ബര്‍ലിന്‍ ആക്രമണം നടത്തിയ അനിസ് അമ്രിയെ മിലാന്‍ പോലീസ് വെടി വച്ച് കൊലപ്പെടുത്തി, കൊല്ലപ്പെടുംമുമ്പേ തോക്കെടുത്ത് 'അല്ലാഹു അക്ബര്‍' എന്നുറക്കെ ചൊല്ലി

ബര്‍ലിനിലെ ക്രിസ്മസ് ചന്തയിലേക്കു ട്രക്ക് ഓടിച്ചുകയറ്റി ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന തുനീസിയക്കാരന്‍ അനിസ് അമ്രിയെ ഇറ്റലിയില്‍ മിലാന്‍ പോലീസ് വെടിവച്ചു കൊലപ്പെടുത്തി. മിലന്‍ പ്രദേശത്തു വച്ച് ആയിരുന്നു സംഭവം.ആക്രമണം നടത്തി ജര്‍മന്‍ തലസ്ഥാനത്ത് നിന്നു രക്ഷപ്പെട്ട ഇയാള്‍ക്കായി രാജ്യവ്യാപകമായി തിരച്ചില്‍ തുടരുകയായിരുന്നു. ട്രക്കിന്റെ സീറ്റിനടിയില്‍നിന്ന് അമ്രിയുടെ തിരിച്ചറിയല്‍ രേഖ കണ്ടെത്തിയിരുന്നു. അമ്രിയുമായി ബന്ധമുള്ള നാലുപേര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുണ്ട്.
ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നു എന്നു സംശയിക്കപ്പെട്ടിരുന്ന അമ്രി കുറച്ചുകാലമായി അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു.2015 ജൂലൈയില്‍ ജര്‍മനിയില്‍ എത്തിയ ഇയാളുടെ അഭയാര്‍ഥിത്വ അപേക്ഷ ഈ വര്‍ഷം ജൂണില്‍ തള്ളിയിരുന്നു.ആറു മാസം മുന്‍പ് ഇയാള്‍ രണ്ട് ഐഎസ് പ്രവര്‍ത്തകരുമായി ഫോണില്‍ സംഭാഷണം നടത്തിയത് തുനീസിയന്‍ അധികൃതര്‍ ചോര്‍ത്തുകയും ഇക്കാര്യം ജര്‍മന്‍ അധികൃതരെ അറിയിക്കുകയും ചെയ്തു. ആക്രമണത്തിന് ആയുധം വാങ്ങാന്‍ കൊള്ള നടത്താന്‍ ഈ ഇരുപത്തിനാലുകാരന്‍ പദ്ധതിയിട്ടിരുന്നതായും അധികൃതര്‍ക്കു വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ശരിവയ്ക്കുന്ന തെളിവുകള്‍ ലഭിക്കാഞ്ഞതിനെ തുടര്‍ന്നാണ് ഇയാളുടെ മേലുള്ള അന്വേഷണം അവസാനിപ്പിച്ചത്.ഇതേസമയം, പ്രതിയെ കണ്ടെത്താനാകാത്തതിനെ ചൊല്ലി രാജ്യമാകെ ജനരോഷം ആളിക്കത്തുകയാണ്.
അമ്രി അപകടകാരിയാണെന്നു സൂചനകള്‍ ലഭിച്ചിട്ടും അയാളെ തടയാന്‍ കഴിയാഞ്ഞതിനെയും ആക്രമണം നടന്ന ഉടന്‍ പ്രതി പാക്കിസ്ഥാന്‍കാരനാണെന്നു സംശയിച്ചു സമയം പാഴാക്കിയതിനെയും ജനങ്ങള്‍ വിമര്‍ശിക്കുന്നുണ്ട്.ഇതേത്തുടര്‍ന്ന് അധികൃതര്‍ അന്വേഷണം ഊര്‍ജിതമാക്കുകയും അമ്രിയെ കണ്ടെത്താനുള്ള വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം യൂറോ (ഏകദേശം 69 ലക്ഷം രൂപ) പ്രതിഫലമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടെ അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കര്‍ശനമാക്കണമെന്ന ആവശ്യം രാജ്യമെങ്ങും ഉയര്‍ന്നിട്ടുണ്ട്.തിങ്കളാഴ്ച രാത്രിയാണു തട്ടിയെടുത്ത ട്രക്കുമായി അക്രമി ബര്‍ലിനിലെ ക്രിസ്മസ് ചന്തയിലേക്കു പാഞ്ഞുകയറിയത്.ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ചികിത്സയില്‍ കഴിയുന്ന 24 പേരില്‍ 14 പേര്‍ക്കു ഗുരുതര പരുക്കുണ്ട്. ബര്‍ലിന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പിലെങ്ങും സുരക്ഷ ശക്തമാക്കി.
https://www.facebook.com/Malayalivartha






















