ഫ്രഞ്ച് പ്രസിഡന്റ്ഇമ്മാനുവൽ മാക്രോണിന്റെ മേക്കപ്പ് ചെലവ് 20 ലക്ഷം രൂപ

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ അധികാരമേറ്റിട്ടു മൂന്നു മാസമായതേയുള്ളു. ഇതിനകം സൗന്ദര്യവർധനയ്ക്കും മേക്കപ്പിനുമായി ഖജനാവിൽ നിന്നു ചെലവാക്കിയത് വെറും 19.7 ലക്ഷം രൂപ(26000യൂറോ). മാക്രോണിന്റെ സ്വകാര്യ മേക്കപ്പ് ആർട്ടിസ്റ്റ് നടാഷ പതിനായിരം യൂറോയുടെയും പതിനാറായിരം യൂറോയുടെയും രണ്ടു ബില്ലുകൾ ഇതിനകം സമർപ്പിച്ചതായി ഫ്രഞ്ച് പ്രസിദ്ധീകരണം ലെ പോയിന്റ് വെളിപ്പെടുത്തി.

ഫ്രഞ്ച് പ്രസിഡന്റിന്റെ ആകർഷണീയത വർധിപ്പിക്കാൻ നികുതി ദായകരുടെ പണം ചെലവാക്കുന്നതിൽ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ഉയർന്നു. ടിവിയിൽ പ്രത്യക്ഷപ്പെടുന്നതിനു മുൻപും വിദേശയാത്രയിലും മറ്റും മാക്രോണിനെ അണിയിച്ചൊരുക്കാൻ പ്രത്യേക മേക്കപ്പ് ആർട്ടിസ്റ്റുണ്ട്. ബജറ്റിലെ വെട്ടിക്കുറവിന്റെ പേരിൽ മാക്രോണിന്റെ ജനപ്രീതി ഇടിഞ്ഞിരിക്കുന്ന അവസരത്തിലാണ് നികുതിദായകരുടെ പണം മാക്രോൺ സൗന്ദര്യ വർധനയ്ക്കായി ധൂർത്തടിക്കുന്നുവെന്ന വാർത്ത പുറത്തുവന്നത്. അടുത്ത മാസങ്ങളിൽ മേക്കപ്പ് ചെലവിൽ ഗണ്യമായ കുറവു പ്രതീക്ഷിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്നു പുറപ്പെടുവിച്ച അറിയിപ്പിൽ വ്യക്തമാക്കി.

മുൻ പ്രസിഡന്റുമാരായ ഒളാന്ദിന്റെയും സർക്കോസിയുടെയും മേക്കപ്പ് ബില്ലുകളും വിമർശനവിധേയമായിട്ടുണ്ട്. ഷാംപൂ സോഷ്യലിസത്തിന്റെ വക്താവെന്നു ആക്ഷേപിക്കപ്പെടുന്ന ഒളാന്ദ് മുടിവെട്ടുകാരന് 75 ലക്ഷം രൂപവരെ പ്രതിഫലം നൽകിയിട്ടുണ്ട്. നിക്കോളാസ് സർക്കോസി മേക്കപ്പിനായി നാലുമാസം കൂടുന്പോൾ ചെലവാക്കിയിരുന്നത് 24000 ഡോളറായിരുന്നു.

https://www.facebook.com/Malayalivartha


























