ജാമ്യത്തിലെടുക്കാൻ ആരും എത്തിയില്ല ! ; രഹന ഫാത്തിമയുടെ വീടടിച്ചു തകർത്ത ബിജെപി നേതാവിനെ റിമാൻഡ് ചെയ്തു

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനം നടത്താനെത്തിയ രഹന ഫാത്തിമ താമസിക്കുന്ന ബി.എസ്.എന്‍.എല്‍ ക്വാര്‍ട്ടേഴ്സ് അക്രമിച്ച കേസില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവിനെ റിമാന്‍ഡ് ചെയ്തു. ബി.ജെ.പിയുടെ കടവന്ത്ര ഏരിയ പ്രസിഡന്റായ പി.ബി ബിജുവിനെയാണ് എറണാകുളം അഡീഷണല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.
ദിവസങ്ങള്‍ക്ക് മുൻപാണ് ശബരിമലയ്‌ക്ക് പുറപ്പെട്ട ബി.എസ്.എന്‍.എല്‍ ജീവനക്കാരി രഹ്‌ന ഫാത്തിമ താമസിക്കുന്ന പനമ്പള്ളി നഗറിലെ കമ്പനി ക്വാട്ടേഴ്സ് അക്രമിച്ച ബി.ജെ.പി കടവന്ത്ര ഏരിയ പ്രസിഡന്റ് വിദ്യാമന്ദിര്‍ റോഡില്‍ പുലിമുറ്റത്ത് പറമ്പ് പി.എം. ബിജുവിനെ (47) എറണാകുളം സൗത്ത് പൊലീസ് അറസ്‌റ്റ് ചെയ്തത്.
കേസുമായ ബന്ധപ്പെട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. തിങ്കളാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കാനിരുന്നത്. അതേസമയം, കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജാമ്യത്തില്‍ എടുക്കാന്‍ ആരും എത്തിയില്ല. ഇയാള്‍ക്ക് അഭിഭാഷകനായും ആരും എത്തിയില്ല. ഇതേ തുടര്‍ന്നാണ് ബിജുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
രഹ്‌ന താമസിക്കുന്ന ബി.എസ്.എന്‍.എല്‍ ക്വാര്‍ട്ടേഴ്സ് നശിപ്പിച്ചതിനെ തുടര്‍ന്ന് പൊതുമുതല്‍ നശിപ്പിച്ച കേസാണ് ഇയാളുടെ പേരില്‍ ചുമത്തിയത്. 10000 രൂപയുടെ നഷ്ടമുണ്ടാക്കിയതിനാല്‍ അത്രയും തുക കെട്ടിവച്ചാല്‍ മാത്രമെ ഇയാള്‍ക്ക് ജാമ്യം ലഭിക്കു.
എന്നാല്‍ കസ്റ്റഡി കാലാവധി പൂര്‍ത്തിയാകുന്നതിന് മുൻപേ വിവരം തങ്ങളോടോ ബിജുവിന്റെ ബന്ധുക്കളോടോ പൊലീസ് അറിയിച്ചിരുന്നില്ലെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്. വിഷയത്തില്‍ വരും ദിവസങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























