ഇന്ന് മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രം മഴ: സംസ്ഥാനത്ത് വേനൽ ചൂട് നേരിയ തോതിൽ ഉയരും: ശനിയാഴ്ച രൂപപ്പെടുന്ന ചക്രവാതച്ചുഴി അതി തീവ്ര ന്യൂനമർദ്ദമായി മാറിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്
ഇന്ന് മുതൽ സംസ്ഥാനത്ത് മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രം മഴ കിട്ടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വേനൽ ചൂടും ഈ ദിവസങ്ങളിൽ നേരിയ തോതിൽ ഉയരും. ഞായറാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടും. ഇത് പിന്നീട് ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ചുഴലിക്കാറ്റിന്റെ സ്വാധീന പ്രദേശത്തിലോ ശക്തിയിലോ വ്യക്തതയായിട്ടില്ല. എങ്കിലും ന്യൂനമർദം രൂപപ്പെടുന്നതോടെ അടുത്തയാഴ്ച കേരളത്തിൽ വീണ്ടും മഴ സജീവമായേക്കും. അതേസമയം തന്നെ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.
ശനിയാഴ്ച രൂപപ്പെടുന്ന ചക്രവാതച്ചുഴി 8 ാം തീയതിയോടെ അതി തീവ്ര ന്യൂനമർദ്ദമായി മാറിയേക്കുമെന്നാണ് വ്യക്തമാകുന്നത്. അങ്ങനെയെങ്കിൽ ഇത് പിന്നീട് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. എന്നാൽ ചുഴലിക്കാറ്റിന്‍റെ സ്വാധീനപ്രദേശത്തിലും ശക്തിയും എങ്ങനെയാകുമെന്നത് വ്യക്തമായിട്ടില്ല. അതി തീവ്ര ന്യൂനമർദ്ദമുണ്ടായാൽ മഴ സാഹചര്യം കനത്തതാക്കാനുള്ള സാധ്യതയാണുള്ളത്. കേരളത്തിലടക്കം ഇതിന്‍റെ സ്വാധീനം ഉണ്ടാകുമോ എന്നത് വൈകാതെ അറിയാനാകും. മത്സ്യതൊഴിലാളി ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ശനിയാഴ്ച തെക്ക്-കിഴക്കൻ ബംഗാൾ ഉൾകടലിന്റെ തെക്കൻ ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഞായറാഴ്ച തെക്ക്-കിഴക്കൻ ബംഗാൾ ഉൾകടൽ അതിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾകടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
മെയ് 3 ന് ശേഷം കേരളത്തിൽ വേനൽ മഴ കുറയാൻ സാധ്യതയെന്ന് കഴിഞ്ഞ അവലോകന റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. തെക്കൻ കേരളത്തിൽ വേനൽ മഴ തുടരാൻ സാധ്യതയുണ്ടെന്ന് അന്നത്തെ റിപ്പോർട്ടിൽ പറഞ്ഞിരുന്നെങ്കിലും തെക്കൻ കേരളത്തിലും മഴ കുറയാനാണ് സാധ്യതയെന്ന് പുതിയ ഡാറ്റ പ്രകാരം നിരീക്ഷകർ പറയുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാഹചര്യം കേരളത്തിലെ അന്തരീക്ഷത്തിൽ മാറ്റം വരുത്തിയതാണ് കാരണം. കേരളത്തിനു മുകളിൽ കനത്ത വേനൽ മഴക്ക് കാരണമായ ആഗോളമഴപ്പാത്തി എന്നറിയപ്പെടുന്ന എം.ജെ.ഒ സാന്നിധ്യം അറബിക്കടലിൽ നിന്ന് ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങുകയാണ്.
ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിന്റെ തീരദേശങ്ങളിൽ ലഭിച്ച മഴയും ഇന്നു മുതൽ കുറയും. എം.ജെ.ഒ ബംഗാൾ ഉൾക്കടലിൽ സജീവമാകുന്നതോടെ അവിടെ ന്യൂനമർദം ഉൾപ്പെടെയുള്ള സാധ്യത തെളിയും. ഇതിന്റെ ഭാഗമായ ഒറ്റപ്പെട്ട മഴയെ ഇനി കേരളത്തിൽ ലഭിക്കാൻ സാധ്യതയുള്ളൂ. ഇതുവരെ മഴക്ക് കാരണമായ എം.ജെ.ഒ സ്വാധീനം നീങ്ങിയതിനു പിന്നാലെ ന്യൂനമർദപാത്തിയും കാറ്റിന്റെ ഗതി മാറ്റവുമാണ് വേനൽ മഴ സജീവമാക്കി നിർത്തിയിരുന്നത്. മെയ് 6 ന് ന്യൂനമർദം രൂപപ്പെടുമെങ്കിലും ഈ മാസം എട്ടുവരെ കേരളത്തിൽ മഴ കുറയാനാണ് സാധ്യത.
വേനൽ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് ചൂടിന് ആശ്വാസമുണ്ടെങ്കിലും വടക്കൻ ജില്ലകളിൽ വീണ്ടും ചൂട് കൂടി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂരിലും കാസർകോട്ടും കൂടുതൽ ചൂട് രേഖപ്പെടുത്തി. ഏപ്രിൽ 30 ന് കണ്ണൂരിൽ 36.3 ഡിഗ്രിയും മെയ് ഒന്നിന് 37.3 ഡിഗ്രിയും താപനില രേഖപ്പെടുത്തിയിരുന്നു. വേനൽമഴ കുറയുന്നതോടെയും മേഘങ്ങൾ കുറഞ്ഞ ആകാശവും അടുത്ത ദിവസങ്ങളിൽ വെയിലിന് ചൂടു കൂട്ടും. എന്നാൽ കടലിൽ നിന്നുള്ള കാറ്റ് കരകയറുന്നതിന് തടസമില്ലാത്തതിനാൽ ചൂടിൽ വലിയ തോതിൽ വർധനവുണ്ടാകുകയും ഇല്ലെന്നാണ് നിരീക്ഷണം.
https://www.facebook.com/Malayalivartha