സ്റ്റോറില്‍ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് അരവണ പായ്ക്കറ്റ് എങ്ങനെ വിറ്റഴിക്കാമെന്ന് ദേവസ്വം ബോർഡ് തലപുകഞ്ഞ് ആലോചിക്കുമ്പോൾ, പന്തളം കൊട്ടാരത്തിന്റെ ചങ്കെന്ന വ്യാജേന ഡ്യുപ്ലിക്കറ്റ് അരവണ വിൽപ്പന കൊഴുപ്പിച്ച് സ്വകാര്യ വ്യക്തി

ദേവസ്വം ബോര്‍ഡിന് വെല്ലുവിളിയായി ഡ്യുപ്ലിക്കറ്റ് അരവണ വിൽപ്പന. പന്തളത്തെ സ്വകാര്യ കുടുംബമാണ് കൊട്ടാരവുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് വന്‍തോതില്‍ അപ്പവും അരവണയും വില്‍ക്കുന്നത്. എന്നാല്‍ പന്തളം കൊട്ടാരവും ദേവസ്വം ബോര്‍ഡും ഇതിനെതിരെ വാര്‍ത്താക്കുറിപ്പിറക്കി. കൊട്ടാരവും ബോര്‍ഡുമായി ബന്ധപ്പെട്ട വിവാദങ്ങളും പന്തളത്തെ വ്യാജന്റെ വില്പനയെ സഹായിച്ചു.
ദേവസ്വം ബോര്‍ഡിന്റെ 28 ലക്ഷം അരവണ ടിന്നുകളാണ് മാളികപ്പുറത്തും സന്നിധാനത്തുമുള്ള സ്റ്റോറുകളിലുള്ളത്. ഇത് എല്ലാ സീസണിലും കരുതലായുണ്ടാകും. ആവശ്യാനുസരണം ഇതില്‍ നിന്നെടുത്ത് പകരം പുതിയത് നിര്‍മ്മിച്ച് സൂക്ഷിക്കുകയാണ് പതിവ്. 35 ലക്ഷം ടിന്‍ വരെ ഇവിടെ സൂക്ഷിക്കാം. എന്നാല്‍ ഇക്കുറി വില്പന കുറഞ്ഞതോടെയാണ് സ്റ്റോക്ക് കെട്ടിക്കിടക്കാന്‍ തുടങ്ങിയത്. ഇതോടെ ഉത്പാദനം നാമമാത്രമായി കുറച്ചിരുന്നു.
നിറുത്തിവച്ച അപ്പത്തിന്റെ നിര്‍മ്മാണം ഇന്നലെ പുനരാരംഭിച്ചു. ഒന്നര ലക്ഷം പായ്ക്കറ്റാണ് സ്റ്റോക്കുള്ളത്. ആവിയിലും ഗ്യാസിലും വൈദ്യുതിയിലും പ്രവര്‍ത്തിക്കുന്ന 180 അപ്പക്കാര യൂണിറ്രുകളാണുള്ളത്. ഒരേസമയം 180 കൂട്ട് അപ്പം വരെ നിര്‍മ്മിക്കാം. എന്നാല്‍ അപ്പം ഏറെക്കാലം നിര്‍മ്മിച്ച് സൂക്ഷിക്കാനാവില്ല. നിര്‍മ്മാണം നിറുത്തിവച്ചാല്‍ തിരക്കുള്ളപ്പോള്‍ വിതരണം ചെയ്യാനും കഴിയില്ല.
'പ്രാദേശിക ക്ഷേത്രങ്ങളിലെ വൃശ്ചിക മഹോത്സവം കഴിഞ്ഞതിനാല്‍ വരും ദിവസങ്ങളില്‍ ഭക്തരുടെ എണ്ണം കൂടാനാണ് സാദ്ധ്യത. അതോടെ പ്രതിസന്ധി മാറുംമെന്ന് സുധീഷ്, ദേവസ്വംബോര്‍ഡ് എക്സിക്യൂട്ടിവ് ഓഫീസര്‍ പ്രതികരിച്ചു.
'പന്തളത്ത് ഒരു കുടുംബം അപ്പവും അരവണയും നിര്‍മ്മിച്ച് വില്‍ക്കുന്നതുമായി പന്തളം കൊട്ടാരം നിര്‍വാഹക സമിതിക്ക് യാതൊരു ബന്ധവുമില്ല. കൊട്ടാരത്തിലുള്‍പ്പെട്ട കുടുംബമാണ് അത്. എന്നാല്‍ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസിന്റെ നടത്തിപ്പിനാണ് അപ്പവും അരവണയും നിര്‍മ്മിച്ച് വില്‍ക്കുന്നതെന്ന സോഷ്യല്‍ മീഡിയയിലെ പ്രചാരണം വാസ്തവവിരുദ്ധമാണ്. കേസ് നടത്താന്‍ കൊട്ടാരത്തിന് ഇങ്ങനെ ചെയ്യേണ്ട ആവശ്യമില്ലെന്നും അവർ പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























