ശബരിമലയെ സംഘർഷ ഭൂമിയാക്കിമാറ്റാൻ ഒരുഭാഗത്ത് സിപിഎം മറുഭാഗത്ത് ബിജെപിയും ആർഎസ്എസും; ശബരിമല വിഷയത്തില്‍ യുഡിഎഫ് വിശ്വാസികള്‍ക്ക് ഒപ്പമെന്ന് രമേശ് ചെന്നിത്തല

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറികളും ഡിസ്‌ലറികളും അനുവദിച്ചതുവഴി സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിക്കാണ് സര്‍ക്കാര്‍ നേതൃത്വം കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ പ്രതിസന്ധി ഉണ്ടാക്കിയതിന്റെ പൂര്‍ണ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. ആചാരങ്ങളേയും അനുഷ്ടാനങ്ങളെയും ഉയര്‍ത്തിപ്പിടിക്കണം എന്നായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ദേവസ്വം ബോര്‍ഡും അതിനനുസരിച്ചാണ് സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍ ഈ ഗവണ്‍മെന്റ് വന്നതിനുശേഷം വീണ്ടും അത് മാറ്റി ഘടകവിരുദ്ധമായ നിലപാടാണ് സുപ്രിം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വീകരിച്ചത്. യുഡിഎഫ് വിശ്വാസികളോടൊപ്പമാണ്. വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒരു നടപടിയുമായും യുഡിഎഫിന് യോജിപ്പില്ല. എല്ലാ മതങ്ങളുടെയും ആചാരങ്ങളേയും അനുഷ്ടാങ്ങനളെയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നത് നമ്മുടെ പാരമ്ബര്യത്തിന്റെ ഭാഗമാണ് എന്നും ചെന്നിത്തല പറഞ്ഞു.എന്നാല്‍ ശബരിമല വിഷയത്തില്‍ ബിജെപി മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ശബരിമലയെ സംഘര്‍ഷഭൂമിയാക്കുന്ന ഒരു നടപടിയോടും യുഡിഎഫിന് താല്‍പ്പര്യമില്ല. അത്തരത്തിലുള്ള നടപടി സിപിഐഎമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടായാലും ആര്‍എസ്‌എസിന്റെ ഭാഗത്തുനിന്നും ഉണ്ടായാലും ബിജെപിയുടെ ഭാഗത്തുനിന്നും ഉണ്ടായാലും സംഘപരിവാറിന്റെ ഭാഗത്തുനിന്നും ഉണ്ടായാലും അതിനോട് യുഡിഎഫിന് യോജിപ്പില്ല എന്നും ചെന്നിത്തല പറഞ്ഞു
അതേസമയം നിരന്തരം ആവശ്യപ്പെട്ടിട്ടും ബ്രൂവറി വിഷയം സര്‍ക്കാര്‍ അന്വേഷിക്കാന്‍ തയ്യാറാകാത്തത് ഭയം കൊണ്ടാണ്. നിയമവിധേയമായിട്ടാണ് എല്ലാം ചെയ്തെന്നാണ് മുഖ്യമന്ത്രിയും മന്ത്രിയും പറയുന്നത്. എന്നിട്ടും എന്തിനാണ് അന്വേണത്തെ ഭയപ്പെടുന്നത് എന്നും ചെന്നിത്തല ചോദിച്ചു. ഒരു വിധത്തിലും ന്യായീകരിക്കാന്‍ പറ്റാത്ത വിധത്തില്‍ പാര്‍ട്ടി തന്നെ ഒരു പത്മവ്യൂഹത്തില്‍ അകപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടി സെക്രട്ടറി ഇതേക്കുറിച്ച് ഒന്നും പറയാന്‍ തയ്യാറായിട്ടില്ല. പാര്‍ട്ടി സെക്രട്ടറിയുടെ മൗനം അര്‍ത്ഥഗര്‍ഭമാണ്. മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ചേര്‍ന്ന് നടത്തിയിട്ടുള്ള ഗുരുതരമായ അഴിമതി അന്വേഷിക്കണം എന്ന കാര്യത്തില്‍ യുഡിഎഫ് ഉറച്ച് നില്‍ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















