ജർമ്മനിയിൽ ഇപ്പോൾ വേനലാണ് എന്നാൽ വെള്ളപ്പൊക്കവും !

വേനലിലെ കനത്ത മഴയില്‍ ജര്‍മനിയിലെ പലനഗരങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായെങ്കിലും നീഡര്‍ സാക്‌സണ്‍, സാക്‌സണ്‍ അന്‍ഹാള്‍ട്ട് എന്നീ സംസ്ഥാനങ്ങളുടെ മിക്കപ്രദേശങ്ങളും വെള്ളത്തിനടിയിലായി.

വെള്ളപ്പൊക്കത്തില്‍ ഇതുവരെയായി ഒരു മരണം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ 3 ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ശക്തമായ വേനല്‍ മഴയില്‍ ഒട്ടേറെ കെടുതികളാണ് സംഭവിച്ചിരിയ്ക്കുന്നത്. നീഡര്‍സാക്‌സനിലെ ചെറുപട്ടണമായ ഗോസ്‌ലാര്‍ മുഴുവന്‍ വെള്ളത്തിനടിയിലാണ്.
അതുപോലെ തന്നെ ബ്രൗണ്‍ഷൈ്വഗ്, ഹില്‍ഡേഴ്‌സ്‌ഹൈം എന്നീ പട്ടണങ്ങളും അവിടങ്ങളിലെ വീടുകളും കടകളും മറ്റു സ്ഥാപനങ്ങളും വെള്ളത്തില്‍ മുങ്ങിയിരിയ്ക്കയാണ്.
ഇനിയും വെള്ളം കയറാതിരിയ്ക്കാന്‍ മണല്‍ച്ചാക്കുകള്‍കൊണ്ടു ഭിത്തിമെനയുകയാണ് ജനങ്ങള്‍. എങ്കിലും എപ്പോള്‍ വേണമെങ്കിലും വെള്ളം കയറുമെന്ന ഭീതിയിലാണ് തദ്ദേശവാസികള്‍.

വീടിന്റെ നിലവറകളില്‍ കയറിയ വെള്ളം പുറത്തേയ്ക്കു കളയാനാവാതെ ജനവാസികള്‍ നട്ടം തിരിയുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അപായസൂചനയും മുഴക്കിയിട്ടുണ്ട്.
റോഡുകളും റെയില്‍വേ പാളങ്ങളും വെള്ളത്തിനടിയിലാണ്. തദ്ദേശവാസികളെ മുഴുവന്‍ കുടിയൊഴിപ്പിച്ച് മറ്റു സ്ഥലങ്ങളിലേയ്ക്കു മാറ്റി പാര്‍പ്പിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ വാരാന്ത്യംവരെ കനത്ത മഴയാണ് പ്രവചിച്ചിട്ടുള്ളത്.ഇതുവരെയുണ്ടായ പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ എത്രയെന്ന് ഉടന്‍ കണക്കുകൂട്ടുക എളുപ്പമല്ലെന്നാണ് അധികാരികളുടെ പക്ഷം.
https://www.facebook.com/Malayalivartha



























