സാത്താന്‍ സേവയുടെ പേരിൽ 21 വര്‍ഷം ജയിലില്‍; കെട്ടിച്ചമച്ച കഥയുടെ സത്യം തെളിഞ്ഞപ്പോൾ കിട്ടിയത് കോടികൾ

സാത്താന്‍ സേവ നടത്തിയെന്ന് ആരോപിക്കപ്പെട്ട് അമേരിക്കക്കാരായ ഫ്രാന്‍ കെല്ലറും ഡാന്‍ കെല്ലറും ജയിലില്‍ കിടന്നത് 21 വര്‍ഷം. ഇവര്‍ നടത്തിയിരുന്ന ഡേകെയറിലെ കുട്ടികളെ സാത്താന്‍ സേവയ്ക്ക് വേണ്ടി ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു പരാതി. സാത്താന്‍ സേവയുടെ ഭാഗമായി തങ്ങളെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കാറുണ്ടെന്ന മൂന്ന് കുട്ടികളുടെ വെളിപ്പെടുത്തല്‍ കെല്ലര്‍ ദമ്പതികളെ 1992ല്‍ വാര്‍ത്തകളില്‍ ഇടംപിടിപ്പിച്ചിരുന്നു. ജയില്‍ ശിക്ഷയേക്കാള്‍ കടുത്ത ആരോപണങ്ങളില്‍ ഇരുള്‍ വീണ ഈ ഡേ കെയര്‍ നടത്തിപ്പുകാരായ ഇവരുടെ ജീവിതത്തിലേക്ക് ഒടുവില്‍ വെളിച്ചവും മോചനവുമെല്ലാമെത്തിയപ്പോള്‍ കടന്നു പോയത് 21 വര്‍ഷമായിരുന്നു. സാത്താന്‍ ആരാധനയെ തുടര്‍ന്ന് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നെന്ന ആരോപണത്തില്‍ ജയിലിലായ വൃദ്ധ ദമ്പതികൾക്ക് 67 , 75 വയസ്സുകള്‍ തികഞ്ഞപ്പോള്‍ ഒടുവില്‍ മോചനം.
ഇവര്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കോടതി കണ്ടെത്തി. 1992ല്‍ ജയിലിലായ ഇവര്‍ 2013 ല്‍ മോചിതരായെങ്കിലും കഴിഞ്ഞ ജൂണില്‍ മാത്രമാണ് ഇവരെ കുറ്റ വിമുക്തമാക്കിയത്. തെറ്റു ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെ നഷ്ടപരിഹാരം കിട്ടിയത് 3.4 ദശലക്ഷം ഡോളറായിരുന്നു. തടവറയില്‍ നിന്നും മോചിതരായെങ്കിലും നേരിട്ട ആരോപണത്തിന്റെ കാഠിന്യം മൂലം വേലയോ കൂലിയോ കിട്ടാതെ കടുത്ത ദാരിദ്ര്യം തുറിച്ചു നോക്കുമ്പോഴാണ് നഷ്ടപരിഹാരം കിട്ടിയത്. ഗുരുതരമായ ആരോപണങ്ങളായിരുന്നു ഡേ കെയര്‍ നടത്തിപ്പുകാരായ അമേരിക്കന്‍ ദമ്പതികൾക്ക് നേരിടേണ്ടി വന്നത്. സാത്താന്‍ ആരാധനക്കാരായ ഇവര്‍ കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നു, ശാരീരികമായി ദുരുപയോഗം ചെയ്യുന്നു എന്നിങ്ങനെ പോയി ആരോപണങ്ങള്‍.
പെരുമാറ്റ വൈകല്യമുള്ള ഒരു മൂന്ന് വയസ്സുകാരിയാണ് ദമ്പതികൾക്കെതിരെ ആദ്യം ആരോപണം ഉയര്‍ത്തിയത്. പിന്നാലെ കെട്ടിച്ചമച്ച അനേകം ആരോപണങ്ങള്‍ ഉയര്‍ന്നു വന്നു. കുട്ടികളുടെ ഹൃദയം തുരന്ന് രക്തം കുടിക്കുന്നു. കുട്ടികളെ മൃഗങ്ങള്‍ക്കൊപ്പം ജീവനോടെ കുഴിച്ചുമൂടുന്നു, സ്രാവുകളുള്ള കുളത്തിലേക്ക് കുട്ടികളെ വലിച്ചെറിയുന്നു, സാത്താന്റെ കരങ്ങളായി പെയ്ന്റ് ബ്രഷ് ഉപയോഗിക്കുന്നു, കുട്ടികളെ വെടിവെയ്ക്കുന്നു, വെടിയേറ്റവരെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നു അങ്ങിനെ പോയി ഇല്ലാക്കഥകള്‍. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ആള്‍ക്കാര്‍ കുട്ടികളെ വിടാതാകുകയും അധികാരികള്‍ വന്ന് സ്ഥാപനം പൂട്ടുകയും ചെയ്തു. പക്ഷേ ആര്‍ക്കും ദമ്പതികളെ കേസിലേക്ക് നയിക്കുന്ന ഒരു തെളിവുകളും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും വെറുതെ ഇരുന്നില്ല. അവര്‍ നിരന്തരം എഴുതിയും സാഹചര്യത്തെളിവുകള്‍ പഠികുകയൂം ചെയ്തതോടെ സംഭവം അടിസ്ഥാനമില്ലാത്തതാണെന്ന് തെളിഞ്ഞു. ഒടുവില്‍ ജില്ലാ കോടതി ഇരുവരും നിരപരാധികളാണെന്ന് കണ്ടെത്തുകയും ചെയ്തു. 'ദു:സ്വപ്നങ്ങളില്ലാതെ ഇനി ഞങ്ങള്‍ക്ക് ജീവിച്ചു തുടങ്ങാം' എന്നായിരുന്നു വന്‍ തുക നഷ്ടപരിഹാരം കിട്ടിയപ്പോള്‍ ഫ്രാന്‍ കെല്ലറുടെ പ്രതികരണം. അക്കാലത്തെ ഏറ്റവും മികച്ച ഒന്നായിരുന്നു കെല്ലറുടെ ഡേ കെയര്‍ സെന്റര്‍. 1989 ല്‍ തുറന്ന ഇവിടെ മുയലുകളെ കൂട്ടിലിട്ടു വളര്‍ത്തിയിരുന്നു. കുട്ടികള്‍ക്ക് കളിക്കാന്‍ ആവശ്യമായ കളിസ്ഥലം, സ്വിമ്മിംഗ്പൂള്‍, തണല്‍ പരന്ന പരിസരങ്ങള്‍ ക്ലാസ്സ് മുറികള്‍ മുത്തശ്ശിക്കഥകളിലെ കഥാപാത്രങ്ങളാല്‍ അലംകൃതവുമായിരുന്നു. എന്നിട്ടും അത് വിവാദങ്ങളില്‍ പെട്ടുപോയി.
ചൂഷണത്തിനു ഇരയായവരും വൈകാരികമായ പ്രശ്നം ഉള്ളവരുമായ 15 കുട്ടികള്‍ എല്ലാ ദിവസവും ഇവിടെയെത്തിയിരുന്നു. 1992 ലായിരുന്നു എല്ലാം നടന്നത്. ഒരു ദിവസം രണ്ടു കുട്ടികള്‍ വന്നില്ല. എന്നാല്‍ അന്ന് വാതിലില്‍ മുട്ടിയത് പോലീസായിരുന്നു. നേരെ അടുക്കളയില്‍ എത്തിയ പോലീസ് കുട്ടികളെ ഉപദ്രവിക്കാറുണ്ടോ എന്ന് ചോദിച്ചു. പെരുമാറ്റ വൈകല്യമുള്ള ഒരു മൂന്ന് വയസ്സുകാരി വന്‍ പ്രശ്നത്തിലേക്കായിരുന്നു ദമ്ബതികളെ നയിച്ചതെന്ന് ടെക്സാസിലെ പത്രങ്ങള്‍ പറയുന്നു. ഹൊറര്‍ സിനിമകളിലെയും മറ്റും കഥകളുമായി എത്തിയ കുട്ടികള്‍ പറഞ്ഞത് കേട്ട് മാതാപിതാക്കള്‍ കുട്ടികളെ അയയ്ക്കാതായി.
ഡാന്‍ കെല്ലര്‍ തന്റെ വീട്ടിലെത്തി പട്ടിക്കുട്ടിയുടെ രഹസ്യഭാഗം ചെയിന്‍സോ ഉപയോഗിച്ച് രക്തം വരും വരെ മുറിച്ചെന്നും കുട്ടിയെ എടുത്തുകൊണ്ട് സെമിത്തേരിയിലേക്ക് കൊണ്ടുപോകുകയും പോലീസുകാരനെപ്പോലെ വേഷമിട്ട ഒരാള്‍ മറ്റെരാളെ ഒരു കുഴിയിലേക്ക് എറിഞ്ഞെന്നും അയാളെ ദാനിയേല്‍ കെല്ലര്‍ വെടിവെച്ചെന്നും അയാളുടെ മൃതദേഹം ചെയിന്‍സോ ഉപയോഗിച്ച് മുറിച്ചെന്നുമെല്ലാം പറഞ്ഞു. അതേസമയം 1994 ല്‍ അന്വേഷണം നടത്തിയ അമേരിക്കയിലെ നാഷണല്‍ സെന്റര്‍ ഓണ്‍ ചൈല്‍ഡ് അബ്യൂസ് ആന്റ് നെഗ്ളക്ടിന് ഒരു കുറ്റം പോലും കണ്ടെത്താനായില്ല.എന്നിരുന്നാലൂം ട്രാവിസ് കൗണ്ടി കോടതി 48 വര്‍ഷം തടവ് നല്‍കി. മാര്‍ലിനിലെ വനിതാ ജയിലിലായിരുന്നു ഫ്രാന്‍ കെല്ലറെ പാര്‍പ്പിച്ചത്. ടെക്സാസിലെ അമാരില്ലോയിലേക്കാണ് ഡാനെ അയച്ചത്. നാലു വര്‍ഷത്തോളം പരസ്പരം കാണാതെ ജയിലില്‍ കഴിയേണ്ടി വന്നു.
https://www.facebook.com/Malayalivartha


























