ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തില്‍ 100 മരണം, കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു, മരണസംഖ്യ ഉയരാന്‍ സാധ്യത

ഇന്തോനേഷ്യയിലെ വടക്കന്‍ ആച്ചേ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ നൂറോളം പേര്‍ മരിച്ചു. വ്യാപകനാശനഷ്ടങ്ങളുമുണ്ടായി. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. 97 പേരുടെ മരണം സ്ഥിരീകരിച്ചതായി പ്രാദേശിക സൈനികവൃത്തങ്ങള്‍ അറിയിച്ചു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുകയാണെന്നും മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും പ്രവിശ്യയിലെ സൈനികമേധാവി തതാങ് സുലൈമാന്‍ പറഞ്ഞു.
സുമാത്ര ദ്വീപിന്റെ വടക്കുകിഴക്കന്‍ തീരത്ത് പ്രാദേശികസമയം വൈകിട്ട് 5.03നാണ് റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. പ്രവിശ്യാതലസ്ഥാനമായ ബന്ദാ അസീയില്‍നിന്ന് 110 കിലോമീറ്റര്‍ അകലെ എട്ട് കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ഇരുനൂറിലേറെ വീടും വ്യാപാരസ്ഥാപനങ്ങളും തകര്‍ന്നു. 14 മുസ്‌ളിംപള്ളികളും ഒരു സ്‌കൂളും ആശുപത്രിയും തകര്‍ന്നതായും ഇന്തോനേഷ്യന്‍ ദേശീയ ദുരന്തനിവാരണ ഏജന്‍സി വക്താവ് അറിയിച്ചു.
ദ്വീപിലെ പിദീ ജയാമേഖലയിലാണ് ഏറ്റവും കൂടുതല്‍ നാശം. വടക്കന്‍തീരത്തുള്ള ഈ പട്ടണത്തിലെ ജനസംഖ്യ ഒന്നര ലക്ഷമാണ്. ഭൂകമ്പസാധ്യതാമേഖലയില്‍ ഉള്‍പ്പെടുന്ന ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ 2004ല്‍ കടലിനടിയിലുണ്ടായ വന്‍ ഭൂകമ്പമാണ് സുനാമിദുരന്തം സൃഷ്ടിച്ചത്. ഇന്തോനേഷ്യന്‍ തീരത്തുമാത്രം 1.60 ലക്ഷംപേരാണ് അന്ന് മരിച്ചത്.
https://www.facebook.com/Malayalivartha






















