ഒരു പതിറ്റാണ്ടിനിടെ അമേരിക്ക നേരിട്ട ഏറ്റവും വലിയ കൊടുങ്കാറ്റായി ഹാർവി നടമാടുന്നു

ഒരു പതിറ്റാണ്ടിനിടെ അമേരിക്ക നേരിട്ട ഏറ്റവും വലിയ കൊടുങ്കാറ്റായ ഹാർവി ടെക്സസ് സംസ്ഥാനത്തുടനീളം കനത്ത നാശം വിതച്ചു. കുറഞ്ഞത് അഞ്ചു പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയരുമെന്ന് അധികൃതർ സൂചിപ്പിച്ചു. ഹൂസ്റ്റൺ നഗരത്തിൽ കൊടുങ്കാറ്റിൽ തകർന്ന വീടുകളിൽനിന്നും വാഹനങ്ങളിൽനിന്നും ആയിരത്തിലധികം പേരെ രക്ഷപ്പെടുത്തി.

കെട്ടിടങ്ങൾ തകർത്തും മേൽക്കൂരകൾ പറിച്ചെറിഞ്ഞും വീശിയടിച്ച കൊടുങ്കാറ്റിനോടനുബന്ധിച്ച് കനത്ത മഴപെയ്തു. ടെക്സസിലെ തീരനഗരങ്ങളെല്ലാം വെള്ളപ്പൊക്കം നേരിടുന്നു. വൈദ്യുതി വിതരണ സംവിധാനങ്ങൾ തകർന്നു. 2,30,000 പേർക്കു വൈദ്യുതിയില്ലാതായി.

ടെക്സസിൽ ബുധനാഴ്ചവരെ കാറ്റു വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച പുലർച്ചെ ടെക്സസ് തീരത്തെത്തിയ കൊടുങ്കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും കനത്ത മഴ തുടരും. മണിക്കൂറിൽ 12.7 സെന്റീമീറ്റർ മഴയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.

ഹൂസ്റ്റൺ നഗരത്തിൽ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. നിരത്തുകളെല്ലാം വെള്ളത്തിനടിയിലായി. വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്കു നിർദ്ദേശം നല്കി. വീടുകളിലെ നിലവറകളിൽ അഭയം തേടരുതെന്നും മച്ചുകളുണ്ടെങ്കിൽ അങ്ങോട്ടു മാറാനും നിർദേശിച്ചിട്ടുണ്ട്.

അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് 1,800 പട്ടാളക്കാരുടെ സംഘത്തയും രക്ഷാപ്രവർത്തനത്തിന് ആയിരംപേരുടെ മറ്റൊരു സംഘത്തെയും നിയോഗിക്കുമെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു.

കൊടുങ്കാറ്റിനെ തുടർന്ന് കടലിൽ അകപ്പെട്ട യാനങ്ങളിൽനിന്ന് 20 പേരെ രക്ഷപ്പെടുത്തിയതായി യുഎസ് കോസ്റ്റ്ഗാർഡ് അറിയിച്ചു. ആയിരക്കണക്കിനുപേരുമായി മെക്സിക്കോ ഉൾക്കടലിൽ പെട്ടുപോയ രണ്ട് ഉല്ലാസ കപ്പലുകളെ നിരീക്ഷിച്ചുവരുകയാണെന്നും കോസ്റ്റ്ഗാർഡ് വ്യക്തമാക്കി.

മെക്സിക്കോ ഉൾക്കടലിലെ എണ്ണക്കിണറുകളുടെ പ്രവർത്തനവും തീരമേഖലയിലെ എണ്ണശുദ്ധീകരണശാലകളുടെ പ്രവർത്തനവും തടസപ്പെട്ടത് ഊർജോത്പാദനത്തെ ഗണ്യമായി ബാധിച്ചു. ഇന്ധനവില വർധിച്ചു.

യുഎസിൽ ഉപയോഗിക്കുന്ന എണ്ണയുടെ 45 ശതമാനവും ശുദ്ധീകരിക്കുന്നത് ഉൾക്കടൽ തീരത്താണ്. രാജ്യത്ത് ഖനനം ചെയ്യുന്ന അസംസ്കൃത എണ്ണയുടെ അഞ്ചിലൊന്നും ഉത്പാദിപ്പിക്കുന്നത് മെക്സിക്കോ ഉൾക്കടലിൽനിന്നുമാണ്.ടെക്സസിലെ റോഷരോണിലെ മൂന്നു ജയിലുകളിൽനിന്നായി 4,500 തടവുകാരെ ഒഴിപ്പിച്ചുമാറ്റിയതായി അധികൃതർ അറിയിച്ചു. ബ്രാസോസ് നദി കരകവിഞ്ഞതിനെത്തുടർന്ന് ജയിലുകളിൽ വെള്ളം കയറാൻസാധ്യതയുള്ളതിനാലാണിത്.

https://www.facebook.com/Malayalivartha


























