ഭീഷണിയ്ക്ക് വഴങ്ങാതെ മൂന്നാം ലോക മഹായുദ്ധത്തിന് പ്രകോപിപ്പിച്ച് ഉത്തരകൊറിയ

ഭീഷണിയ്ക്ക് വഴങ്ങാതെ മൂന്നാം ലോക മഹായുദ്ധത്തിന് പ്രകോപിപ്പിച്ച് ഉത്തരകൊറിയ. ഇതിന്റെ ഭാഗമായി പസിഫിക്ക് സമുദ്രത്തിലേക്ക് ജപ്പാന്റെ മുകളിലൂടെ വീണ്ടും മിസൈൽ അയച്ചിരിക്കുകയാണ്. ഇതിനെ തുടർന്ന് ജപ്പാനും ദക്ഷിണ കൊറിയയും ആളുകളെ ഒഴിപ്പിച്ച് തിരിച്ചടിക്കാനൊരുങ്ങുകയാണെന്നും സൂചനയുണ്ട്.
തങ്ങളുടെ ഏറ്റവും ശക്തിയേറിയ അണ്വായുധ പരീക്ഷണം സെപ്റ്റംബർ 3ന് നടത്തിയതിന് പിന്നാലെ ഉത്തരകൊറിയ മറ്റൊരു മിസൈൽ കൂടി അയച്ചുവെന്ന ആരോപണവുമായി ദക്ഷിണ കൊറിയ രംഗത്തെത്തി. ഈ മാസം ആദ്യം നടത്തിയ അണ്വായുധ പരീക്ഷണത്തിന് ശേഷം പ്യോൻഗ്യാൻഗ് തുടർച്ചയായി ആയുധപരീക്ഷണങ്ങൾ തുടരുന്നുവെന്നാണ് ദക്ഷിണ കൊറിയ മുന്നറിയിപ്പേകിയിരിക്കുന്നത്. ഉത്തരകൊറിയ ഏറ്റവും പുതുതായി അയച്ച മിസൈൽ ജപ്പാന് മുകളിലൂടെ പോയി ഹൊക്കൈഡോയ്ക്ക് 2000 കിലോമീറ്റർ കിഴക്ക് പസിഫിക്കിൽ പതിച്ചുവെന്നാണ് ജപ്പാനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പ്യോൻഗ്യാൻഗിലെ സുനാനിലുള്ള ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നാണ് ഈ മിസൈൽ അയച്ചിരിക്കുന്നതെന്നാണ് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് പറയുന്നത്. ഈ മിസൈൽ ലോഞ്ചിന്റെ വിശദാംശങ്ങൾ ദക്ഷിണകൊറിയയുടെയും യുഎസിന്റെയും സൈന്യങ്ങൾ വിശകലനം ചെയ്ത് വരുന്നുവെന്നാണ് ദക്ഷിണ കൊറിയയുടെ ഓഫീസ് ഓഫ് ദി ജോയിന്റ് ചീഫ്സ് സ്റ്റാഫ് പറയുന്നത്.
കഴിഞ്ഞ മാസം ഇതേ എയർപോർട്ടിൽ നിന്നും ഉത്തരകൊറിയ ഹ്വാസോംഗ്-12 എന്ന ഇന്റർമീഡിയറ്റ് റേഞ്ചിലുള്ള മിസൈൽ വടക്കൻ ജപ്പാന് മുകളിലൂടെ പ്രകോപനപരമായ രീതിയിൽ അയച്ച് വൻ വിവാദങ്ങളും ആശങ്കയും സൃഷ്ടിച്ചിരുന്നു. യുസ് പസിഫിക്ക് ഐലന്റ് ടെറിട്ടെറിയായ ഗുവാമിനെ ആക്രമിക്കുന്നതിനുള്ള ഒരു കർട്ടൻ റെയിസറാണീ ആക്രമണമാണിതെന്നും പസിഫിക്ക് സമുദ്രത്തെ ലക്ഷ്യം വച്ച് കൂടുതൽ ബാലിസ്റ്റിക്ക് മിസൈലുകൾ അയക്കുമെന്നും അന്ന് ഉത്തരകൊറിയ മുന്നറിയിപ്പേകിയിരുന്നു. ഉത്തരകൊറിയ ഇത്തരത്തിൽ ആയുധപരീക്ഷണങ്ങൾ പ്രകോപനപരമായി തുടരുന്നത് ചൈനയ്ക്ക് മേലുള്ള സമ്മർദം വർധിപ്പിച്ചിരിക്കുകയാണ്.

ഉത്തരകൊറിയയെ നിലയ്ക്ക് നിർത്താൻ ചൈന കടുത്ത നടപടികൾ സ്വീകരിച്ചേ മതിയാവൂ എന്ന് അമേരിക്ക കുറച്ച് നാളായി ബീജിംഗിന് മേൽ കടുത്ത സമ്മർദമാണ് ചെലുത്തി വരുന്നത്. പുതിയ മിസൈൽ പരീക്ഷണത്തോടെ അത് ഇനിയും വർധിക്കുമെന്നുറപ്പാണ്. എന്നാൽ തങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നായ ഉത്തരകൊറിയയോട് മൃദുസമീപനമാണ് ചൈന പുലർത്തി വരുന്നത്. എന്നാൽ ഉത്തരകൊറിയയുമായി ഏതെങ്കിലും തരത്തിലുള്ള വ്യാപാരബന്ധം പുലർത്തുന്ന രാജ്യങ്ങൾക്ക് മേൽ ഉപരോധമേർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത മുന്നറിയിപ്പേകിയത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്.

ഉത്തരകൊറിയക്ക് ചൈന നൽകുന്ന എണ്ണ വിതരണം നിർത്തി വച്ച് ആ രാജ്യത്തിന് മേൽ സമ്മർദം വർധിപ്പിക്കണമെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്സ് ടില്ലേർസൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത്തരം നീക്കങ്ങളെ തുടർന്ന് അധികം വൈകാതെ മൂന്നാം ലോക മഹായുദ്ധം ആരംഭിക്കുമെന്ന കടുത്ത ആശങ്കയും ശക്തമാകുന്നുണ്ട്.
https://www.facebook.com/Malayalivartha


























