വാടകവീട് കേന്ദ്രീകരിച്ച് സഹോദരങ്ങളും സ്ത്രീയും നടത്തിവന്ന ബിസിനസ്സ് പൊളിച്ചടുക്കി നാട്ടുകാർ: രാത്രികാലങ്ങളിൽ വാഹനങ്ങൾ വന്ന് പോകുന്നത് പതിവായതോടെ പുറത്തായത് കഞ്ചാവ് വിൽപ്പന...
വാടകവീട് കേന്ദ്രീകരിച്ച് ബാലുശേരിക്കടുത്ത് എകരൂരിൽ വൻതോതിൽ കഞ്ചാവ് വിൽപന നടത്തിയ സഹോദരങ്ങളും സ്ത്രീയുമടക്കം നാലുപേർ പിടിയിലായി. ഒമ്പത് കിലോ കഞ്ചാവും1.14 ലക്ഷം രൂപയുമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കണ്ണൂർ സ്വദേശികളായ അലക്‌സ് വർഗീസ് (24), സഹോദരൻ അജിത് വർഗീസ് (22), താമരശേരി തച്ചംപൊയിൽ സ്വദേശി പുഷ്പയെന്ന റജിന (40), സനീഷ് കുമാർ (38) എന്നിവരെയാണ് ബാലുശേരി പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സിറ്റി ക്രൈം സ്ക്വാഡും ബാലുശേരി പോലീസും സംയുക്തമായി എകരൂൽ അങ്ങാടിക്കു സമീപം പാലംതലക്കൽ ഭാഗത്തെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. എകരൂരിലെ വീട്ടിൽ രാത്രികാലങ്ങളിൽ വാഹനങ്ങൾ വന്ന് പോകുന്നത് പതിവാണെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
കോഴിക്കോട് നഗരത്തിലേക്ക് ലഹരി വസ്തുക്കൾ എത്തുന്നതിൻ്റെ ഉറവിടം തേടി ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ. ബൈജു, അസിസ്റ്റൻറ് കമ്മീഷണർ പി. ബിജുരാജ് എന്നിവരുടെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇതിനിടയിലാണ് എകരൂരിലെ വാടക വീട് കേന്ദ്രീകരിച്ചുള്ള സംഘത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്.
പ്രതികൾ നേരത്തേ വിവിധ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പോലീസ് അറിയിച്ചു. റജിനയ്ക്ക് എതിരെ മറ്റ് സംസ്ഥാനങ്ങളിലും കേസ് നിലവിലുണ്ട്. ഏഴു കിലോഗ്രാം കഞ്ചാവുമായി അജിത് വർഗീസിനെ അടുത്തിടെ കോഴിക്കോട് വച്ച് പോലീസ് പിടികൂടിയിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഇയാളും കൂട്ടാളികളും എകരൂൽ, കാക്കൂർ ഭാഗങ്ങളിൽ താമസിച്ച് വൻതോതിൽ ലഹരി വിൽപ്പന തുടരുകയായിരുന്നു. വാടകവീട്ടിൽ വച്ചും ആവശ്യക്കാർക്ക് എത്തിച്ച് നൽകിയുമായിരുന്നു വിൽപന.
സമാനമായ സംഭവത്തിൽ 100 കിലോയോളം വരുന്ന കഞ്ചാവുമായി തിരുവനന്തപുരത്ത് അഞ്ച് പേർ പിടിയിലായി. കണ്ണേറ്റുമുക്കിൽ വെച്ച് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് വൻ കഞ്ചാവ് കടത്ത് തടഞ്ഞത്. നാല് പേരെ പിടികൂടിയിട്ടുണ്ട്. ഇവരിൽ മൂന്ന് പേരെ എക്സൈസ് സംഘവും ഓടിരക്ഷപ്പെടാൻ ശ്രമിച്ചയാളെ നാട്ടുകാരും പിടികൂടുകയായിരുന്നു.
ഇവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീ ഓടിരക്ഷപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് വാടകയ്ക്ക് എടുത്ത ഇന്നോവ കാറിലായിരുന്നു കഞ്ചാവ് കടത്ത്. കുടുംബമായി യാത്ര പോകാനെന്ന വ്യാജേനയാണ് വാഹനം എടുത്തത്. പിന്നീട് സംസ്ഥാനം വിട്ടുപോയ വാഹനം തുടർച്ചയായി 1300 കിലോമീറ്ററോളം നിർത്താതെ ഓടി. വാഹനത്തിന്റെ ജിപിഎസ് ട്രാക്കറിൽ ഇക്കാര്യം മനസിലാക്കിയ വാഹനത്തിന്റെ ഉടമ എക്സൈസ് സംഘത്തെ വിവരം അറിയിച്ചു.
ഇന്ന് സംസ്ഥാന അതിർത്തി കടന്ന് കേരളത്തിലേക്ക് കടന്ന വാഹനത്തെ എക്സൈസ് സംഘം പിന്തുടർന്നു. കണ്ണേറ്റുമുക്കിൽ വെച്ച് വാഹനം കൈമാറാനുള്ള ശ്രമത്തിനിടെ പ്രതികളെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. ഈ സമയത്ത് ഇവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീയും ഒരു പുരുഷനും ഓടി. എന്നാൽ ഓടിയ പുരുഷനെ നാട്ടുകാർ പിന്നാലെ ഓടി പിടികൂടി. ഇതിനിടെ സ്ത്രീ രക്ഷപ്പെട്ടു. വാഹനത്തിൽ നൂറ് കിലോയോളം കഞ്ചാവ് ഉണ്ടെന്നാണ് സംശയം. ആന്ധ്രയിലേക്കാണ് കാറുമായി പ്രതികൾ പോയത്. കഞ്ചാവ് അളന്നുതൂക്കിയിട്ടില്ല.
പിടിയിലായ പ്രതികളിലൊരാൾ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ അനിൽകുമാർ പറഞ്ഞു. കുടുംബയാത്രയെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് സ്ത്രീയെ ഒപ്പം കൂട്ടിയതെന്ന് സംശയിക്കുന്നതായും അസിസ്റ്റന്റ് കമ്മീഷണർ വ്യക്തമാക്കി. എന്നാൽ പിടിയിലായ പ്രതികളിലൊരാൾ കുറ്റം നിഷേധിച്ചു. താൻ ജഗതിയിൽ വാടകയ്ക്ക് താമസിക്കുന്നയാളാണെന്നും മുൻ എസ്എഫ്ഐ നേതാവായിരുന്നുവെന്നും പിടിയിലായ അഖിൽ എക്സൈസ് ഉദ്യോഗസ്ഥരോടും നാട്ടുകാരോടും ആവർത്തിച്ച് പറഞ്ഞു.
നെയ്യാറ്റിൻകര സ്വദേശിയായ അഖിലിനെ പ്രതികൾക്കൊപ്പം എക്സൈസുകാരാണ് പിടികൂടിയത്. നാട്ടുകാരോടും ഉദ്യോഗസ്ഥരോടും ആവർത്തിച്ച് കുറ്റം നിഷേധിച്ച അഖിലിനോട്, പറയാനുള്ളത് മുഴുവൻ കേൾക്കാമെന്നും തത്കാലം മിണ്ടാതിരിക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. വഞ്ചിയൂർ സംസ്കൃത സെന്ററിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു താനെന്നാണ് അഖിൽ പറയുന്നത്. 2019 ൽ സെക്രട്ടറിയായിരുന്നുവെന്നും നെയ്യാറ്റിൻകര സ്വദേശിയായ താൻ ജഗതിയിൽ വാടകയ്ക്ക് താമസിക്കുകയാണെന്നും അഖിൽ പറയുന്നു. സ്ഥിരമായി വരുന്ന കടയിൽ രാവിലെ അരി വാങ്ങാൻ വന്നതാണെന്നും മറ്റ് പ്രതികളെ തനിക്ക് അറിയില്ലെന്നും അഖിൽ പറഞ്ഞു.
https://www.facebook.com/Malayalivartha