സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെയുള്ള ആക്രമണത്തിനു പിന്നില്‍ സിസിടിവി ഓഫ് ചെയ്ത് മെനഞ്ഞെടുത്ത നാടകം; ആക്രമണത്തിനു പിന്നില്‍ സിപിഎം;ആഞ്ഞടിച്ച് ബിജെപി

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെയുള്ള ആക്രമണത്തിനു പിന്നില്‍ സിസിടിവി ഓഫ് ചെയ്ത് മെനഞ്ഞെടുത്ത നാടകമെന്ന് പികെ കൃഷ്ണ ദാസ്. ആദ്യം ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രി പിണാറായി വിജയനെയും സന്ദീപാനന്ദ ഗിരിയെയുമാണ്. മുഖ്യമന്ത്രിയും സന്ദീപാനന്ദഗിരിയും തമ്മിലുള്ള ഗൂഡാലോചനയാണ് ഇതെന്നും പികെ കൃഷ്ണ ദാസ് ആരോപിച്ചു.
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെയുള്ള ആക്രമണത്തിനു പിന്നില്‍ സിപിഎം ആണെന്ന് ബിജെപി. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണൻ പറഞ്ഞു. ബിജെപിക്കു നേരെ അടിസ്ഥാനമില്ലാത്ത ആരോപണമാണ് ഉന്നയിക്കുന്നതെന്നും പാര്‍ട്ടിക്കെതിരെ ജനവികാരം സൃഷ്ടിക്കാനുള്ള ഗൂഢനീക്കത്തിന്‍റെ ഭാഗമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനു നേരെയുണ്ടായ ആക്രമണത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അപലപിച്ചിരുന്നു. സംഭവത്തിനു പിന്നില്‍ ബിജെപിയാണെന്നും ആരോപിച്ചു. സ്വാമിയെ ഇല്ലാതാക്കുകയായിരുന്നു ആക്രമികളുടെ ലക്ഷ്യം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ മതനിരപേക്ഷ മനസ് സന്ദീപാനന്ദ ഗിരിക്കൊപ്പമാണെന്നും കുറ്റവാളികളെ എത്രയും വേഗം പിടികൂടുമെന്നും മന്ത്രി വ്യക്തമാക്കി.
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ അനുകൂലിച്ച് സംസാരിച്ചതിനെ തുടര്‍ന്നായിരുന്നു സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തില്‍ ആക്രമണം നടന്നത്.
സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തിയിരുന്നു. മന്ത്രി തോമസ് ഐസക്കിനൊപ്പമാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയത്. സംഭവത്തെ കുറിച്ച് ആക്രമണം നടത്തുന്നത് അസഹിഷ്ണുക്കളാണെന്നാണ് മുഖ്യമന്ത്രി തുറന്നടിച്ചു. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. വിരുദ്ധാഭിപ്രായങ്ങളെ ആശയപരമായി നേരിടാന്‍ കഴിയാത്തവരാണ് ആക്രമണം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് ബൈക്കിലെത്തിയ അക്രമികള്‍ കാറിന് തീയിടുകയും ആശ്രമത്തിന് മുന്നില്‍ റീത്തും വക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും അയ്യപ്പധര്‍മസേന സംസ്ഥാന പ്രസിഡന്റ് രാഹുല്‍ ഈശ്വറും തന്ത്രി കുടുംബവുമാണെന്ന് സ്വാമി സന്ദീപാനന്ദ ഗിരി പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























