ആള്‍ദൈവത്തെ രക്ഷിക്കാന്‍ പോലീസുകാരുടെ ശ്രമം; ഗൂഢാലോചന നടത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കും സംഭവിച്ചത്...

അനുയായിയെ യുവതിയെ പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിനെ രക്ഷപ്പെടുത്താന്‍ സഹായിച്ച മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. ബലാത്സംഗകേസില്‍ സിബിഐ കോടതി വിധി പറഞ്ഞ ശേഷം ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ സഹായിച്ചതിനാണ് മൂവരെയും അറസ്റ്റ് ചെയ്തത്.
ഹരിയാന പൊലീസിലെ രണ്ട് ഹെഡ്കോണ്‍സ്റ്റബിള്‍മാരെയും ഒരു കോണ്‍സ്റ്റബിളിനെയുമാണ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 25ാം തീയതി പഞ്ച്ഗുള സിബിഐ കോടതിയില്‍ വിധി പറയുന്നതിനായി ഗുര്‍മീതിനെ കൊണ്ടു പോയപ്പോള്‍ അറസ്റ്റിലായ ഹെഡ് കോണ്‍സ്റ്റബിള്‍മാരായ അമിതും രാജേഷും കോണ്‍സ്റ്റബിള്‍ രാജേഷുമാണ് അനുഗമിച്ചത്.
തുടര്‍ന്ന് ഗുര്‍മീതിനെ രക്ഷിക്കാനുള്ള ഗൂഢാലോചനയില്‍ മൂന്ന് പേര്‍ക്കും പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണത്തില്‍ പങ്കുചേരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പഞ്ചാബിലേക്ക് വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ് ചെയ്തത്.

രാജ്യദ്രോഹമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മന്‍ബീര്‍ സിംങ് വ്യക്തമാക്കി. കൂടാതെ ഇന്നലെ ദേരാ സച്ചാ സൗദയിലെ ഐടി വിഭാഗം തലവനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശ്രമത്തില്‍ നടത്തിയ തെരച്ചിലില്‍ ഇവിടെ നിന്നും 60 ഹാര്‍ഡ് ഡിസ്ക്കുകള്‍ പൊലീസ് പിടിച്ചെടുത്ത സാഹചര്യത്തിലായിരുന്നു തലവനായ വിനീത് സേത്തിയെ പൊലീസ് അറസ്റ്റു ചെയ്തത്.

ഗുര്‍മീത് റാം റഹീം പീഡിപ്പിച്ച ഇരകളുടെ മൊഴിയെ ബലപ്പെടുത്തുന്ന വിവരങ്ങളാണ് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്ക്കില്‍ നിന്നും പൊലീസിന് ലഭിച്ചത്. ഗുര്‍മീതിന്റെ ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ വനിതാ ഗുണ്ടാ സംഘങ്ങള്‍ പോലുമുണ്ടായിരുന്നതായി റിപ്പോട്ടുകള്‍ വന്നിരുന്നു. എല്ലാ രാത്രിയിലും ഗുര്‍മീതിന് പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കലാണ് ഇവരുടെ ജോലി. ഇതിനു പുറമെ ആശ്രമത്തില്‍ പല ക്രമക്കേടുകളും പൊലീസ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തി. ആയുധ ശേഖരം, ആസാധുവാക്കിയ പണം, പ്ലാസ്റ്റിക് നാണയങ്ങള്‍, രേഖകളില്ലാത്ത മൃതദേഹങ്ങള്‍ എന്നിവയെല്ലാം പൊലീസ് കണ്ടെടുത്തിരുന്നു.

2002 ല്‍ തന്റെ ആശ്രമത്തിലെ രണ്ട് അന്തേവാസികളായ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ ഓഗസ്റ്റ് 25 നാണ് ഗുര്‍മീതിനെ കുറ്റക്കാരനായി കോടതി വിധിച്ചത്. തുടര്‍ന്ന് 28 ന് അദ്ദേഹത്തിന് രണ്ട് കേസുകളിലായി 20 വര്‍ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പഞ്ച്കുള പ്രത്യേക സിബിഐ കോടതിയാണ് കേസില്‍ വിധി പ്രസ്താവം നടത്തിയത്.
https://www.facebook.com/Malayalivartha


























