രഹന ഫാത്തിമയ്ക്ക് സുരക്ഷാകവചമൊരുക്കിയ പോലീസിന് സോഷ്യൽ മീഡിയയിൽ പൂരത്തെറിവിളി; ഐജി ശ്രീജിത്തും പെട്ടൂ...

സാമൂഹ്യ മാധ്യമങ്ങളിൽ പോലീസിന് പൂരത്തെറിവിളി തുടരുകയാണ്. ആദ്യം മനോജ് എബ്രഹാമിന് നേർക്ക് തുടങ്ങിയ ആക്രോശം ഇപ്പോൾ ശ്രീജിത്തിന് നേർക്കാണ്. നടപ്പന്തൽ വരെ രഹന ഫാത്തിമയെയും കവിതയെയും സുരക്ഷാകവചങ്ങളണിയിച്ച് എത്തിച്ചതാണ് ശ്രീജിത്തിന് നേർക്ക് തിരിയാൻ കാരണം.
പ്രധാനമന്ത്രിക്ക് പോലുമില്ലാത്ത സംരക്ഷണത്തില്‍ രഹന ഫാത്തിമയെയും, മാധ്യമ പ്രവർത്തക കവിതയെയും പോലീസ് നടപ്പന്തൽ വരെ എത്തിച്ചത് ശബരിമലയെ കളങ്കപ്പെടുത്താനാണെന്ന് വിശ്വാസികൾ കുറ്റപ്പെടുത്തുന്നുണ്ട്. ഒടുവിൽ സ്വാമിയേ അയ്യപ്പാ” എന്നുള്ള ശരണം വിളികളോടൊപ്പം കൂക്കിവിളികളുമായാണ് ഭക്തര്‍ എന്ന് അവകാശപ്പെടുന്നവര്‍ തിരിച്ചിറങ്ങുന്ന യുവതികളെ പറഞ്ഞയച്ചത്.
രഹ്‌ന ഫാത്തിമയ്‌ക്ക് സന്നിധാനത്തേക്കു കാവലൊരുക്കിയ പോലീസ് അവരെപ്പറ്റി അന്വേഷിക്കാതിരുന്നത് ഇന്റലിജന്‍സിന്റെ പിഴവാണ് ചൂണ്ടിക്കാട്ടുന്നത്. സാമൂഹികമാധ്യമങ്ങളില്‍ ശബരിമല അയ്യപ്പനെപ്പറ്റി അധിക്ഷേപ വാക്കുകള്‍ പോസ്‌റ്റ് ചെയ്‌ത ശേഷമാണ് രഹ്‌ന ഫാത്തിമ പമ്പയിലെത്തിയത്. മലകയറാനെത്തിയ യുവതികളുടെ പശ്ചാത്തലം അന്വേഷിക്കാതെയായിരുന്നു ഐ.ജി. ശ്രീജിത്ത് പോലീസിന്റെ സുരക്ഷാകവചം അണിയിച്ച് സുരക്ഷിതത്വമൊരുക്കിയത്.
രഹ്‌ന വ്യാഴാഴ്‌ച തന്നെ പത്തനംതിട്ടയിലെത്തി ഉദ്യോഗസ്‌ഥരോടു സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവര്‍ ആരാണെന്ന് അപ്പോഴും അന്വേഷിച്ചില്ല. സന്നിധാനത്തിന് സമീപമെത്തിയപ്പോഴേക്കാണ് അവരെ മാറ്റാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അറിയിപ്പെത്തിയത്. ആക്‌ടിവിസ്‌റ്റിനെ ശബരിമലയില്‍ എത്തിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം അതോടെ ഐ.ജി. ശ്രീജിത്തിന്റെ ചുമലിലായി.
മന്ത്രിയുടെ നിര്‍ദ്ദേശം വന്നിട്ടും ഉദ്ദേശ്യം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് യുവതികളുമായി പിന്മാറാന്‍ തയാറായത്. യുവതികള്‍ മടങ്ങാന്‍ തയാറായതിനാലാണ് തിരികെ കൊണ്ടുപോകുന്നതെന്ന ഐ.ജിയുടെ പ്രസ്‌താവനയും വിമര്‍ശനത്തിനു വഴിയൊരുക്കി.
അതേ സമയം തന്നെ ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കേണ്ട പോലീസ് സംവിധാനത്തില്‍ പാളിച്ചയുണ്ടായോയെന്ന് ഇന്റലിജന്‍സ് അന്വേഷിക്കുന്നു. ഐ.ജിമാരുടെ നേതൃത്വത്തിലാണു ശബരിമലയില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്റലിജന്‍സ് എ.ഡി.ജി.പി: ടി.കെ. വിനോദ്‌കുമാര്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിനു കൈമാറും.
https://www.facebook.com/Malayalivartha
























