മുന്‍ തായ് പ്രധാനമന്ത്രി യിംഗ്ലക് രാജ്യം വിട്ടതായി സൂചന

മുന്‍ തായ്ലൻഡ് പ്രധാനമന്ത്രി യിംഗ്ലക് ഷിനവത്ര രാജ്യത്തുനിന്നു പലായനം ചെയ്തെന്നു റിപ്പോര്‍ട്ട്. അരി സബ്സിഡി കുംഭകോണക്കേസില്‍ വിചാരണ നേരിടുന്ന യിംഗ്ലക് ഇന്നലെ വിധി കേള്‍ക്കാനായി കോടതിയില്‍ എത്തിയില്ല. ചെവിവേദനയാണ് കാരണമെന്ന് അഭിഭാഷകര്‍ പറഞ്ഞെങ്കിലും സുപ്രീംകോടതി സമ്മതിച്ചില്ല. വിധി പറയുന്നത് സെപ്റ്റംബര്‍ 27 ലേക്കു മാറ്റിവച്ച കോടതി യിംഗ്ലക്കിനെതിരേ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചു. ദിവസങ്ങള്ക്കുമുന്പേ യിംഗ്ലക് കംബോഡിയ വഴി സിംഗപ്പൂരിലേക്കു കടന്നെന്നാണു മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കര്‍ഷകരില്‍നിന്നു കന്പോളവിലയിലും കൂടിയ വിലയ്ക്ക് അരി വാങ്ങി സംഭരിച്ചതു സംബന്ധിച്ചുള്ള കേസിലാണ് യിംഗ്ല ക് വിചാരണ നേരിടുന്നത്. ഇപ്രകാരം അരി സംഭരിച്ചതുമൂലം ഖജനാവിനു വന്‍നഷ്ടമുണ്ടായി. കര്‍ഷകരുടെ വോട്ടു ലക്ഷ്യമാക്കിയാണ് അരി സബ്സിഡി പദ്ധതി കൊണ്ടുവന്നതെന്നും ആരോപണമുണ്ട്. ഇതേ കേസില്‍ മുന്‍ വാണിജ്യമന്ത്രി ബൂണ്സോംഗിന് 42വര്‍ഷവും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി സരാപോളിന് 36വര്‍ഷവും തടവുശിക്ഷ കിട്ടി. കുറ്റക്കാരിയെന്നു തെളിഞ്ഞാല്‍ യിംഗ്ലക്കിന് പത്തുവര്‍ഷം തടവും രാഷ്ട്രീയത്തില്‍ ആജീവനാന്ത വിലക്കും ശിക്ഷ ഉറപ്പായിരുന്നു.

തായ്ലൻഡിലെ പ്രഥമ വനിതാ പ്രധാനമന്ത്രിയായ യിംഗ്ലക്കിനെ 2014ല്‍ സൈന്യം അട്ടിമറി നടത്തി പുറത്താക്കുകയായിരുന്നു. 2015 ജനുവരിയില്‍ ഇംപീച്ചുചെയ്യുകയും ചെയ്തു. 2006ലെ സൈനിക അട്ടിമറിയില്‍ പുറത്തായ തായ് പ്രധാനമന്ത്രി താക്സിന് ഷിനവത്രയുടെ സഹോദരിയാണ് യിംഗ്ലക്. കോടീശ്വരനായ താക്സിനും സിംഗപ്പൂരില്‍ പ്രവാസ ജീവിതം നയിക്കുകയാണ്.

യിംഗ്ലക് ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നു നിലവിലുള്ള തായ് പ്രധാനമന്ത്രി പ്രയുത് ഛന് ഓ ഛ പറഞ്ഞു. അതിര്‍ത്തി ചെക്കുപോസ്റ്റുകളില്‍ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.

യിംഗ്ലക്കിന്റെ തിരോധാനത്തോടെ തായ് രാഷ്ട്രീയത്തില്‍ ഷിനവത്ര കുടുംബത്തിന്റെ സ്വാധീനം അസ്തമിച്ചിരിക്കുകയാണെന്നു വിശകലന വിദഗ്ധര്‍ പറഞ്ഞു. യിംഗ്ലക് പലായനം ചെയ്തത് സൈന്യത്തിനു പ്രാമുഖ്യമുള്ള തായ് സര്‍ക്കാരിന് ആശ്വാസമാവുമെന്നും വിലയിരുത്തപ്പെടുന്നു.

https://www.facebook.com/Malayalivartha


























