ഒടുവിൽ അവർ മോചിതരായി യുദ്ധം താറുമാറാക്കിയ മൃഗശാലയിൽനിന്ന്

യുദ്ധം താറുമാറാക്കിയ ദുരന്തഭൂമിയിലെ ഉപേക്ഷിക്കപ്പെട്ട മൃഗശാലയിൽനിന്ന് ഒൻപതു മൃഗങ്ങൾ മോചിതരായി. സിറിയയിലെ അലെപ്പോയിൽ വെള്ളവും ഭക്ഷണവും കിട്ടാതെ മരണത്തിന്റെ വക്കിലായിരുന്നു പല മൃഗങ്ങളും. നിരവധി മൃഗങ്ങൾ ഷെല്ലാക്രമണത്തിലും പട്ടിണിമൂലവും മരണപ്പെട്ടിരുന്നു. ഫോർ പോവ്സ് ഇന്റർനാഷനൽ എന്ന മൃഗസംരക്ഷണ സംഘടനയാണ് യുദ്ധഭൂമിയിൽ മരണം കാത്തു കഴിഞ്ഞ മിണ്ടാപ്രാണികളുടെ സഹായത്തിനെത്തിയത്. മൂന്നു സിംഹങ്ങളും രണ്ട് കടുവകളും രണ്ട് ഏഷ്യൻ കറുത്ത കരടികളും രണ്ട് കഴുതപ്പുലികളും രക്ഷപ്പെട്ട മൃഗങ്ങളിൽ ഉൾപ്പെടുന്നു.
അലെപ്പോയിൽ സ്ഥിതി ചെയ്യുന്ന ആലിം അൽ സഹാർ അഥവാ മാജിക് വേൾഡ് എന്ന അമ്യൂസ്മെന്റ് പാർക്കിൽ പ്രവർത്തിച്ചിരുന്ന മൃഗശാലയിലെ അന്തേവാസികളായിരുന്നു ഈ മൃഗങ്ങൾ. 2011 ൽ ആഭ്യന്തരയുദ്ധം തുടങ്ങിയപ്പോൾത്തന്നെ ഉടമ ഇവിടം ഉപേക്ഷിച്ച് യുഎസിലേക്കു ചേക്കേറിയിരുന്നു. ഇപ്പോൾ യുഎസിലുള്ള ഉടമയുമായി സംസാരിച്ച് അനുമതി വാങ്ങിയതിനു ശേഷമാണ് ഫോർ പോവ്സ് അംഗങ്ങൾ മൃഗങ്ങളുടെ രക്ഷയ്ക്കായി ഇവിടെയെത്തിയത്.

യുദ്ധം രൂക്ഷമായതോടെ മൃഗങ്ങളുടെ പരിചാരകരും മൃഗശാലാ ജീവനക്കാരും ഈ മിണ്ടാപ്രാണികളെ ഇവിടെ ഉപേക്ഷിച്ചു മടങ്ങി. ആക്രമണത്തിൽ തകർന്ന കൂടുകളിൽ അവ തനിച്ചായി. തുടർച്ചയായ, കനത്ത യുദ്ധം ഈ മൃഗങ്ങളെ കുറച്ചൊന്നുമല്ല ബാധിച്ചത്. ആവശ്യത്തിനു വെള്ളമോ ഭക്ഷണമോ പരിചരണമോ ലഭിക്കാതെ ശാരീരികമായും മാനസികമായും വ്രണപ്പെട്ട നിലയിലായിരുന്നു. നിരവധി മൃഗങ്ങൾ ബോംബാക്രമണത്തിലും കൊല്ലപ്പെട്ടു. ബാക്കിയുള്ളവ പട്ടിണി കിടന്നു ചത്തു. അവർക്ക് ഇതിനുള്ളിൽനിന്നു രക്ഷപ്പെടാൻ യാതൊരു മാർഗവുമില്ലായിരുന്നെന്ന് ഫോർ പോവ്സിലെ മൃഗഡോക്ടറായ അമിർ ഖാലിൽ പറയുന്നു.
കനത്ത സുരക്ഷാ അകമ്പടിയോടെയാണ് അമിർ ഖാലിലും സംഘവും തകർന്നടിഞ്ഞ ഈ മൃഗശാലയിലെത്തിയത്. ജീവനുള്ള മൃഗങ്ങളെ രക്ഷിക്കാനായിരുന്നു സംഘത്തിന്റെ തീരുമാനം. ജീവനോടെ കണ്ടെത്തിയ ഒൻപതു മൃഗങ്ങളെയും പ്രത്യേകം തയാറാക്കിയ കൂടുകളിലാക്കി ട്രക്കിൽ കയറ്റി. ആദ്യം ആവശ്യത്തിനു വെള്ളവും ഭക്ഷണവും നൽകി. 24 മണിക്കൂർ നീണ്ട ട്രക്ക് യാത്രയ്ക്ക് ശേഷമാണ് യുദ്ധമേഖല പിന്നിട്ട് സിറിയ - തുർക്കി അതിർത്തിയിലെ വന്യമൃഗസംരക്ഷണ കേന്ദ്രത്തിലെത്തിയത്. കൃത്യമായ പരിചരണവും ഭക്ഷണവും നൽകി മൃഗങ്ങളുടെ ആരോഗ്യം വീണ്ടെടുത്ത ശേഷം അനുയോജ്യമായ വന്യജീവി സങ്കേതത്തിലേക്ക് അവയെ അയയ്ക്കാനാണ് തീരുമാനം.

മൃഗശാലയിലുണ്ടായിരുന്ന എല്ലാ മൃഗങ്ങളെയും സംഘടനയ്ക്ക് ആദ്യയാത്രയിൽ രക്ഷിക്കാനായിട്ടില്ല. അവശേഷിക്കുന്ന മൃഗങ്ങളെക്കൂടി രക്ഷിക്കാനായി സംഘാംഗങ്ങൾ പുറപ്പെട്ടിട്ടുണ്ട്. യുദ്ധം മനുഷ്യരെ മാത്രമല്ല ഇവിടെ തകർത്തെറിഞ്ഞിരിക്കുന്നത് ഇതുപോലെയുള്ള മിണ്ടാപ്രാണികളെക്കൂടിയാണ്. യുദ്ധഭൂമിയിൽ അഴികൾക്കുള്ളിൽ ഭക്ഷണവും വെള്ളവും കിട്ടാതെ ജീവൻ വെടിഞ്ഞ നൂറുകണക്കിനു മൃഗങ്ങളുടെ ജീവന് ആരു സമാധാനം പറയും?
https://www.facebook.com/Malayalivartha


























