കൊളംബിയന് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ടീമംഗങ്ങള്‍ക്ക് കനത്ത പിഴ ചുമത്തി

കഴിഞ്ഞ മാസം ബൊളീവിയയിലെ സാന്താക്രൂസില്‍ നിന്നും കൊളംബിയയിലെ മെഡെല്ലിനിലേക്കുള്ള വിമാനം തകര്‍ന്ന് വീണ് ചാപെകോയന്‍സ് ഫുട്‌ബോള്‍ ടീമിലെ അംഗങ്ങള്‍ മൊത്തം മരിച്ചിട്ടും അവര്‍ക്ക് മുകളില്‍ കോടതി കനത്ത പിഴ ചുമത്തിയ നടപടിയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ആരുടെയും മനസില്‍ ഉയര്‍ന്നേക്കാവുന്ന ഒരു ചോദ്യമാണ് ഫുട്‌ബോള്‍ നിയമങ്ങള്‍ ഇത്ര മനുഷ്യത്വരഹിതമാണോന്ന്?
മെഡെല്ലിനില്‍ വച്ച് നടക്കേണ്ടിയിരുന്ന ഷെഡ്യൂള്‍ ചെയ്ത ഫുട്‌ബോള്‍ മാച്ചില്‍ പങ്കെടുക്കാതിരുന്നതിനാണ് പ്രസ്തുത ടീമിന് മേല്‍ പിഴ ചുമത്തിയിരിക്കുന്നത്. ഇത്രയൊക്കെയായിട്ടും ഫുട്‌ബോളിലെ നിയമങ്ങള്‍ അയവ് കാട്ടിയില്ലെന്ന ആരോപണം ഇതേ തുടര്‍ന്ന് ശക്തമായിരിക്കുകയാണ്.
കളിക്കാതിരുന്നുവെന്ന കുറ്റത്തില്‍ ടീം 25,000 പൗണ്ട് പിഴയടക്കണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. 71 പേര്‍ കൊല്ലപ്പെട്ട പ്രസ്തുത വിമാനാപകടത്തില്‍ മൂന്ന് കളിക്കാരടക്കം മൊത്തം ആറ് പേര്‍ മാത്രമായിരുന്നു രക്ഷപ്പെട്ടിരുന്നത്. അറ്റ്‌ലെറ്റികോ നാസിയോണലിനെതിരെ കോപ സുഡ്അമേരിക്കാന ഫൈനല്‍ കളിക്കാനായിരുന്നു പ്രസ്തുത ടീം വിമാനത്തിലേറി വന്നിരുന്നത്. ബ്രസീലിയന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് മാച്ചുകള്‍ ഡിസംബര്‍ ഒന്നിന് കളിച്ചിരുന്നുവെങ്കിലും അപകടത്തെ തുടര്‍ന്ന് മിനെയ്‌റോക്കെതിരായ കളി കളിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ തയ്യാറാക്കിയ ഫിക്ചര്‍ അനുസരിച്ച് കളിക്കാത്തതിനാല്‍ തങ്ങള്‍ രണ്ട് ക്ലബുകളോടും ശിക്ഷിക്കുമെന്ന നിലപാടാണ് സുപ്പീരിയര് കോര്ട്ട് ഓഫ് ജസ്റ്റിസ് വ്യക്തമാക്കുന്നത്. ചാപെകോയന്‍സ് ഫുട്‌ബോള്‍ ടീമിലെ കളിക്കാരായ അലന്‍ റുസ്‌ച്ചെല് ഫോല്മാന്‍, നെറ്റോ എന്നിവരും ഒരു ജേര്‍ണലിസ്റ്റും രണ്ട് ഫ്‌ലൈറ്റ് ക്രൂ അംഗങ്ങളുമായിരുന്നു പ്രസ്തുത അപകടത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നത്.
അപകടത്തെ കുറിച്ച് നിര്‍ണായകമായ വിവരങ്ങള്‍ വെളിപ്പെടുത്തി ഇതില്‍ നിന്നും രക്ഷപ്പെട്ട ജേര്‍ണലിസ്റ്റായ റാഫേല്‍ ഹെന്‍സെല്‍ രംഗത്തെത്തിയിട്ടുണ്ട്. താന്‍ പൈലറ്റിന്റെ നിര്‍ദേശമനുസരിച്ച് സീറ്റ് ബെല്‍റ്റിട്ടതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. പര്വത പ്രദേശത്ത് വിമാനം തകര്‍ന്ന് വീണതിനെ തുടര്‍ന്ന് ബ്രസീല്‍, ബൊളീവിയ, കൊളംബിയ തുടങ്ങിയ സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ധനം തീര്‍ന്നതായിരിക്കാം കാരണമെന്നാണ് കൊളംബിയന് അധികൃതര്‍ പറയുന്നത്.
വിമാനം തകരുമെന്ന് തോന്നിയ നിമിഷത്തില്‍ യാത്രക്കാരെല്ലാം പൈലറ്റിനോട് കാര്യം തിരക്കിയിരുന്നുവെന്നാണ് ഹെന്‍സെല്‍ പറയുന്നത്. തുടര്‍ന്ന് മിക്കവരും പരിഭ്രാന്തരായി ഓടിക്കളിക്കുകയായിരുന്നുവെന്നും താന്‍ ബെല്‍റ്റ് മുറുക്കി ഇരിക്കുകയായിരുന്നുവെന്നും അതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരുന്ന അദ്ദേഹം വ്യക്തമാക്കുന്നു.
തനിക്ക് ബോധം വന്നപ്പോള്‍ എമര്‍ജന്‍സി വര്‍ക്കര്‍മാര്‍ ചുറ്റും വളഞ്ഞ് നില്ക്കുന്നുണ്ടായിരുന്നുവെന്നും എല്ലുകള്‍ പൊട്ടിയതിന്റെ കഠിനമായ വേദന തന്നെ അലട്ടിയിരുന്നുവെന്നും ഈ ജേര്‍ണലിസ്റ്റ് വെളിപ്പെടുത്തിയിരുന്നു. തനിക്കടുത്തിരുന്നവരെല്ലാം മരിച്ചുവെന്ന് പീന്നീടറിഞ്ഞുവെന്ന് അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha






















