ഒരു യുഗാന്ത്യം അവസാനിച്ചപ്പോഴും കുവൈറ്റുകാർക്ക് ഇപ്പോഴും ബുഷ് സീനിയർ ഹീറോ പരിവേഷത്തിൽ തന്നെ ; ഗള്‍ഫിലെ അമേരിക്കന്‍ സൈനിക സാന്നിധ്യത്തിനു വിത്തു പാകിയത് ബുഷ് സീനിയര്‍

മുൻ അമേരിക്കൻ പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയര്‍ എന്നേയ്ക്കുമായി മറഞ്ഞപ്പോൾ സംഭവബഹുലമായ ഒരുയുഗത്തിന്റെ ഓര്‍മകളാണ് ഇന്ന് ഉയർന്നുവരുന്നത്. സോവ്യറ്റ് യൂണിയന്റെ തകര്‍ച്ചയും, കിഴക്കന്‍ യൂറോപ്പിന്റെ പതനവുമൊക്കെ നടക്കുമ്പോള്‍ വൈറ്റ്ഹൗസിലുണ്ടായിരുന്നത് ബുഷ് സീനിയറായിരുന്നു. 1991 ല്‍ ഇറാക്ക് ഗൾഫിലെ സമ്പന്ന രാജ്യമായ കുവൈറ്റില്‍ നടത്തിയ അധനിവേശം നൂറു മണിക്കൂര്‍ നീണ്ട കരയുദ്ധത്തിലൂടെ തിരികെ പിടിച്ചതിന്റെ ക്രെഡിറ്റാണ് ബുഷ് സീനിയറിനെ പശ്ചിമേഷ്യയില്‍ എന്നും പ്രിയങ്കരനാക്കിയത്. കൂവൈറ്റുകാരെ സംബന്ധിച്ച് അദ്ദേഹം ഇപ്പോഴും ഹീറോയാണ്. ഗള്‍ഫിലെ അമേരിക്കന്‍ സൈനിക സാന്നിധ്യത്തിനു വിത്തുപാകിയതും ബുഷ് സീനിയര്‍ ആണ് .
1991 ലെ കുവൈറ്റ് യുദ്ധത്തിനു പിന്നാലെ അവിടെ ജനിച്ചിരുന്ന കുഞ്ഞുങ്ങള്‍ക്ക് ബുഷിന്റെ പേരു നല്‍കിയിരുന്നു എന്നതു സീനിയര്‍ ബുഷിനു ലഭിച്ച ആദരവിന്റെ പ്രതിഫലനമാണ്. കവൈറ്റ് നഗര പ്രദേശത്തിലെ ബിതൗന്‍ കുടുംബത്തില്‍ പിറന്ന ഒരു കുഞ്ഞിന് ബുഷ് അല്‍ വിതാന്‍ എന്നാണ് പേരു നല്‍കിയത്.
2016 ല്‍ കൂവൈറ്റി ബുഷിന്റെ വിവാഹം പ്രഖ്യാപിച്ച ആ അസുലഭ അവസരത്തില്‍ സീനിയര്‍ ബുഷിന്റെ ചിത്രം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അദ്ദേഹം ഒരു സിംഹമായിരുന്നുവെന്നാണ് കൂവൈറ്റി ബുഷിന്റെ പിതാവ് മുബാറക് അല്‍ വിതാന്‍ പറഞ്ഞത്. ഞങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ഒപ്പം നിന്ന അദ്ദേഹം രാജ്യം ഞങ്ങള്‍ക്ക് മടക്കി നല്‍കിയെന്ന് അല്‍ വിതാനി കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്ഥാന്‍, സിറിയ, ഇറാക്ക് എന്നിവിടങ്ങളില്‍ ഇസ്ലാമിക് ഭീകരര്‍ക്കെതിരേ അമേരിക്കന്‍ സൈനികര്‍ പശ്ചിമേഷ്യയിലെ വിവിധ സൈനിക കേന്ദ്രങ്ങളില്‍ നിന്ന് ഇപ്പോള്‍ ഓപ്പറേഷന്‍ നടത്തുമ്പോള്‍ അതിനു കളമൊരുക്കിയത് സീനിയര്‍ ബുഷ് ആയിരുന്നുവെന്നതാണ് യാഥാര്‍ഥ്യം.
1991 ലെ കുവൈറ്റ് യുദ്ധത്തിനു ശേഷം ഇറാക്കു കൂടി കീഴടക്കാന്‍ പലരും സീനിയര്‍ ബുഷിനെ ഉപദേശിച്ചതാണ്. പക്ഷേ, ഇറാക്കില്‍ അക്കാലത്തു തന്നെ വിമത ശബ്ദം മുഴക്കിയിരുന്ന ഷിയ - കുര്‍ദിഷ് പോരാളികള്‍ ആ ദൗത്യം നിര്‍വഹിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പക്ഷേ, ഒരു പതിറ്റാണ്ടിനു ശേഷം മകന്‍ ജോര്‍ജ് ഡബ്ലു ബുഷ് നടത്തിയ ഇറാക്ക് അധിനിവേശത്തില്‍ സദ്ദാം പുറത്താകുന്നതാണ് സീനിയര്‍ ബുഷിനു കാണേണ്ടി വന്നത്. എന്റെ പിതാവിനെ ഒരിക്കല്‍ കൊല്ലാന്‍ ശ്രമിച്ചയാളെ പുറത്താക്കുന്നു എന്നാണ് ജൂണിയര്‍ ബുഷ് ഇതേപ്പറ്റി പ്രതികരിച്ചത്. ഇതിനു നിമിത്തമായത് 9/11 ഭീകരാക്രമണമായിരുന്നുവെന്നത് മറ്റൊരു കാര്യം.
ഒപ്പെക്കിന്റെ ക്വോട്ട പരിധി അവഗണിച്ച് കുവൈറ്റും, യു.എ.ഇ യും ഉത്പാദനം നടത്തിയതു മൂലം ഇറാക്കിന് 14 ബില്യണ്‍ ഡോളര്‍ നഷ്ടം സംഭവിച്ചുവെന്ന് ആരോപിച്ച് 1990 ഓഗസ്റ്റ് രണ്ടിനാണ് സദ്ദാമിന്റെ പട്ടാളം കുവൈറ്റ് എന്ന കൊച്ചു രാജ്യത്തെ കീഴടക്കിയത്. തര്‍ക്കത്തിലുള്ള എണ്ണപ്പാടത്തു നിന്ന് 2.4 ബില്യണ്‍ ഡോളറിന്റെ എണ്ണ ഊറ്റിയെടുത്തുവെന്നും സദ്ദാം കുറ്റപ്പെടുത്തി.
1980 ല്‍ ഇറാനുമായി ഇറാക്ക് നടത്തിയ യുദ്ധകാലത്തെ 15 ബില്യണ്‍ ഡോളര്‍ എഴുതിത്തള്ളണമെന്നായിരുന്നു മറ്റൊരു ആവശ്യം. രണ്ടാം ലോകമഹായുദ്ധകാലത്ത് പോര്‍ വിമാന പൈലറ്റായി സേവനമനുഷ്ഠിച്ചിട്ടുള്ള സീനിയര്‍ ബുഷ് ഇറാക്കിലെ സദ്ദാമില്‍ കണ്ടത് മറ്റൊരു ഹിറ്റ്‌ലറെയാണ്.
സദ്ദാം എന്ന കുറക്കന്‍ ഭരണാധികാരി സൗദിക്കു നേരെ കൂടി തിരിഞ്ഞാല്‍ ലോകഗതിയില്‍ പ്രവചനാതീതമായ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്ന് സീനിയര്‍ ബുഷിനു ബോധ്യമായി. വിയ്റ്റാനം യുദ്ധത്തിലുണ്ടായ മുറിവ് ഓര്‍മയുള്ളതു കൊണ്ട് അമേരിക്കയുടെ നേതൃത്വത്തില്‍ സഖ്യകക്ഷി സേന രൂപീകരിക്കാനാണ് സീനിയര്‍ ബുഷ് തുനിഞ്ഞത്. ഇറാക്ക സ്‌കഡ് മിസൈലുകള്‍ പ്രതിരോധിക്കുന്നതിന് ഇസ്രയേലിന്റെ സഹായവും തേടി.
1991 ഫെബ്രുവരി 24 ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ സേന കുവൈറ്റിലേക്ക് ഇരമ്പിക്കയറി. 100 മണിക്കൂറിനുള്ളില്‍ കുവൈറ്റ് മോചിതമായപ്പോള്‍ അമേരിക്കയ്ക്ക് 148 സൈനികരെ നഷ്ടമായി. ഇറാക്കിന്റെ ഇരുപതിനായിരത്തലധികം പട്ടാളക്കാരാണ് കൊല്ലപ്പെട്ടത്. ഇറാക്കു കൂടി കീഴ്‌പെടുത്താനുള്ള മുറവിളിക്ക് സീനിയര്‍ ബുഷ് നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.
ഇത്തരമൊരു നടപടി അറബ് ലോകത്തെ മുഴുവന്‍ അമേരിക്കയ്ക്ക് എതിരാക്കുമെന്നു മാത്രമല്ല, ഏകാധിപതിയുടെ രാജ്യത്തെ ഗറില്ലാ യുദ്ധം പൂര്‍ണ വിജയമാകില്ലെന്നും, ചെറുപ്പക്കാരായ അമേരിക്കന്‍ സൈനികരെ ഇതിനു വിട്ടു നല്‍കാനാവില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. സീനിയര്‍ ബുഷ് മടിച്ചു നിന്നപ്പോള്‍ ഇറാക്കില്‍ കുര്‍ദുകളെയും മറ്റു അടിച്ചമര്‍ത്തി സദ്ദാം കൂടുതല്‍ ഏകാധിപത്യ പ്രവണത പ്രകടിപ്പിക്കുകയാണ് ചെയ്തത്. അമേരിക്കന്‍ സൈനിക സാന്നിധ്യമുള്ള സൗദിയില്‍ നിന്നാണ് ഒസാമ ബിന്‍ ലാദന്റെ അല്‍ ക്വയ്ദ ഭീകര സംഘടന 9/11 ഭീകരാക്രമണം നടത്തുന്നതിന് അണിയറ നീക്കം നടത്തിയത് എന്നതും ശ്രദ്ധേയമാണ്.
ഗള്‍ഫില്‍ സീനിയര്‍ ബുഷ് ഏറെ ആദരിക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ജൂണയര്‍ ബുഷ് ഏറെ വെറുക്കപ്പെടുന്നു എന്നതാണ് വൈരുധ്യം. 1991 ലെ യുദ്ധമാണ് സീനിയര്‍ ബുഷിനെ ഹീറോ ആക്കിയതെങ്കില്‍ 2003 ലെ ഇറാക്ക് അധനിവേശമാണ് ജൂണിയര്‍ ബുഷിനെ അപ്രിയനാക്കിയത്. കുവൈറ്റില്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് ഇപ്പോഴും ഊഷ്മളമായ സ്വീകരണമാണ് ലഭിക്കുന്നത്. തെരുവില്‍ അവരെ ആശ്ലേഷിക്കാന്‍ തദ്ദേശവാസികള്‍ മടിക്കാറില്ല.
2017 ല്‍ കുവൈറ്റ് നാഷണല്‍ അസംബ്ലി സ്പീക്കര്‍ ഉള്‍പ്പെടുന്ന സംഘം സിനീയര്‍ ബുഷിനെ കാണാന്‍ എത്തിയിരുന്നു. സീനിയര്‍ ബുഷിന്റെ പേരു വഹിക്കുന്ന കുവൈറ്റുകാരന്‍ ബുഷ് അല്‍ വിതാന്‍ ഇപ്പോള്‍ രാജ്യത്തിന്റ നാഷണല്‍ ഗാര്‍ഡ് സേനയില്‍ അംഗമാണ്. കഴിഞ്ഞ വര്‍ഷം പതിവിനൊപ്പം അല്‍ വിതാന്‍ അമേരിക്ക സന്ദര്‍ശിച്ചിരുന്നു. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ പേര് ഏറെ സംശയം വളര്‍ത്തി. തന്റെ ഇംഗ്ലീഷ് മോശമായതു കൊണ്ട് കഥ മുഴുവന്‍ പറയാന്‍ സാധിച്ചില്ലെന്നും, ജോര്‍ജ് ഷ് - കുവൈറ്റ് വാര്‍ എന്നൊക്കെ പറഞ്ഞപ്പോള്‍ ഏതോ വലിയ പേരാണെന്ന് അവര്‍ കരുതിയെന്ന് അല്‍ വിതാന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























