ഡ്രൈവറങ്കിളേ എന്റെ അച്ഛനും അമ്മയും ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുന്നില്ല... കണ്ണീരോടെ ഏഴുവയസ്സുകാരി

അച്ഛനെയും അമ്മയെയും ഒരു ദിവസം മുഴുവനും വിളിച്ചു നോക്കിയിട്ടും അവര്‍ ഉണര്‍ന്നില്ല. നല്ല ഉറക്കത്തിലാണെന്നോര്‍ത്ത് കുലുക്കി വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചു. എന്നിട്ടും രക്ഷയില്ല. പിറ്റേ ദിവസവും അങ്ങനെതന്നെ. അവസാനം എന്തു ചെയ്യണമെന്നറിയാതെ ആ ഏഴു വയസ്സുകാരി സ്‌കൂളിലേയ്ക്കു പോയി. അച്ഛനും അമ്മയും തന്നെ സ്‌കൂളിലേയ്ക്കയക്കാന്‍ വരാത്തതില്‍ അതീവ ദുഖത്തോടെ നടക്കുമ്പോഴും എന്താണ് അവര്‍ ഉണരാത്തതെന്ന ചിന്തയായിരുന്നു ആ കുരുന്നിന്റെ മനസില്‍.
സ്‌കൂളിലേയ്ള്ള ബസില്‍ കയറിയിട്ടും മുഖത്ത് ആ സങ്കടം നിറഞ്ഞു നിന്നു. ഒടുവില്‍ വിങ്ങുന്ന മനസ്സോടെ ബസ് ഡ്രൈവറോട് ആ സങ്കടം പറഞ്ഞു. "ഡ്രൈവറങ്കിളേ, ഇന്നലെ മുതല്‍ എന്റെ അച്ഛനേയും അമ്മയേയും വിളിച്ചിട്ട് ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കിന്നില്ല" എന്ന് . ആ കുരുന്നിന്റെ വാക്കുകള്‍ ഞെട്ടലോടെയാണ് ഡ്രൈവര്‍ കേട്ടത്. ആ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ അയാള്‍ ഉടന്‍ തന്നെ പോലീസിനെ അറിയിച്ചു.
പൊലീസ് വീട്ടിലെത്തി നോക്കുമ്പോള്‍ കണ്ട കാഴ്ച ആരുടെയും ഹൃദയം തകര്‍ക്കുന്നതായിരുന്നു. ചലനമറ്റു കിടക്കുന്ന രണ്ടു ശരീരങ്ങള്‍ക്കരികെ മൂന്നു കുരുന്നുകള്‍ ഇരിക്കുന്നു.. അച്ഛനും അമ്മയും മരിച്ചു. നാലു മക്കളാണ്. അതിലൊരാളാണ് മരണത്തിന്റെ നിശ്ചലതയറിയാതെ സ്‌കൂളില്‍ പോയതും െ്രെഡവറോടു സങ്കടം പറഞ്ഞതും. കഴിഞ്ഞ വര്‍ഷം ലോകം ഏറ്റവും അധികം വായിച്ച കണ്ണീര്‍കഥയാണ്. വാഷിങ്ടണ്‍ പോസ്റ്റ് ലോകത്തോട് അറിയിച്ച ഈ കണ്ണീര്‍ക്കഥ അമേരിക്കയെ മുഴുവന്‍ വിഴുങ്ങുന്ന വലിയൊരു ദുരന്തത്തിന്റെ നേര്‍ച്ചിത്രമാണ്.
ഈ സംഭവം നടന്നത് അമേരിക്കയിലെ മക്കീസ്‌പോട്ട് നഗരത്തിലാണ്. ദമ്പതികളായ ക്രിസ്റ്റഫര്‍ ദില്ലിയെയും ജസീക്ക ലാലിയെയും ഹെറോയിന്‍ ചേര്‍ന്ന മരുന്ന് അമിത അളവില്‍ ഉള്ളില്‍ച്ചെന്നു മരിച്ച നിലയില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. പൊലീസ് വീട്ടിലെത്തുമ്പോള്‍ ഇവരുടെ അഞ്ചു വയസും മൂന്നു വയസും ഒമ്പതു മാസവും വീതം പ്രായുള്ള മൂന്നു കുട്ടികള്‍ മൃതദേഹങ്ങള്‍ക്കരികിലിരിക്കുകയായിരുന്നു.
ഉറങ്ങിക്കിടക്കുകയാണെന്നു ധരിച്ച് ഉണര്‍ത്താനുള്ള ശ്രമത്തിലായിരുന്നു ഈ കുരുന്നുകള്‍. കുട്ടികള്‍ക്കും ഇവര്‍ മരണഹേതുവായ വസ്തു നല്‍കിയിരിക്കാമെന്ന ധാരണയില്‍ മൂന്നു കുഞ്ഞുങ്ങളേയും കൊണ്ട് പൊലീസ് ആശുപത്രിയിലേക്ക് ഓടി. ഭാഗ്യത്തിന് ഒന്നും സംഭവിച്ചിട്ടില്ലായിരുന്നു. പെന്‍സില്‍വാനിയയിലെ അലിഗെനി കൗണ്ടിയില്‍ ഓവര്‍ഡോസ് മരുന്ന് ഉള്ളില്‍ച്ചെന്നുണ്ടാകുന്ന മരണങ്ങളില്‍ ഏറ്റവും ഏറ്റവും അവസാനത്തേതായിരുന്നു ക്രിസ്റ്റഫറിന്റെയും ജസീക്കയുടേയും മരണം.
കഴിഞ്ഞ വര്‍ഷം മാത്രം ഈ മേഖലയില്‍ 499 പേര്‍ ഓപ്പിഓയിഡ് മരുന്ന് അമിത അളവില്‍ ഉള്ളില്‍ച്ചെന്നു മരിച്ചതായാണ് ആരാഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും ഇത് ഇനിയും ഉയരാനുള്ള സാധ്യതകളാണുള്ളതെന്നും ആരോഗ്യ വിഭാഗം അധികൃതര്‍ പറയുന്നു.
അതിയായ വേദനയ്ക്കു പരിഹാരമായി ഉപയോഗിക്കുന്ന ഒപിയോയിഡ് മരുന്നുകളുടെ ക്രമാതീതമായ ഉപയോഗം അമേരിക്കയുടെ പല മേഖലകളിലും ദുരന്തം വിതയ്ക്കുന്നതായാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. ഓപിയോയിഡ് മരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നതുമൂലം രോഗികള്‍ ഇതിന് അടിമകളാകുന്നു. പിന്നീട് മയക്കുമരുന്ന് ഉപയോഗിക്കുന്ന രീതിയില്‍ ഇവ ഉപയോഗിക്കുകയാണ്. അനുവദനീയമായതിന്റെ ഇരട്ടി കഴിച്ചാലും തൃപ്തിവരാത്ത അവസ്ഥയിലാകും രോഗികള്‍.
ഹെറോയിന്‍ പോലുള്ള ഓപിയോയിഡ് മരുന്നുകളുടെ അനിയന്ത്രിതമായ ഉപയോഗം 2014ല്‍ 28000 പേരുടെ ജീവനെടുത്തതായാണ് സെന്റര്‍ പോര്‍ ഡീസിസ് കണ്‍ട്രള്‍ ആന്‍ഡ് പ്രിവെന്‍ഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മാതാപിതാക്കള്‍ ഇത്തരം മരുന്നുകള്‍ക്ക് അടിമകളാകുന്നതുവഴി കുട്ടികളിലേക്കും ഇവയെത്തുന്നുവെന്നത് ഇതിന്റെ ഭീകരത തുറന്നുകാട്ടുന്നു. ഇത്തരം മരുന്നുകള്‍ക്ക് അടിമകളാകുന്നവരുടെ വീടുകളില്‍ അരക്ഷിതമായ ജീവിതാവസ്ഥയായിരിക്കുമെന്നും ക്രിസ്റ്റഫറന്റെയും ജസീക്കയുടേയും മരണം സംബന്ധിച്ച റിപ്പോര്‍ട്ടില്‍നിന്നു വ്യക്തമാകുന്നു. ഇത്തരം മരുന്നുകള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കും എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha

























