ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ബിജെപി; എന്‍ഡിഎയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് ലോങ്മാര്‍ച്ച് നടത്തും; ശബരിമല വിഷയത്തിൽ സംസ്ഥാന സര്‍ക്കാര്‍ ഹിന്ദു മത വിശ്വാസികളെ ഭിന്നിപ്പിച്ചതായി ശ്രീധരന്‍ പിള്ള

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ബിജെപി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായി പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുകയാണ് ബിജെപി. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചത് എന്‍ഡിഎയുടെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ച് നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ശ്രീധരന്‍ പിള്ള ഇക്കാര്യം വ്യക്തമാക്കിയത്.
ശബരിമല സംരക്ഷണ യാത്രയെന്ന പേരിൽ ഒക്ടോബര്‍ 10ന് തുടങ്ങുന്ന ലോങ് മാര്‍ച്ച് 15ന് സെക്രട്ടേറിയറ്റിൽ അവസാനിക്കും. അയ്യപ്പന്റെ ജന്മസ്ഥാനത്തുനിന്നായിരിക്കും യാത്ര തുടങ്ങുക. ശബരിമല വിഷയത്തിൽ സംസ്ഥാന സര്‍ക്കാര്‍ നിലപാട് ഹിന്ദു മത വിശ്വാസികളെ ഭിന്നിപ്പിച്ചതായി ശ്രീധരന്‍ പിള്ള ആരോപിച്ചു. രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നില്‍. ഹിന്ദുക്കളെ പല തട്ടിലാക്കിക്കൊണ്ടുള്ള അടിച്ചമര്‍ത്തല്‍ രാഷ്ട്രീയമാണു മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നത്. ശബരിമലയെ തകര്‍ക്കുന്നതാണു മുഖ്യമന്ത്രിയുടെ നിലപാട്. അതേസമയം സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നു ബിജെപിയും എന്‍ഡിഎയും ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.
ശബരിമലയെ ഇല്ലാതാക്കുന്നതിനു സിപിഎം കോടതി വിധിയെ ഉപയോഗിക്കുകയാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു. വിശ്വാസികളുടെ സമരത്തെ പൊലീസിനെ ഉപയോഗിച്ചു നേരിടുന്നു. പ്രശ്‌നപരിഹാരത്തിനായി പോംവഴി ആരായാതെ എതിര്‍ക്കുന്നവരെ ശത്രുക്കളായി കാണുന്നതാണു സര്‍ക്കാര്‍ നിലപാടെന്നും ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



















