കോഴിക്കോട് നഗരത്തിൽ സിനിമയെ വെല്ലുന്ന രംഗങ്ങൾ: നഗരത്തിൽ ചീറിപ്പായുന്ന സ്വകാര്യ ബസ്സിന് പിന്നാലെ പോലീസ് വാഹനങ്ങളുടെ നീണ്ട നിര: തിരക്കുള്ള നഗരത്തിലൂടെ 22 മിനിറ്റിനകം അഞ്ചര കിലോമീറ്റർ ദൂരം ബസ് ഓടിച്ചത് മനോദൗർബല്യമുള്ള യുവാവ്...
കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത് സിനിമയെ വെല്ലുന്ന രംഗങ്ങൾ. വൈകിട്ട് 6.മണി സമയം. പൊലീസ് വയർലെസ് സെറ്റുകളിൽ ആ സന്ദേശം പെട്ടെന്ന് പടർന്നു. നഗരത്തിൽ പൊലീസ് ജാഗ്രതയിലായി. പിന്നെ കണ്ടതു യാത്രക്കാരില്ലാത്ത, നഗരത്തിലൂടെ ചീറിപ്പായുന്ന സ്വകാര്യ ബസ്സായിരുന്നു. പിന്നാലെ പൊലീസ് വാഹനങ്ങൾ. ബസ് സ്റ്റാൻഡിൽ നിന്നു യാത്ര പുറപ്പെടാൻ നിർത്തിയ സ്വകാര്യ ബസ് കടത്തിക്കൊണ്ടു പോയതാണ് ജനങ്ങളെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ സംഭവം.
കോഴിക്കോട് മൊഫ്യൂസിൽ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് യുവാവ് കടത്തിക്കൊണ്ട് പോവുകയായിരുന്നു. ജംക്‌ഷനുകളിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർ കൈ കാണിച്ചിട്ടും ബസ് നിർത്തിയില്ല. അപകടം തിരിച്ചറിഞ്ഞ വാഹനങ്ങളും കാൽനട യാത്രക്കാരും റോഡിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറി.
22 മിനിറ്റിനകം ബസ് അഞ്ചര കിലോമീറ്റർ പിന്നിട്ടു. വണ്ടിപ്പേട്ടയിൽ നിന്നു അതിസാഹസികമായാണ് പൊലീസ് ബസ് പിടികൂടിയത്. പിടിയിലായ ബസ് ഡ്രൈവർ മനോദൗർബല്യമുള്ള ആളെന്ന് തിരിച്ചറിഞ്ഞപ്പോൾ പൊലീസും ഞെട്ടി. തിരക്കുള്ള നഗരത്തിലൂടെ വൻ അപകട സാധ്യത ഉണ്ടായിട്ടും ഒരാൾക്കും ഒരു പോറലും ഏൽക്കാതെ, മറ്റു വാഹനങ്ങൾക്ക് അപകടം വരുത്താതെയാണ് ഇയാൾ ബസ് ഓടിച്ചത്.
വൈകിട്ട് 6 ന് മൊഫ്യൂസിൽ സ്റ്റാൻഡിൽ കണ്ണൂരിലേക്ക് പോകുന്നതിന് ട്രാക്കിൽ നിർത്തിയ ‘ചക്രവർത്തി’ ബസ് ജീവനക്കാർ ചായ കുടിക്കാൻ പോയ നേരം ഇയാൾ ഓടിച്ചു പോകുകയായിരുന്നു. പിടിയിലായ മാഹി സ്വദേശി പ്രവീണിനെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് മാനസിക അസ്വാസ്ഥ്യമുള്ള ആളെന്നു തിരിച്ചറിഞ്ഞത്. ബസ് ജീവനക്കാർ എത്തി പരാതി ഇല്ലെന്ന് അറിയിച്ചതിൽ ബസ് പൊലീസ് വിട്ടുകൊടുത്തു.
അതേ സമയം രണ്ടു വയസ്സുള്ള കുട്ടിയെ മടിയിലിരുത്തി വാഹനം ഓടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് 6 മാസത്തേക്കു സസ്പെൻഡ് ചെയ്തു. കരുനാഗപ്പള്ളി– പന്തളം റൂട്ടിലോടുന്ന ബസിന്റെ ഡ്രൈവർ പാവുമ്പ സ്വദേശി അൻസിലിന്റെ ലൈസൻസ് ആണു കരുനാഗപ്പള്ളി ജോയിന്റ് ആർടിഒ എം. അനിൽകുമാർ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. ചക്കുവള്ളിയിലുള്ള വർക്‌ഷോപ്പിൽനിന്നു ബസ് മണപ്പള്ളിയിലുള്ള വീട്ടിലേക്ക് ഓടിച്ചു പോകുന്നതിനിടെ അൻസിലിന്റെ സഹോദരിയുടെ മകനെ മടിയിൽ ഇരുത്തി വാഹനം ഓടിച്ചത്. ഇതിന്റെ വിഡിയോ ഈയിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അൻസലിനു വീണ്ടും ലൈസൻസ് ലഭിക്കാൻ ആറ് മാസം കഴിഞ്ഞു പ്രത്യേക പരിശീലനം പാസ്സാകണം.
https://www.facebook.com/Malayalivartha