ശബരിമല തീർത്ഥാടനം അട്ടിമറിക്കുന്നു ;മൂന്നാം ദിവസവും നിയമസഭയിലും പുറത്തും പ്രക്ഷുബ്ധം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

ശബരിമല വിഷയത്തിൽ നിയമസഭയിൽ തുടർച്ചയായ മൂന്നാം ദിവസവും പ്രതിപക്ഷ ബഹളം പ്രക്ഷുബ്ധമായി.
സഭ നടപടികളിലേക്ക് കടന്നപ്പോള്‍ തന്നെ ചോദ്യോത്തര വേള നിര്‍ത്തിവച്ച് ശബരിമല വിഷയവുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷാംഗങ്ങൾ പ്ലക്കാർഡുകളും ബാനറുകളുമായി നടുത്തളത്തിലിറങ്ങി.
തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കിയ സ്പീക്കര്‍ മറ്റ് നടപടികളിലേക്ക് കടക്കുകയും ശൂന്യവേളയും സബ്മിഷനും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.
സഭ വിട്ടിറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ നിയമസഭയ്‌ക്ക് പുറത്തും മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. ശബരിമല തീർത്ഥാടനം അട്ടിമറിക്കാനാണ് ഇടത് സർക്കാർ ശ്രമിക്കുന്നതെന്നും ആർ.എസ്.എസും ബി.ജെ.പിയും ഇതിന് പിന്തുണ നൽകുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിലേക്ക് ഇറങ്ങിയിരുന്നു. എന്നാൽ തുടർച്ചയായ പ്രതിഷേധങ്ങൾ അനുവദിക്കില്ലെന്നും സഭാ നടപടികൾ പൂർത്തിയാക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടതോടെ തർക്കമായി.
ഒരേ വിഷയത്തിെൻറ പേരിൽ നിത്യവും ചോദ്യോത്തര വേള സ്തംഭിപ്പിക്കാനാകില്ലെന്ന് സ്പീക്കർ അറിയിച്ചു .
എന്നാൽ ഇൗ വാക്കുകൾചെവികൊള്ളാതെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധം തുടർന്നതോടെയും തങ്ങളാരും സ്പീക്കറുടെ കസേര മറിച്ചിട്ടില്ലെന്ന പ്രതിപക്ഷ അംഗങ്ങളുടെ പരാമർശവും തർക്കത്തിന് വഴിവെക്കുകയും ചെയ്തതോടെ സ്പീക്കർ ചോദ്യോത്തര വേള റദ്ദാക്കി.
ശബരിമല വിഷയം കഴിഞ്ഞ ദിവസം സഭ വിശദമായി ചർച്ച ചെയ്‌തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞെങ്കിലും പ്രതിപക്ഷം അംഗീകരിക്കാൻ കൂട്ടാക്കിയില്ല. തുടർന്ന് 20 മിനിറ്റ് മാത്രം സമ്മേളിച്ച് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
അതേസമയം, ശബരിമലയിലേക്ക് കൂടുതൽ ആളുകൾ വരാതിരിക്കാനാണ് സർക്കാർ അനാവശ്യ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ശബരിമലയിൽ നടപ്പിലാക്കിയിരിക്കുന്ന നിരോധനാജ്ഞ എത്രയും പെട്ടെന്ന് പിൻവലിക്കണം. ഇക്കാര്യം ഉന്നയിച്ച് പ്രതിഷേധം ഇനിയും തുടരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























