടേയും പെരുമാറ്റങ്ങളുടേയും ആശാനായിരുന്നു ട്രംപ്. പലപ്പോഴും നുണകള്‍ അടിച്ചുവിടുന്നതിലും മടിയുണ്ടായിരുന്നില്ല. 2005ല്‍ സ്ത്രീകളെ കയറിപ്പിടിച്ചുവെന്നും മറ്റുമുള്ള നിരവധി ആരോപണങ്ങള്‍ ട്രംപിനെതിരെ ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha


























