ശബരിമലയിലേക്ക് പോകുന്ന ഭക്തരെ തടയുന്നവരെ അറസ്റ്റു ചെയ്യാന്‍ ഡി.ജി.പി നിര്‍ദേശത്തിന് പിന്നാലെ പമ്പയിൽ പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തുനീക്കുന്നു... പമ്പയിൽ റിപ്പോര്‍ട്ടിംഗിന് വന്ന വനിത മാധ്യമപ്രവര്‍ത്തകയെ കയ്യേറ്റം ചെയ്തു; നിലയ്ക്കല്‍ മാധ്യമസംഘത്തിന്റെ വാഹനം അടിച്ചുതകര്‍ത്തു

സ്ത്രീ പ്രവേശന വിധിക്ക് ശേഷം ആദ്യമായാണ് ശബരിമല നട തുറക്കുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ശബരിമലയിലെ യുവതി പ്രവേശനത്തില്‍ പ്രതിഷേധിക്കുന്നവരെ പോലീസ് അറസ്റ്റു ചെയ്തുനീക്കുന്നു. പമ്ബയില്‍ പന്തളം രാജാവിന്റെ ഇരിപ്പിടത്തില്‍ പ്രതിഷേധമിരുന്ന താഴ്മണ്‍ തന്ത്രി കുടുംബാംഗങ്ങളെയും പ്രയാര്‍ ഗോപാലകൃഷ്ണനും മറ്റുള്ളവരെയും പോലീസ് അറസ്റ്റു ചെയ്തു നീക്കി.
അയ്യപ്പ ധര്‍മ്മസേന പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റുചെയ്തു നീക്കിക്കൊണ്ടിരിക്കുകയാണ്. ഇവരെ പമ്ബ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയാണ്. രാവിലെ ഉപവാസ പ്രാര്‍ത്ഥനയജ്ഞമെന്ന പേരില്‍ തുടങ്ങിയ പ്രതിഷേധം പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെയാണ് പോലീസ് നടപടി.
ആരേയും തടയില്ലെന്ന് സമരക്കാര്‍ ആദ്യം പറഞ്ഞിരുന്നുവെങ്കിലും ഭക്തരെ കായികമായി നേരിടുന്നതിലേക്കും തടയുന്നതിലേക്കും കടന്നതോടെയാണ് പ്രതിഷേധക്കാരെ മാറ്റാന്‍ പോലീസ് തീരുമാനിച്ചത് . ശബരിമലയിലേക്ക് പോകുന്ന ഭക്തരെ തടയുന്നവരെ അറസ്റ്റു ചെയ്യാന്‍ ഡി.ജി.പി പോലീസിന് നിര്‍ദേശം നല്‍കി. അതിനിടെ, നിലയ്ക്കലില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുകയാണ്. ഇവിടേക്ക് വരുന്ന വാഹനങ്ങള്‍ എല്ലാം തടഞ്ഞു സമരക്കാര്‍ പരിശോധിക്കുകയാണ്. മേഖലയില്‍ അയ്യപ്പഭക്തരേക്കാള്‍ കൂടുതല്‍ പ്രതിഷേധക്കാരാണ് വാഹനങ്ങളില്‍ നിലയ്ക്കലിലേക്ക് എത്തുന്നത്.
ഇവരില്‍ കൂടുതലും സ്ത്രീകളാണ്. സംഘര്‍ഷത്തിനിടെ റിപ്പബ്ലിക് ചാനലിന്റെ കാര്‍ അടിച്ചുതകര്‍ക്കുകയും സംഘത്തിലുണ്ടായിരുന്ന വനിതാ മാധ്യമപ്രവര്‍ത്തകയെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. പമ്ബയില്‍ റിപ്പോര്‍ട്ടിംഗിന് വന്നതായിരുന്നു ഇവര്‍. ഹിന്ദുഐക്യവേദി പ്രവര്‍ത്തകരും വിശ്വാസ സംരക്ഷണ സേനയുമാണ് മാധ്യമസംഘത്തെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.
അതെ സമയം പ്രതിഷേധത്തെ മറികടന്ന് ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശിനി മാധവി തിരിച്ചിറങ്ങി. തെക്കന്‍ ഗോദാവരി കറുപ്പം ജില്ല സ്വദേശിനി നാല്‍പത്തിയഞ്ചുകാരിയായ മാധവിയ്ക്ക് കടുത്ത ഭീഷണിയാണ് പ്രതിഷേധക്കാരില്‍ നിന്ന് നേരിടേണ്ടിവന്നത് പമ്പയില്‍ ഇവരെ തടഞ്ഞ പ്രതിഷേധസംഘത്തെ പൊലീസ് നേരിടുകയും ഇവരെ പരമ്പരാഗത പാതയിലൂടെ ശബരിമലയിലേക്ക് കയറ്റി വിടുകയും ചെയ്തു.
എന്നാല്‍, പൊലീസ് കൂടെ ഉണ്ടായില്ല. ഇതിനിടെ പ്രതിഷേധക്കാര്‍ മറുവഴിയിലൂടെ ഇവരെ തടയുകയും പ്രതിഷേധവും ഭീഷണിയും മുഴക്കുകയും ചെയ്തു. തിരിച്ചുപോകണമെന്ന് പ്രതിഷേധക്കാര്‍ മാധവിയോട് ആവശ്യപ്പെടുകയായിരുന്നു. പരമ്പരാഗത കാനന പാതയുടെ തുടക്കത്തിൽ പ്രതിഷേധക്കാരുടെ വലയം ഭേദിച്ച് പോലീസ് ഇവരെ മുന്നോട്ട്കൊണ്ട് പോയെങ്കിലും , പിന്നീട് പോലീസ് പിൻവാങ്ങുകയായിരുന്നു. ഇതിനെ തുടർന്ന് മാധവിയും കുടുംബവും തിരികെ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























