ടൈറ്റന്‍ പൊട്ടിത്തെറിക്കുന്നതിന് 48 സെക്കന്റുകൾക്ക് മുമ്പ് ആ 'യാത്ര' അന്ത്യയാത്രയെന്ന് അവർ തിരിച്ചറിഞ്ഞു: അന്തര്‍വാഹിനിയുടെ നിയന്ത്രണം നഷ്ടമായി, വാഹനം താഴേയ്ക്ക് കുതിച്ചു: ഭയം മൂലം യാത്രക്കാരെല്ലാം പരസ്പരം തിക്കിക്കൂട്ടി; അവസാന നിമിഷങ്ങളിൽ 'ആ' കോടീശ്വരന്മാർ അനുഭവിച്ച വേദന...
ടൈറ്റാനിക് കാണാനുള്ള യാത്രയ്ക്കിടെ പൊട്ടിത്തെറിച്ച മുങ്ങിക്കപ്പൽ ടൈറ്റന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെടുത്തത് ദിവസങ്ങൾക്ക് മുമ്പാണ്. ഇപ്പോഴിതാ അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. ഏറ്റവും ഒടുവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം. ടൈറ്റനിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും അവരുടെ മരണത്തിന് 48 സെക്കന്‍റ് മുമ്പ് തങ്ങളെ കാത്തിരിക്കുന്ന ദുരന്തത്തെ കുറിച്ച് അറിവ് ലഭിച്ചിരുന്നുവെന്നാണ്.
ടൈറ്റാനിക് കപ്പൽ തകർന്ന സ്ഥലത്തേക്കുള്ള പര്യവേഷണത്തിനിടെ ടൈറ്റന്‍ അന്തർവാഹിനി കടലിന്‍റെ ഉപരിതലത്തിൽ നിന്ന് 13,000 അടി താഴ്ചയിലെത്തിയിരുന്നു. ടൈറ്റാനിക് കപ്പല്‍ മുങ്ങിയ സ്ഥലത്തിന് സമീപമെത്തിയപ്പോള്‍ പ്രദേശത്ത് അനുഭവപ്പെട്ടിരുന്ന മര്‍ദ്ദം താങ്ങാനാകാതെയാണ് ടൈറ്റന്‍ പൊട്ടിത്തെറിച്ചത്. പിന്നാലെ അന്തര്‍വാഹിനിയില്‍ ഉണ്ടായിരുന്ന അഞ്ച് പേരും മരിച്ചു.
ടൈറ്റന്‍ പൊട്ടിത്തെറിക്കുന്നതിന് 48-നും 71-ഉം സെക്കന്‍റുകള്‍ക്കിടയില്‍ തങ്ങളെ കാത്തിരിക്കുന്ന അന്ത്യത്തെ കുറിച്ച് അഞ്ച് യാത്രക്കാര്‍ക്കും വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സ്പാനിഷ് വാർത്താ ഏജൻസിയായ NIUS-ന് നൽകിയ അഭിമുഖത്തിൽ, സ്പാനിഷ് എഞ്ചിനീയറും അണ്ടർവാട്ടർ വിദഗ്ധനുമായ ജോസ് ലൂയിസ് മാർട്ടിനാണ് തകരുന്ന സമയത്ത് അന്തര്‍വാഹിനിയിലുണ്ടായിരുന്നവരുടെ അവസാന നിമിഷങ്ങളെ കുറിച്ച് വിശദീകരിച്ചത്. അപകടത്തിലേക്ക് നയിച്ച സംഭവങ്ങളുടെ വിശദമായ സമരരേഖ അദ്ദേഹം വിശകലനം ചെയ്തു. തന്‍റെ നിരീക്ഷണം അനുസരിച്ച് നിയന്ത്രിതമായി താഴെ ഇറക്കുന്നതിനിടെ അന്തര്‍വാഹിനിക്ക് വൈദ്യുത തകരാര്‍ സംഭവിച്ചു.
പിന്നാലെ വാഹനത്തിലെ വൈദ്യുതി വിതരണം നഷ്ടമായി. ഇതോടെ അന്തര്‍വാഹിനിയുടെ നിയന്ത്രണം നഷ്ടപ്പെടുകയും അതിന്‍റെ സ്ഥിരത നിലനിര്‍ത്താന്‍ കഴിയാതെ വാഹനം താഴേയ്ക്ക് കുതിച്ചു. ഭാരം കുറയ്ക്കാൻ രൂപകൽപ്പന ചെയ്ത എമർജൻസി ലിവർ പോലും ഉപയോഗശൂന്യമായത് അപകടം വേഗത്തിലാക്കി.
സബ് മറൈന്‍ കൂടുതല്‍ ആഴങ്ങളിലേക്ക് നീങ്ങിയപ്പോള്‍ യാത്രക്കാരുടെ ഭാരം മൂലമുണ്ടായ അസന്തുലിതാവസ്ഥ സ്ഥിതി കൂടുതല്‍ വഷളാക്കി." ഭയം മൂലം യാത്രക്കാരെല്ലാം പരസ്പരം തിക്കിക്കൂട്ടി. ആ സമയത്തുള്ള ഭയവും വേദനയും സങ്കല്‍പ്പിക്കുക. അതൊരു ഹൊറര്‍ സിനിമ പോലെ ആയിരുന്നിരിക്കണം' ജോസ് ലൂയിസ് മാർട്ടിന്‍ കൂട്ടിച്ചേര്‍ത്തു.
ഇതേതാണ്ട് 48 മുതൽ 71 സെക്കൻഡ് വരെ നീണ്ടുനിന്നു, ഇത്രയും നേരത്തിനിടെ അന്തര്‍വാഹിനിയില്‍ ഉണ്ടായിരുന്ന അഞ്ച് യാത്രക്കാരും തങ്ങളുടെ വിധിയെ കുറിച്ച് ബോധവാന്മാരായിരുന്നു. “പൂർണ്ണമായ ആ ഇരുട്ടിൽ, ആ നിമിഷങ്ങളിൽ അവർ എന്താണ് അനുഭവിച്ചതെന്നതിനെക്കുറിച്ച് ഒരു ആശയം ലഭിക്കുന്നത് ബുദ്ധിമുട്ടാണ്, ” മാർട്ടിൻ പറയുന്നു.
ടൈറ്റൻ എന്ന വിനോദ മുങ്ങിക്കപ്പലിൽ ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിംഗും പാകിസ്ഥാൻ വ്യവസായി ഷഹ്‌സാദ ദാവൂദും ബ്രിട്ടീഷ് പൗരത്വമുള്ള മകൻ സുലൈമാനും 2,50,000 ഡോളർ ടിക്കറ്റിൽ യാത്രക്കാരായുണ്ടായിരുന്നു. ഇവരെ കൂടാതെ കമ്പനിയുടെ സിഇഒ, സ്റ്റോക്ക്‌ടൺ റഷ്, ഫ്രഞ്ച് അന്തർവാഹിനി ഓപ്പറേറ്റർ പോൾ-ഹെൻറി നർജിയോലെറ്റ് എന്നിവരും കപ്പലിലുണ്ടായിരുന്നു.
പ്രിയപ്പെട്ട പാട്ടുകൾ കേട്ടുകൊണ്ട് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളും, കടലിലെ ചില ജീവികൾ പുറപ്പെടുവിക്കുന്ന പ്രകാശവും കാണുന്നതിനിടെയാവും ടൈറ്റൻ സമുദ്രപേടകത്തിലെ യാത്രികരുടെ ജീവൻ സ്ഫോടനത്തിൽ പൊലിഞ്ഞതെന്ന് അപകടത്തിൽ മരിച്ച പാക് ശതകോടീശ്വരൻ ഷഹ്സാദ ദാവൂദിന്റെ ഭാര്യ ക്രിസ്റ്റിൻ ദാവൂദ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
2012ൽ സിംഗപ്പൂരിൽ നടന്ന ഒരു എക്സിബിഷൻ സന്ദർശിച്ചതിനു ശേഷമാണ് ടൈറ്റാനിക്കിനോടുള്ള ദാവൂദിന്റെ പ്രണയം തുടങ്ങിയത്. ഓഷ്യൻ ഗേറ്റിന്റെ ടൈറ്റാനിക് യാത്രയുടെ പരസ്യം കണ്ടപ്പോൾ ഭർത്താവിനൊപ്പം പോകാൻ ക്രിസ്റ്റിനും തയാറായതാണ്. അസുഖം ബാധിച്ചതിനെ തുടർന്ന് പിന്മാറുകയായിരുന്നു. തുടർന്നാണ് 19 കാരനായ സുലൈമാൻ യാത്രയുടെ ഭാഗമായത്. മദർഷിപ്പിലേക്ക് എത്തുന്നതിനുള്ള വിമാനം വൈകിയത് അടക്കമുള്ള പ്രതിസന്ധികൾ തുടക്കത്തിൽത്തന്നെ നേരിട്ടിരുന്നു. ആഗ്രഹിച്ച യാത്ര ദാവൂദിനു നഷ്ടമാകുമെന്നു കരുതിയിരുന്നതായും ക്രിസ്റ്റിൻ വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha