ഇങ്ങനെയായിരിക്കണം ഒരു മകന്‍, കൈകളില്ലാത്തതിനാല്‍ വൃദ്ധമാതാവിനു ഭക്ഷണം സ്പൂണില്‍ കടിച്ചെടുത്തു നല്‍കുന്ന യുവാവ്

ഈ ഭൂമിയില്‍ മക്കള്‍ക്ക് കടലോളം സ്‌നേഹം നല്‍കുന്നത് ഒരാളേയുള്ളൂ അത് അമ്മയാണ് എന്ന കാര്യത്തില്‍ സംശയമേയില്ല. ചെറുപ്പത്തില്‍ നമ്മെ പോറ്റിവളര്‍ത്തിയ, നമുക്ക് വേണ്ടി ജീവിതത്തിലെ സുഖങ്ങളൊക്കെ വേണ്ടന്നുവച്ച അമ്മമാര്‍ക്ക് വാര്‍ദ്ധക്യമാകുമ്പോള്‍ അവരെ ഒരു കൊച്ചു കുട്ടിയെ എന്ന പോലെ പരിപാലിക്കേണ്ടത് നമ്മുടെ കടമയാണ്.
എന്നാല്‍ അവശനിലയില്‍ കിടക്കുന്ന അമ്മയെ പരിപാലിക്കേണ്ട ഒരേയൊരു മകന് കൈകള്‍ ഇല്ലെങ്കിലോ? കൈകള്‍ ഇല്ലെങ്കിലും അവന്‍ പൊന്നു പോലെ അമ്മയെ നോക്കുമെന്ന്, തന്റെ ജീവിതം കൊണ്ട് അത് തെളിയിക്കുകയാണ് ജപ്പാന്‍ സ്വദേശിയായ ചെന്‍ സിന്‍യിങ് .
ചെന്നിന് ഇപ്പോള്‍ 48 വയസ്സായി. അമ്മയ്ക്കാണെങ്കിലോ പ്രായം 90 കഴിഞ്ഞു. ഏഴാം വയസ്സില്‍ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റതിനെ തുടര്‍ന്ന് ചെന്നിന് തന്റെ രണ്ടുകൈകളും നഷ്ടപ്പെട്ടു. പിന്നീട് അച്ഛന്റെ തണലിലാണ് ചെന്‍ വളര്‍ന്നത്. കൈകള്‍ ഇല്ലാത്തതിനാല്‍

പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. 20-ാം വയസ്സില്‍ അച്ഛന്‍ മരിച്ചതോടെ ചെന്‍ ഇനിയെന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായി. അമ്മയെ ജോലിക്ക് വിട്ടു ജീവിക്കാന്‍ ചെന്നിന്റെ മനസ്സ് അനുവദിച്ചില്ല.
പകരം വേറെ വഴികളൊന്നും ഇല്ലാത്തതിനാല്‍ തന്നെ നാട്ടുകാര്‍ ചെന്നിനോടും അമ്മയോടും ഭിക്ഷാടനം ഒരു ജീവിതോപാധിയായി സ്വീകരിക്കാന്‍ ഉപദേശിച്ചു. എന്നാല്‍ ചെന്‍ അതിനു തയ്യാറല്ലായിരുന്നു. കൈകള്‍ ഇല്ലെങ്കിലും എനിക്ക് രണ്ടു കാലുകള്‍ ഉണ്ട്, ഞാന്‍ അതുപയോഗിച്ച് ജീവിക്കാനുള്ള മാര്‍ഗ്ഗം കണ്ടെത്തും ചെന്‍ പറഞ്ഞു. തന്റെ കുറവുകള്‍ക്ക് മുന്നില്‍ അടിപതറാതെ ആ യുവാവ് കാലുകളും വായും ഉപയോഗിച്ച കാര്യങ്ങള്‍ പതുക്കെ ചെയ്യാന്‍ തുടങ്ങി. കൈകള്‍ ചെയ്യേണ്ട പകുതി കാര്യങ്ങള്‍ പല്ലുകളും ബാക്കി പാതി കാലുകളും ഏറ്റെടുത്തു. 
കാലുകള്‍ കൊണ്ട് എങ്ങനെ ഭക്ഷണം പാചകം ചെയ്യാമെന്നും കൊട്ട നെയ്യാമെന്നും ചെന്‍ പഠിച്ചു. ഇപ്പോള്‍ 91 വയസ്സായ അമ്മയുടെ പൂര്‍ണ്ണ സംരക്ഷണ ചുമതല ചെന്നിനാണ്. അമ്മക്കായി ഭക്ഷണം ഉണ്ടാക്കി, സ്പൂണില്‍ കടിച്ചു പിടിച്ച ഭക്ഷണം വാരിക്കൊടുത്താണ് ഈ യുവാവ് അമ്മയെ നോക്കുന്നത്. തണുപ്പിനെ അതിജീവിക്കാനായി തനിക്ക് കാലുകളില്‍ സോക്‌സ് ധരിക്കാന്‍ കഴിയാത്തത് മാത്രമാണ് ചെന്നിന്റെ ആകെയുള്ള വിഷമം.
പതിനാലു വയസ്സുമുതല്‍ വീടിന്റെ ചുമതകളുടെ ഒരു പങ്ക് വഹിച്ചിരുന്ന ചെന്ന് അച്ഛന്‍ മരിച്ചതിനു ശേഷം ആ ചുമതല പൂര്‍ണമായും ഏറ്റെടുക്കുകയായിരുന്നു. ആദ്യമായി കാലുകള്‍ കൊണ്ട് പച്ചക്കറി അറിഞ്ഞപ്പോള്‍ കാല്‍ വിരല്‍ മുറിഞ്ഞത് ചെന്‍ ഇന്നും ഓര്‍മ്മിക്കുന്നു. അതിനുശേഷം ഇന്നേ വരെ അപകടങ്ങള്‍ തന്നെ തേടി വന്നിട്ടില്ലെന്ന് ഈ യുവാവ് സാക്ഷ്യപ്പെടുത്തുന്നു.

വീടിനടുത്തായുള്ള സ്ഥലത്ത് അത്യാവശ്യം കൃഷിയും ചെന്‍ ചെയ്യുന്നുണ്ട്. ചോളം പാകുന്നതും നനയ്ക്കുന്നതും വിളവെടുക്കുന്നതും എല്ലാം ചെന്‍ തന്നെ. ഇത്രയും അവശതകള്‍ക്കിടയിലും തന്നെ പൊന്നു പോലെ നോക്കുന്ന മകനെ ഓര്‍ത്ത് ഈ അമ്മയ്ക്ക് എന്നും സന്തോഷം മാത്രമേയുള്ളൂ. 
മികച്ച സാഹചര്യങ്ങള്‍ ഏറെ ഉണ്ടായിട്ടും പെറ്റമ്മയെ വൃദ്ധസദനത്തിലും തെരുവിലും തള്ളുന്ന നമ്മുടെ നാട്ടിലെ പുതിയതലമുറയിലെ മക്കള്‍ ചെന്നിനെ കണ്ടു പഠിക്കണം.
https://www.facebook.com/Malayalivartha

























