എതിർപ്പുള്ളവരെ കൊല്ലുകയാണു സംഘപരിവാറിന്റെ പതിവ്; സ്വാമി സന്ദീപാനന്ദഗിരി ഭാഗ്യവാനെന്ന് എം. സ്വരാജ്

സ്വാമി സന്ദീപാനന്ദഗിരി ഒരു തരത്തിൽ ഭാഗ്യവാനാണെന്ന് എം. സ്വരാജ് എംഎൽഎ. എതിർപ്പുള്ളവരെ കൊല്ലുകയാണു സംഘപരിവാറിന്റെ പതിവ്. വിയോജിപ്പുള്ളവരെ ഭയപ്പെടുത്തി നിശബ്ദരാക്കുന്നതിനാണു ശ്രമിക്കുന്നത്. ലോകം മുഴുവൻ ഭാരതീയ ദർശനം സംബന്ധിച്ചു പ്രഭാഷണം നടത്തുന്ന വ്യക്തിയാണ് സന്ദീപാനന്ദ. അദ്ദേഹം നമ്മുടെ രാജ്യത്തിനു ശത്രുവല്ല. അദ്ദേഹത്തിനെതിരെ ഹീനമായ ആക്രമണവും അപവാദ പ്രചാരണവും വ്യക്തിഹത്യയുമാണു ദിവസങ്ങളായി നടക്കുന്നത്. സംഘപരിവാർ നേതാക്കളാണ് ഇതിനു നേതൃത്വം നൽകുന്നത്. സംഘപരിവാറിന് അതീതമായ നിലപാടു സ്വീകരിക്കുന്നതിന്റെ പേരിൽ ഒരു സന്യാസി വര്യനെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണു നടത്തിയതെന്നും സ്വരാജ് ആരോപിച്ചു.
സംവാദങ്ങളിൽ പരാജയപ്പെടുമ്പോഴാണ് അവർ ഇങ്ങനെ ചെയ്യുന്നത്. അഭിപ്രായങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളാണു വേണ്ടത്. ഭയപ്പെടുത്തിയും ആക്രമിച്ചും ആശയങ്ങളെ ഇല്ലാതാക്കാനാകില്ല. ഇതു കേരളത്തെ സംബന്ധിച്ചു വച്ചു പൊറുപ്പിക്കാനാകാത്ത പാതകമാണ്. കർശനമായ പൊലീസ് നടപടികൾ ആവശ്യമാണ്. അതു മാത്രം പോര. ഒരു സാമൂഹിക ജാഗ്രത വേണം. ജനങ്ങൾ വിലയിരുത്തണം. അക്രമത്തിനെതിരെ ഒറ്റക്കെട്ടായി രംഗത്തു വരണം. ഭീഷണി എതിർക്കുന്നവരുടെ വായടയ്ക്കാനാണു ശ്രമം. കായികമായി ഇല്ലായ്മ ചെയ്തു മേധാവിത്തം ഉറപ്പിക്കാനുള്ള ശ്രമം വച്ചു പൊറുപ്പിക്കാനാവില്ല. സന്ദീപാനന്ദയ്ക്കെതിരായ ആക്രമണത്തെ അപലപിക്കുന്നതായും എം. സ്വരാജ് പറഞ്ഞു.
പി.കെ. ശശിയും, മന്ത്രി എ.കെ. ബാലനും വേദി പങ്കിട്ട സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് നൽകിയ പരാതിയിൽ നീതി പൂർവമായ തീരുമാനം ഉണ്ടാകുമെന്ന് സ്വരാജ് എംഎൽഎ പറഞ്ഞു. ഞങ്ങൾക്ക് അതിൽ സംശയം ഇല്ല. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ഏതെങ്കിലും തരത്തിലുള്ള ഉൽക്കണ്ഠയ്ക്കും അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























