"വിജയം വരിച്ച് മദൂറോ "വെനിസ്വേലയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വഷളാകുന്നു

ഭരണഘടന മാറ്റിയെഴുതാൻ ലക്ഷ്യമിട്ട് വെനിസ്വേലയിൽ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചതായി പ്രസിഡൻറ് നികളസ് മദൂറോ അവകാശപ്പെട്ടു. മദൂറോയുടെ പാർട്ടി 41.5 ശതമാനം വോട്ടു നേടിയതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പുറത്തുവിട്ടു. എന്നാൽ, ഇൗ ഫലം അംഗീകരിക്കാൻ പ്രതിപക്ഷം തയാറായിട്ടില്ല. 88 ശതമാനം വോട്ടർമാർ തെരഞ്ഞെടുപ്പിൽനിന്നും വിട്ടുനിന്നതായി പ്രതിപക്ഷം വാദിക്കുമ്പോഴാണ് മദൂറോയുടെ വിജയപ്രഖ്യാപനം. ഇതോടെ വെനിസ്വേലയിലെ രാഷ്ട്രീയ സാഹചര്യം വരുംദിവസങ്ങളിൽ കൂടുതൽ കലുഷിതമാവാനുള്ള സാധ്യതയേറി.

എൺപതു ലക്ഷം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചതായി നാഷനൽ ഇലക്ടറൽ കൗൺസിലിന്റെ തിബിസെ ലൂസിന അവകാശപ്പെട്ടു. വിജയിച്ചവരിൽ മദൂറോയുടെ ഭാര്യയും അടുത്ത അനുയായികളും ഉൾപ്പെടും.അതേസമയം, 25 ലക്ഷത്തിൽ താഴെ മാത്രം പൗരന്മാരാണ് വോട്ട് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് ഹെൻട്രി റാമോസ് അല്ലൂപ് പറഞ്ഞു. രാജ്യത്തെ ഭരണഘടന മാറ്റിയെഴുതാൻ തുനിയുന്ന മദൂറോക്ക് അനുകൂല ജനസമ്മതി നേടിയെടുക്കാൻ നടത്തിയ തെരഞ്ഞെടുപ്പിനെ പ്രതിപക്ഷം തുടക്കം മുതൽ ബഹിഷ്കരിച്ചിരുന്നു. ഒരൊറ്റ സ്ഥാനാർഥിയെപോലും നിർത്തിയിരുന്നില്ല. അതേസമയം, വിപ്ലവത്തിനുവേണ്ടിയുള്ള വോട്ടെടുപ്പാണിതെന്നായിരുന്നു മദൂറോയുടെ പ്രഖ്യാപനം. ഞായറാഴ്ച നടന്ന വോട്ടെടുപ്പിൽ രാജ്യത്തുടനീളം അക്രമസംഭവങ്ങൾ അരങ്ങേറി. പത്ത് പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

വോട്ടിൽ വ്യാപകമായ തിരിമറിയും ഭീഷണിയും നടന്നതായി പ്രതിപക്ഷം ആരോപണമുന്നയിച്ചു. പുറത്തുവിട്ടത് ഒൗദ്യോഗിക ഫലമാണെന്ന് കരുതുന്നില്ലെന്നും അവർ പറഞ്ഞു. ഭരണഘടന മാറ്റിയെഴുതണോ എന്ന വിഷയത്തിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷം ജനഹിതപരിശോധന നടത്തിയിരുന്നു. അതിൽ 70 ലക്ഷത്തിലധികം പൗരന്മാരും എതിരായാണ് അഭിപ്രായം രേഖപ്പെടുത്തിയത്.1999ൽ അന്നത്തെ പ്രസിഡൻറ് ഉൗഗോ ചാവെസിന്റെ നേതൃത്വത്തിൽ തയാറാക്കുകയും പാസാക്കുകയും ചെയ്തതാണ് നിലവിലെ ഭരണഘടന. ഇത് ഭരണഘടന സമിതിയെവെച്ച് മാറ്റിയെഴുതാനുള്ള ശ്രമത്തിലാണ് മദൂറോ.
https://www.facebook.com/Malayalivartha


























