ശബരിമലയില്‍ സ്ത്രീപ്രവേശനവും വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളും അനുവദനീയമാണെന്ന് തന്ത്രിയായിരുന്ന മഹേശ്വരര് ഹിന്ദുമുന്നണി നേതാവായിരുന്ന കുമ്മനം രാജശേഖരന് കത്ത് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി, മഹാരാഷ്ട്രയിലെ ശനിക്ഷേത്രത്തില്‍ 400 വര്‍ഷമായി നിലനിന്ന സ്ത്രീ വിവേചനം ഹൈക്കോടതി റദ്ദാക്കിയ വിധി ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

ശബരിമലയില്‍ യുവതികളുടെ ഡാന്‍സ് നടന്നു, സിനിമാ ചിത്രീകരണം നടന്നു, വിവാഹം നടന്നു എന്ന് ചൂണ്ടിക്കാട്ടി കുമ്മനം രാജശേഖരന്‍ തന്ത്രിയായിരുന്ന മഹേശ്വരര്‍ക്ക് കത്ത് നല്‍കിയിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കുമ്മനം ഹിന്ദുമുന്നണി നേതാവായിരുന്ന കാലത്താണ് ഈ കത്ത് നല്‍കിയത്. ഈ കത്തിന് തന്ത്രി മഹേശ്വര് നല്‍കിയ മറുപടിയില്‍ അക്കാലത്ത് ശബരിമലയില്‍ സ്ത്രീപ്രവേശനവും മറ്റ് ചടങ്ങുകളും അനുവദനീയമാണെന്നാണ് പറയുന്നത്. സ്ത്രീപ്രവേശനത്തിന് അറുതിവരുത്തിയത് 1991ലെ ഹൈക്കോടതി വിധിയാണെന്നും ആ വിധിയെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതില്‍ നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിട്ടില്ല.
2006ല്‍ സുപ്രീംകോടതിയില്‍ കേസ് വന്നപ്പോള്‍ സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കി. ആ നിലയ്ക്ക് കോടതി അഭിപ്രായം ചോദിച്ചു. അങ്ങനെ 2011ല്‍ വി.എസ് അച്യുതാന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്ത്രീപ്രവേശനത്തിന് എതിരല്ലെന്ന് കാട്ടി സത്യവാങ്മൂലം നല്‍കി. എന്നാല്‍ പിന്നീട് വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അത് തിരുത്തി നല്‍കി. സാമൂഹ്യമാറ്റം ഉള്‍ക്കൊള്ളുന്ന ചരിത്രപരമായ വിധിയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. അതിനെ ആ രീതിയില്‍ ഉള്‍ക്കൊള്ളണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബി.ജെ.പി വിധിയുടെ കാര്യത്തില്‍ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്.മഹാരാഷ്ട്രയിലെ ശനിക്ഷേത്രത്തില്‍ 400 വര്‍ഷമായി നിലനിന്ന സ്ത്രീ വിവേചനം മുംബയ് ഹൈക്കോടതി റദ്ദാക്കിയ വിധി ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കി. എന്നിട്ട് ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തുടങ്ങിയ ചരിത്രപരമായ വിധികളും സംഭവങ്ങളും വ്യക്തമാക്കിയാണ് രാഷ്ട്രീയ എതിരാളികളുടെ വാദത്തിന്റെ മുന പിണറായി ഒടിച്ചത്.
https://www.facebook.com/Malayalivartha
























