ഇടുക്കിയിൽ ഭീതി പരത്തിയ അരിക്കൊമ്പനെ പിടികൂടി മാറ്റിയത് ആഘോഷമാക്കി ചിന്നക്കനാൽ നിവാസികൾ: വിറപ്പിച്ച് വീണ്ടും കാട്ടാനക്കൂട്ടം...
കാലങ്ങളായി ചിന്നക്കനാൽ, ശാന്തൻപാറ നിവാസികളുടെ ഉറക്കം കെടുത്തിയ അരിക്കൊമ്പനെ പിടികൂടി മാറ്റിയത് ആഘോഷമാക്കി ചിന്നക്കനാൽ നിവാസികൾ. അരിക്കൊമ്പനെ കൊണ്ടുപോയപ്പോൾ അരിപ്പായസം വിളമ്പിയ നാട്ടുകാർ കുംകിയാനകൾക്ക് മധുരം നൽകിയും പാപ്പാൻമാരെ ആദരിച്ചുമാണ് ആഘോഷം ഗംഭീരമാക്കിയത്. അപകടകാരിയായ അരിക്കൊമ്പാനെന്ന കാട്ട് കൊമ്പനെ അനിമൽ ആംബുലൻസിൽ കയറ്റിയ കുങ്കിയാനകളോടുള്ള സ്നേഹം ശർക്കരയും പഴവും നൽകിയാണ് നാട്ടുകാർ പ്രകടിപ്പിച്ചത്. പാപ്പൻമാരെ പൊന്നാടയണിച്ച് ആദരിച്ചു.
തുടർച്ചയായി വീടുകൾ ആക്രമിക്കുന്നതുകൊണ്ടാണ് അരിക്കൊമ്പനെ മാറ്റണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിച്ചത്. ദൗത്യം വിജയിച്ചതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ. വനം വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ദൗത്യം പൂർത്തീകരിച്ചത്. ഇതിൽ പങ്കാളികളായ എല്ലാവർക്കും നാട്ടുകാർ നന്ദി അറിയിച്ചു. അരിക്കൊമ്പനൊപ്പം കാടിറങ്ങിയിരുന്ന ചക്കകൊമ്പനും മൊട്ടവാലനുമെല്ലാം അപകടകാരികളാണ്. അരിക്കൊമ്പനെ മാറ്റിയതോടെ ആക്രമണം കുറയുമെന്നായിരുന്നു നാട്ടുകാർ കരുതിയിരുന്നതെങ്കിലും, പ്രതീക്ഷകളെ ആസ്ഥാനത്താക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാനക്കൂട്ടം ആക്രമണം നടത്തി.
വിലക്ക് മൗണ്ട് ഫോർട്ട് സ്കൂളിന് സമീപം രാജൻ്റെ ഷെഡ്ഡ് തകർത്താണ് ആനകൾ ആക്രമണം നടത്തിയത്. ചക്കകൊമ്പൻ ഉൾപ്പെട്ട കൂട്ടമാണ് ആക്രമണം നടത്തിയത്. വന മേഖലയിൽ തീറ്റ ഇല്ലാത്തതാണ്, ആനകൾ കാടിറങ്ങുന്നതിന് കാരണമെന്നും മൊട്ടകുന്നുകൾ, പുൽമേടുകളായി സംരക്ഷിച്ചാൽ പ്രദേശത്തെ കാട്ടാനശല്യത്തിന് പരിഹാരമാകുമെന്നും നാട്ടുകാർ പറയുന്നു.
രണ്ട് ദിവസം മുമ്പാണ്, അപകടകാരിയായ അരിക്കൊമ്പനെ ഏറെ പണിപ്പെട്ട് ചിന്നക്കനാലിൽ നിന്ന് പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ സീനിയറോട വനമേഖലയിൽ ഇറക്കി വിട്ടത്. ഇതിന് പിന്നാലെ ചിന്നക്കനാലിലെ ജനങ്ങൾ ഏറെ സമാധാനത്തോടെ ഇരിക്കെയാണ് ചക്കക്കൊമ്പനടങ്ങിയ സംഘത്തിന്റെ ആക്രമണം. അരിക്കൊമ്പനെ പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ എത്തിച്ചത് തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെയായിരുന്നു.
ഗേറ്റിനു മുന്നിൽ പൂജാകർമങ്ങളോടെയാണ് കൊമ്പനെ വരവേറ്റത്. അഞ്ച് മയക്കുവെടി വച്ചാണ് അരിക്കൊമ്പനെ കീഴടക്കിയത്. മണിക്കൂറുകൾ നീണ്ട പ്രതിരോധത്തിനൊടുവിൽ കൊമ്പൻ വരുതിയിലായി. പ്രതികൂല കാലാവസ്ഥയും മറികടന്നായിരുന്നു ദൗത്യം. അരിക്കൊമ്പൻ സാധാരണ ജീവിതത്തിലേക്ക് എത്തുംവരെ നിരീക്ഷിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചിരുന്നു. അരിക്കൊമ്പന്‍ നിലവില്‍ വനംവകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഉള്ളത്.
ലോറിയിൽ കയറ്റിയ ശേഷം അരിക്കൊമ്പന് ജിപിഎസ് കോളർ ഘടിപ്പിച്ചിരുന്നു. കനത്ത മഴയും കാറ്റും മൂടൽമഞ്ഞും ദൗത്യത്തിന് വെല്ലുവിളിയുയർത്തി. മഴ തുടർന്നാൽ അരിക്കൊമ്പൻ മയക്കം വിട്ടേക്കുമെന്നും ആശങ്കയുണ്ടായിരുന്നു. 4 കുങ്കിയാനകളും ചേർന്നാണ് അരിക്കൊമ്പനെ ലോറിയിലേക്ക് തള്ളിക്കയറ്റിയത്. ആദ്യം ലോറിയിലേക്ക് കയറാൻ അരിക്കൊമ്പൻ വഴങ്ങിയില്ല.
മയക്കത്തിലും ആന ശൗര്യം കാട്ടിയത് ആശങ്ക ഉയർത്തിയിരുന്നു. 2017ല്‍ അരിക്കൊമ്പനെ മയക്കുവെടി വച്ചെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. അരിക്കൊമ്പൻ സൂര്യനെല്ലി ഭാഗത്തുനിന്ന് സിമന്റ് പാലത്തിലെത്തിയതിനു പിന്നാലെയാണ് മയക്കുവെടി വച്ചത്. 301 കോളനിയുടെ സമീപപ്രദേശമായ സിങ്കുകണ്ടത്ത് എത്തിയ ശേഷമാണ് അരിക്കൊമ്പൻ സൂര്യനെല്ലി ഭാഗത്തെത്തിയത്. സൂര്യനെല്ലി ഭാഗത്തുനിന്ന് പടക്കംപൊട്ടിച്ചാണ് താഴേക്ക് ഇറക്കിയത്.
രണ്ടു മാസമായി പിടിയാനക്കൂട്ടത്തിനൊപ്പമാണ് അരിക്കൊമ്പനെ കാണാറുള്ളത്. പിടിയാനക്കൂട്ടത്തിനൊപ്പം കണ്ട ചക്കക്കൊമ്പനെ അരിക്കൊമ്പനെന്ന് ആദ്യം തെറ്റിദ്ധരിച്ചിരുന്നു. അരിക്കൊമ്പനെ കണ്ടെത്താൻ പറ്റാതെ വൈകിട്ട് നാലോടെ ദൗത്യം നിർത്തിവച്ചു. പിന്നീടു വൈകിട്ട് ആറോടെ അരിക്കൊമ്പനെ ചിന്നക്കനാൽ ശങ്കരപാണ്ഡ്യമെട്ടിലെ ഇടതൂർന്ന ചോലയ്ക്കുള്ളിൽ വനംവകുപ്പ് വാച്ചർമാർ കണ്ടെത്തുകയായിരുന്നു. അതേ സമയം ആനയുടെ ആരോഗ്യനിലയടക്കമുള്ള വിഷയങ്ങള്‍ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്ന് സി.സി.എഫ്. ആര്‍.എസ്. സരുണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പെരിയാറുമായി ഇണങ്ങുന്നത് വരെ ആനയെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘമുണ്ടാകും.
മറ്റ് ആനക്കൂട്ടത്തിലേക്ക് പോകുമ്പോള്‍ പരസ്പരമുള്ള സംഘര്‍ഷസാധ്യത തള്ളിക്കളയാനാകില്ല. ചിന്നക്കനാലില്‍ ആധിപത്യത്തോടെ നിലനിന്നിരുന്ന ആനയായിരുന്നു അരിക്കൊമ്പന്‍. ആന ഇവിടെ നിലയുറപ്പിക്കുകയാണെങ്കില്‍ അത് പെരിയാര്‍ സങ്കേതത്തിലെ ആനകളെ സംബന്ധിച്ച് ഗുണകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. വനഭൂമിക്കുള്ളില്‍ അലക്ഷ്യമായ നീക്കങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. എതിര്‍ദിശയില്‍ നീങ്ങിയാല്‍ തമിഴ്‌നാടിനും സങ്കേതത്തോട് ചേര്‍ന്ന് വനംഭൂമിയുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലേക്ക് കയറാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha