വാട്‌സ്ആപ്പ് വഴി പ്രചരിച്ച നഗ്ന ദൃശ്യങ്ങള്‍ തന്റേതല്ലെന്ന് തെളിയിക്കാൻ രണ്ടര വർഷം നിയമ പോരാട്ടത്തിനിറങ്ങിയ കൊച്ചിയിലെ വീട്ടമ്മ വീണ്ടും മറ്റൊരു യുദ്ധത്തിന്...

തന്റെ നഗ്ന ചിത്രം താന്‍ തന്നെ പുറത്തുവിട്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ കൊച്ചിയിലെ വീട്ടമ്മ ശോഭയുടെ നിരപരാധിത്വം തെളിഞ്ഞതിന് പിന്നാലെ വീണ്ടും നിയമ യുദ്ധത്തിന് ഇറങ്ങുന്നു. ഭർത്താവിന്റെ വാക്കുമാത്രം കേട്ട് തന്നെ മാനസികരോഗിയാക്കി ചിത്രീകരിച്ച ചൈല്‍ഡ്‌ലൈനെതിരെ കോടതിയെ സമീപിക്കാനാണ് ശോഭയുടെ നീക്കം. ചൈല്‍ഡ്‌ലൈന്റെ ഈ നടപടി മൂലമാണ് കുട്ടികളെ തനിക്ക് കാണാൻ കൂടി കഴിയാത്ത സ്ഥിതിയായതെന്ന് ശോഭ വെളിപ്പെടുത്തുന്നു.
സ്വന്തം സ്ഥാപനത്തിലെ ജീവനക്കാർ ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പിൽ വന്ന ഒരു അശ്ലീലദൃശ്യം തന്റെ ഭാര്യയുടേത് ആണെന്ന ശോഭയുടെ ഭർത്താവിന്റെ തോന്നലിലാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഒരു അന്വേഷണത്തിനും കാക്കാതെ ഭർത്താവ് വിവാഹമോചനത്തിന് നടപടി തുടങ്ങി. ഇതിനൊപ്പമാണ് തനിക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് വരുത്തിത്തീർക്കാന്‍ ശ്രമം നടന്നതെന്ന് ശോഭ പറയുന്നു.
ശോഭ മർദിച്ചുവെന്ന് ആരോപിച്ച് കുട്ടികളിൽ ഒരാളെ ആശുപത്രിയിലാക്കി. അവിടെ എത്തിയ ചൈല്‍ഡ്‌ലൈന്‍ പ്രവർത്തകരോട് ശോഭക്ക് മാനസികപ്രശ്നം ആണെന്നും ചികിത്സ ഉണ്ടെന്നും ഭർത്താവ് പറഞ്ഞു. ഈ വാദം അതുപടി ഏറ്റെടുത്ത ചൈല്‍ഡ്‌ലൈന്‍, മറ്റ് അന്വേഷണമൊന്നും നടത്താതെ ശിശുക്ഷേമ സമിതിക്ക് നൽകിയ റിപ്പോർട്ടാണ് ഇത്. ഇതിനെയാണ് ശോഭ കോടതിയിൽ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.
‘മാനസികരോഗം സ്വന്തമായി ചികിൽസിക്കാൻ പറ്റില്ലല്ലോ, അങ്ങനെ ചികിത്സ ഉണ്ടെന്ന് പറഞ്ഞ ഭർത്താവിനോട് ഡോക്ടർ ആരാണ് എന്നെങ്കിലും ചോദിക്കണമായിരുന്നു..’ ശോഭ പറയുന്നു. അതുവരെ മാസത്തിൽ രണ്ടുദിവസം കുട്ടികളെ കാണാൻ ശോഭക്ക് അനുമതി ഉണ്ടായിരുന്നു. ചൈല്‍ഡ്‌ലൈന്‍ ഈ റിപ്പോർട്ട് ജില്ലാ ശിശുക്ഷേമസമിതിക്ക് നൽകിയതോടെ അതിനും വഴിയില്ലാതെയായി. അന്ന് തൊട്ട് ഇന്നുവരെ കുട്ടികളെ ഒന്നു കാണാൻ പോലും ശോഭക്ക് കഴിഞ്ഞിട്ടില്ല.
‘അമ്മയ്ക്ക് മനസിക രോഗം ഉണ്ടെന്ന് വന്നാൽ അത് കുട്ടികളെ കൂടിയാണല്ലോ ബാധിക്കുക, അതുകൊണ്ട് ചോദ്യംചെയ്തേ പറ്റൂ..’ അവര്‍ പറഞ്ഞു.
വാട്‌സ്ആപ്പ് വഴി പ്രചരിച്ച നഗ്ന ദൃശ്യങ്ങള്‍ തന്റേതല്ലെന്ന് തെളിയിക്കാൻ രണ്ടര വര്‍ഷം നീണ്ട യുദ്ധം തന്നെ വേണ്ടിവന്നു ശോഭയ്ക്ക്. ദൃശ്യങ്ങള്‍ ശോഭയുടേതല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഡാക് സ്ഥിരീകരിച്ചിരുന്നു. ഫോറന്‍സിക് കേസുകളില്‍ അന്തിമവാക്കാണ് സിഡാകിന്റേത്.
തൊടുപുഴ സ്വദേശിയാണ് ശോഭ സജു. സ്വന്തം നഗ്ന ദൃശ്യങ്ങള്‍ താന്‍ തന്നെ പുറത്തുവിട്ടുവെന്ന് ആരോപിച്ചാണ് ഇവരെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയത്. നേരത്തെ സംസ്ഥാന സര്‍ക്കാരിന്റെ ഫോറന്‍സിക് ലാബില്‍ രണ്ട് വട്ടം നടത്തിയ പരിശോധനയിലും ആരോപണം തെറ്റാണെന്ന് ഇവര്‍ തെളിയിച്ചിരുന്നു.
രണ്ടര വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടമാണ് ഒടുവില്‍ വിജയത്തിലേക്കെത്തുന്നത്. ഇത്തരം കേസുകളില്‍ പതിവുള്ളതുപോലെ മുഖം മറയ്ക്കാമെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും ഇവര്‍ അതിന് വിസമ്മതിച്ചിരുന്നു. ‘സൊസൈറ്റിയുടെ മുന്നില്‍ നിന്ന് നമ്മള്‍ ഓടിപ്പോയി കഴിയുമ്പോള്‍ ആളുകള്‍ ചിന്തിക്കുക അവള്‍ ചെയ്തിട്ടാണല്ലോ പോയതെന്നാണ്. അതുകൊണ്ട് എനിക്ക് അങ്ങനെ പോകണമെന്നില്ല. എനിക്ക് വിഷമമുണ്ട്.
മറ്റുള്ളവര്‍ എങ്ങനെ എന്നെ നോക്കുമെന്ന്. എന്നാല്‍ പോലും എനിക്ക് ഓടിപ്പോകാന്‍ എനിക്ക് താല്‍പര്യമില്ല. പോലീസ് അനാസ്ഥ കാണിച്ച കേസില്‍ ഡിജിപി നേരിട്ടിടപെട്ടാണ് ശോഭയ്ക്ക് നീതി ലഭിക്കുന്നത്. ഡിജിപിക്ക് ഇവര്‍ നേരിട്ട് പരാതി നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹം സൈബര്‍ സെല്ലിന് നിര്‍ദ്ദേശം നല്‍കുകയും ദൃശ്യങ്ങള്‍ സിഡാക്കിലേക്ക് ഉള്‍പ്പെടെ അയയ്ക്കുകയുമായിരുന്നു.
ശോഭയുടെ ഭര്‍ത്താവും അവരുടെ സ്ഥാപനത്തിലെ ജീവനക്കാരും ഉള്‍പ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് നഗ്ന ദൃശ്യങ്ങള്‍ പ്രചരിച്ചത്. ഇത് ശോഭയുടേതാണെന്ന് ഇയാള്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് രാത്രിക്ക് രാത്രി ശോഭയെ വീട്ടില്‍ നിന്നും ഇറക്കി വിടുകയായിരുന്നു. അന്വേഷണത്തിന് കാത്തുനില്‍ക്കാതെ വിവാഹ മോചന ഹര്‍ജിയും നല്‍കി. മൂന്ന് കുട്ടികളുണ്ട്. അവരെയൊന്ന് കാണാന്‍ പോലും ശോഭയെ അനുവദിച്ചിരുന്നില്ല.
കുട്ടികളുടെ അമ്മയെന്ന സ്ഥിതിക്ക് അവരുടെ ആത്മാഭിമാനം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്ന് ശോഭ പറഞ്ഞിരുന്നു. അവരുടെ ഭാവിക്ക് വേണ്ടിയാണ് താന്‍ നിയമപോരാട്ടത്തിനിറങ്ങിയത്. കുട്ടികള്‍ക്കോ ഭര്‍ത്താവിനോ താന്‍ മൂലം ഒരു അപമാനം സമൂഹത്തിലുണ്ടാകരുതെന്നാണ് തന്റെ ആഗ്രഹമെന്നും അവര്‍ വ്യക്തമാക്കി. ആ ദൃശ്യങ്ങള്‍ തന്റേതല്ലെന്ന് തനിക്ക് മാത്രമേ തെളിയിക്കാന്‍ സാധിക്കൂ.
https://www.facebook.com/Malayalivartha


























