ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇന്ന് എണ്‍പതാം പിറന്നാള്‍

ആഗോള കത്തോലിക്കാ സഭയുടെ അധിപനായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇന്ന് എണ്‍പതാം പിറന്നാള്‍. സഭയെ ക്രിസ്തുവിന്റെ ദര്‍ശനവും തന്റെ വീക്ഷണവുമനുസരിച്ചു വിപ്ലവകരമായ മാറ്റത്തിലേക്കു നയിക്കുന്ന അദ്ദേഹം ആഡംബരത്തിനെതിരായ നിലപാടില്‍ യാതൊരു അയവു വരുത്തുന്നില്ല. വാര്‍ധക്യത്തിന്റെ അവശത തന്റെ നിലപാടുകളൂടെ തീവ്രത തെല്ലും കുറയ്ക്കുന്നില്ല. അതിനാല്‍, ഇന്നും പതിവുപോലെ കടന്നുപോകും. പ്രത്യേക ആഘോഷമൊന്നുമില്ല. രാവിലെ കര്‍ദിനാള്‍മാര്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിക്കും.
തുടര്‍ന്നു മാള്‍ട്ടീസ് പ്രസിഡന്റും വത്തിക്കാനിലെ ഉന്നത ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ചയുണ്ട്. വത്തിക്കാനില്‍ അദ്ദേഹത്തിന്റെ നാലാമത്തെ ജന്മദിനമാണിത്. വിശ്വാസികള്‍ പ്രാര്‍ഥനാശംസകളുമായി പ്രവഹിക്കുന്നുണ്ട്. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുളള ആദ്യ മാര്‍പാപ്പയായ അദ്ദേഹം 120 കോടി കത്തോലിക്കരുടെ മഹായിടയനായിട്ടു മൂന്നുവര്‍ഷവും ഒന്‍പതുമാസവുമായി. അജപാലകര്‍ക്കും വിശ്വാസികള്‍ക്കും എളിമയുടെയും ത്യാഗത്തിന്റെയും മാര്‍ഗത്തില്‍ പുതിയമാതൃകസൃഷ്ടിച്ച അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്കു ലോകം കാതോര്‍ക്കുന്നു.
വര്‍ത്തമാനകാല ആഗോളപ്രശ്‌നങ്ങളിലും സഭയെ അലട്ടുന്ന വിവാദവിഷയങ്ങളിലും ഫ്രാന്‍സിസ് മാര്‍പാപ്പ പരസ്യമായി മനസുതുറക്കാറുണ്ട്.
ചിലപ്പോള്‍ സ്‌നാപക യോഹന്നാനെ പോലെ പൊളളുന്ന പരമാര്‍ഥങ്ങള്‍ വിളിച്ചുപറയും. പ്രേഷിതദൗത്യത്തിന്റെ അന്തസത്തയും മാറുന്ന ലോകത്തിന്റെ ആകുലതയും ഉള്‍ക്കൊണ്ടാണിത്. പാവങ്ങള്‍ക്കായി പാവങ്ങളുടെ സഭയാണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നത്. അതുകൊണ്ടാണു കഴിഞ്ഞ നവംബര്‍ 20ന് അവസാനിച്ച കാരുണ്യവര്‍ഷം സഭയില്‍ ആചരിച്ചത്.
ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍നിന്നും മറ്റുമുള്ള അഭയാര്‍ഥികള്‍ക്കെതിരേയുള്ള യുറോപ്യന്‍ രാജ്യങ്ങളുടെ മനുഷ്യത്വരഹിതമായ നിലപാടിനെതിരേ മാര്‍പാപ്പ ആഞ്ഞടിച്ചിരുന്നു.നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റവിരുദ്ധ പരമാര്‍ശവും അദ്ദേഹത്തിന്റെ വിമര്‍ശനത്തിനിടയാക്കി. സ്ത്രീകളുടെ പൗരോഹിത്യം, സ്വര്‍വര്‍ഗാനുരാഗം, വിവാഹമോചനം,കുട്ടികള്‍ക്കു നേരേയുള്ള വൈദികരുടെ പീഡനം തുടങ്ങിയ വിഷയങ്ങളില്ലൊംഅഭിപ്രായം തുറന്നു പറയുന്ന ഫ്രാന്‍സിസ് പാപ്പ, കമ്യൂണിസ്റ്റുകാര്‍ക്കു വരെ സ്വീകാര്യനാണ്.
ക്യൂബന്‍ സന്ദര്‍ശനത്തിടെ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാധിപനുമായി നടത്തിയ കൂടിക്കാഴ്ചയും അദ്ദേഹത്തിന്റെ തെളിഞ്ഞമനസിന്റെ ബഹിര്‍സ്ഥുരണമായിരുന്നു. ഏതു സാഹചര്യത്തിലാണെങ്കിലും സഭയില്‍നിന്ന് അകന്ന വിശ്വാസികളെ തിരിച്ചുകൊണ്ടു വരാനാണ് അദ്ദേഹം ശ്രമിക്കുന്നത്. 1936 ഡിസംബര്‍ 16ന് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ ജനിച്ച അദ്ദേഹം ജസ്യൂട്ട് സന്യാസസഭാംഗമാണ്. 1973 മുതല്‍ 79 വരെ സ്വന്തം രാജ്യത്ത് ഈ മിഷണറിസഭയുടെ പ്രവിന്‍ഷ്യാളായിരുന്നു. ബ്യൂണസ് അയേഴ്‌സില്‍ 1998ല്‍ ആര്‍ച്ചുബിഷപ്പായ അദ്ദേഹത്തെ 2001ല്‍ കര്‍ദിനാളായി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തെരഞ്ഞെടുത്തു. 2013 ആണു പരിശുദ്ധ സിംഹാസനത്തിന്റെ അധിപനായത്
https://www.facebook.com/Malayalivartha






















