മതിലിന് വിള്ളലുണ്ടാക്കി വി.എസ്... വെള്ളാപ്പള്ളിയ്‌ക്കെതിരേയും പിണറായിക്കെതിരേയും ആഞ്ഞടിച്ച് വി.എസ്. അച്യുതാനന്ദന്‍; എന്‍.എസ്.എസ് പോലുള്ള ജാതി സംഘടനകളെ കൂടെ നിര്‍ത്തിക്കൊണ്ടുള്ള വര്‍ഗസമരം ഒരിക്കലും കമ്മ്യൂണിസ്റ്റ് വിപ്ലവ പദ്ധതിയല്ല; സര്‍ക്കാര്‍ സമുദായ സംഘടനകളുടെ യോഗം വിളിച്ചതെന്തിന്?

ഒരിടവേളയ്ക്ക് ശേഷം കമ്മ്യൂണിസ്റ്റ് നേതാവും ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദന്‍ പിണറായി വിജയനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് സമുദായ സംഘടനകളെ ഒപ്പം കൂട്ടി വനിത മതില്‍ കെട്ടിപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് വി.എസ്. രംഗത്തെത്തിയിരിക്കുന്നത്. ഇനി ബിജെപിയൊന്നും ചെയ്യേണ്ട വിഎസ് ചെയ്‌തോളും എന്ന തരത്തിലേക്കാണ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയ്ക്ക് വി.എസ്. തുടക്കമിട്ടത്.
ജാതി സംഘടനകള്‍ക്കൊപ്പമുള്ള വര്‍ഗസമരം കമ്യൂണിസ്റ്റ് വിപ്ലവമല്ലെന്നു വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഹിന്ദുത്വവാദികളുടെ ആചാരങ്ങള്‍ പകര്‍ത്തലല്ല വര്‍ഗസമരമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലപ്രശ്‌നവുമായി ബന്ധപ്പെട്ട സമരങ്ങളെ പ്രതിരോധിക്കാന്‍ വനിതാ മതില്‍ തീര്‍ക്കാന്‍ മുഖ്യമന്ത്രി വിളിച്ച സാമുദായിക സംഘടനകളുടെ യോഗം തീരുമാനിച്ച പശ്ചാത്തലത്തിലാണു വി.എസിന്റെ പ്രതികരണം.
സര്‍ക്കാര്‍ സമുദായ സംഘടനകളുടെ യോഗം വിളിച്ചതിനെ വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. ഹിന്ദുത്വ വാദികളുടെ ആചാരങ്ങള്‍ പകര്‍ത്തലല്ല വര്‍ഗ സമരമെന്ന് വി.എസ് വിമര്‍ശിച്ചു. ജാതി സംഘടനകള്‍ക്ക് ഒപ്പമുള്ള വര്‍ഗസമരം കമ്മ്യൂണിസ്റ്റ് വിപ്ലവമല്ലെന്നും വി.എസ് പറഞ്ഞു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവായ എന്‍.സി ശേഖറിന്റെ പേരിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു വി.എസ്.
സമൂഹത്തില്‍ സവര്‍ണ മേധാവിത്വത്തിന്റെ കാവിക്കൊടി ഉയര്‍ത്താനാണ് ബി.ജെ.പി ജാതി സംഘടനകളെ പ്രോത്സാഹിപ്പിക്കുകയും കൂടെ നിര്‍ത്തുകയും ചെയ്യുന്നത്. നമുക്കത് ചെയ്യാനാകില്ല. എന്‍.എസ്.എസ് പോലുള്ള ജാതി സംഘടകളെ കൂടെ നിര്‍ത്തിക്കൊണ്ടുള്ള വര്‍ഗസമരം ഒരിക്കലും കമ്മ്യൂണിസ്റ്റ് വിപ്ലവ പദ്ധതിയല്ല. ഹിന്ദുത്വ വാദികളുടെ ആചാരങ്ങളും ആഘോഷങ്ങളും അതേപടി പകര്‍ത്തുന്നതല്ല വര്‍ഗ സമരത്തിന്റെ രീതിശാസ്ത്രമെന്നും വി.എസ് പറഞ്ഞു.
വിഎസ്സിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട സഖാക്കളെ, സുഹൃത്തുക്കളെ,
സ്വാതന്ത്ര്യസമര സേനാനിയും കേരളത്തിലെ കമ്യണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവുമായ സഖാവ് എന്‍സി ശേഖറുടെ പേരിലുള്ള ഈ പുരസ്‌കാരത്തിന് അര്‍ഹനായതില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്.
കേരളത്തില്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തിന് തുടക്കം കുറിച്ചവര്‍ സഖാക്കള്‍ ഇഎംഎസ്സും, കെ ദാമോദരനും, എന്‍സി ശേഖറുമായിരുന്നു. 1937ല്‍ ഒരു പച്ചക്കറിക്കടയിലിരുന്നാണ് സംസ്ഥാനത്തെ ആദ്യത്തെ കമ്യണിസ്റ്റ് ഘടകം രൂപീകരിക്കുന്നത്. അക്കാലത്ത് പാര്‍ട്ടിക്ക് പരസ്യമായി പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. രൂപീകരണത്തിനു ശേഷം രണ്ട് വര്‍ഷം കാത്തിരുന്ന ശേഷമാണ്, പരസ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിക്കുന്നത്. പക്ഷെ, അതിനൊക്കെ എത്രയോ മുമ്പുതന്നെ, സഖാവ് എന്‍സി നാട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. തിരുവനന്തപുരമായിരുന്നു, അദ്ദേഹത്തിന്റെ പ്രവര്‍ത്തന കേന്ദ്രം. കമ്യൂണിസ്റ്റ് ലീഗ് എന്ന പേരിലാണ് തിരുവനന്തപുരത്ത് പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങുന്നത്. കേന്ദ്രം തിരുവനന്തപുരമായിരുന്നെങ്കിലും മറ്റ് പ്രദേശങ്ങളിലേക്കും കമ്യൂണിസത്തിന്റെ സന്ദേശം വളരെ പെട്ടെന്ന്തന്നെ വ്യാപിക്കുകയായിരുന്നു. പറഞ്ഞുവന്നത് ഇതാണ്: കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രഭവ കേന്ദ്രമായിരുന്നു, സഖാവ് ശേഖര്‍. 1939 ആയതോടെ, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകം പരസ്യമായി പ്രവര്‍ത്തിക്കാനാരംഭിച്ചു. പിന്നീട് പാര്‍ട്ടി പിളരുന്ന 1964 വരെ, പാര്‍ട്ടിയുടെ ചരിത്രത്തില്‍നിന്ന് സഖാവ് എന്‍സിയുടെ ചരിത്രത്തെ വേര്‍പെടുത്താനാവില്ല. ഇന്നത്തെപ്പോലെ, സുഖകരമായിരുന്നില്ല, അക്കാലത്തെ പാര്‍ട്ടി പ്രവര്‍ത്തനം. അക്കാലത്ത് നിലനിന്ന സാമൂഹ്യ, സാംസ്‌കാരിക, സാമ്പത്തിക സാഹചര്യങ്ങളുടെ ദുര്‍ഘടാവസ്ഥകളെ അതിജീവിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകേണ്ടിയിരുന്നത്. ആ കാലഘട്ടത്തിലെ പാര്‍ട്ടിയുടെ മുന്നേറ്റത്തിന് എന്‍സിയുടെ പോരാട്ട വീര്യം എന്നും കരുത്തായിരുന്നു.
ഒരു ബൂര്‍ഷ്വാ സമൂഹത്തില്‍, പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര അടിത്തറ അണികളിലെത്തിക്കുക, അവരെ കര്‍മ്മരംഗത്തേക്ക് ആനയിക്കുക എന്നീ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. പക്ഷെ, ആ വെല്ലുവിളി ഏറ്റെടുത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സമരശേഷി ഉണ്ടാക്കിയെടുക്കാന്‍ മുമ്പേ നടന്ന ആളാണ് സഖാവ് എന്‍സി.
അംഗങ്ങള്‍ നല്ല കമ്യൂണിസ്റ്റായിരിക്കുക എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമരശേഷിക്ക് അത്യാവശ്യമാണ്. ബൂര്‍ഷ്വാ സമൂഹത്തിലാണ് കമ്യൂണിസ്റ്റുകാരന്‍ പ്രവര്‍ത്തിക്കുന്നത്. മഹാനായ ലെനിന്‍ ഓര്‍മ്മിപ്പിച്ച ഒരു കാര്യം ഞാന്‍ ഉദ്ധരിക്കട്ടെ.
ഓരോ പാര്‍ട്ടി അംഗവും, അയാള്‍ തൊഴിലാളിയാണെങ്കിലും, തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രനാണെങ്കിലും, തന്റെ ചിന്താഗതിയിലും പ്രവര്‍ത്തന രീതിയിലും ശത്രുവര്‍ഗ സ്വാധീനം കടന്നുകൂടാന്‍ ഇടയാവുന്നുണ്ട് എന്ന സത്യം സദാ ഓര്‍മ്മിക്കണം. അതിനെതിരെ നിരന്തരം പോരാടണം. വിപ്ലവ പ്രവര്‍ത്തനത്തിന്റെ സാരാംശമാണ് ബഹുജന പ്രക്ഷോഭം. അതിലെ പങ്കാളിത്തം, താത്വിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ്, വര്‍ഗവീക്ഷണം, പ്രായോഗിക പ്രവര്‍ത്തനത്തിലെ അനുഭവം എന്നിവകൂടി ഉണ്ടായാലേ, ഒരാള്‍ക്ക് നല്ല കമ്യൂണിസ്റ്റാവാന്‍ കഴിയൂ.
ഈ വീക്ഷണം വെച്ചുപുലര്‍ത്തുകയും അത് സമൂഹത്തിലേക്ക് വിനിമയം ചെയ്യുകയും ചെയ്ത നേതാക്കളെ അനുസ്മരിക്കുമ്പോള്‍, ആ കാഴ്ച്ചപ്പാട് സ്വയം ആവാഹിക്കാന്‍ കഴിയുക കൂടി ചെയ്യുന്നവര്‍ക്കേ നല്ല കമ്യൂണിസ്റ്റാവാന്‍ കഴിയൂ എന്ന് നാം തിരിച്ചറിയണം. ഈ തിരിച്ചറിവാണ് സഖാവ് എന്‍സിയെ അനുസ്മരിക്കുമ്പോള്‍ നമ്മില്‍ ഉണ്ടാവേണ്ടത്.
ഇന്ത്യാ രാജ്യം ഇന്ന് കടന്നുപോവുന്ന ആസുരമായ ഒരു അവസ്ഥാവിശേഷമുണ്ട്. ആഗോള മൂലധന ശക്തികള്‍ക്ക് അടിമപ്പണി ചെയ്യുന്ന ബിജെപി സര്‍ക്കാര്‍ ജനജീവിതം ദുഃസഹമാക്കിയിരിക്കുന്നു. അഴിമതിയും ജനദ്രോഹ നടപടികളും കാരണം, ജനങ്ങള്‍ വീര്‍പ്പുമുട്ടുകയാണ്. എല്ലാ പിടിപ്പുകേടുകള്‍ക്കും അഴിമതികള്‍ക്കും മറയിടാന്‍ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുകയാണ് ഭരണകൂടം. തൊഴിലാളിയും കര്‍ഷകനും പ്രതിഷേധത്തിന്റെ അലകടല്‍ തീര്‍ക്കുകയാണ് ഇന്ത്യയില്‍.
ദില്ലിയില്‍ നടന്ന വന്‍ കര്‍ഷക റാലി ഇന്ത്യന്‍ കര്‍ഷകന്റെ ദൈന്യതയും, അതില്‍നിന്നുണ്ടായ പ്രതിഷേധവും വെളിപ്പെടുത്തുന്നതായിരുന്നു. ഈ വരുന്ന ജനുവരി മാസത്തില്‍, 8, 9 തിയ്യതികളിലായി ഇന്ത്യയിലെ അദ്ധ്വാനിക്കുന്ന തൊഴിലാളിവര്‍ഗം 48 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. കര്‍ഷകനും തൊഴിലാളിയുമില്ലാതെ സാമ്പത്തിക ഉല്‍പ്പാദനമില്ല എന്ന് നമുക്കറിയാം. ആ അടിസ്ഥാന ഉല്‍പ്പാദകരാണ് ഇന്ന് സമരരംഗത്തിറങ്ങിയിരിക്കുന്നത്.
എന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തുടക്കം തൊഴിലാളികളെയും കര്‍ഷകരെയും സംഘടിപ്പിച്ചുകൊണ്ടായിരുന്നു. അന്നത്തെ മുദ്രാവാക്യം തൊഴിലാളി കര്‍ഷക ഐക്യം സിന്ദബാദ് എന്നായിരുന്നു. ഇന്ന് ആ മുദ്രാവാക്യത്തിലൂടെ, തൊഴിലാളി കര്‍ഷക ഐക്യത്തിലൂടെ മാത്രമേ കമ്യൂണിസ്റ്റുകാര്‍ സ്വപ്നം കാണുന്ന വിപ്ലവ ഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ കഴിയൂ എന്ന് നാം തിരിച്ചറിയണം. കര്‍ഷകനെയും തൊഴിലാളിയെയും അവഗണിച്ചുകൊണ്ടുള്ള, സാമ്പത്തിക വളര്‍ച്ച സാദ്ധ്യമല്ല എന്ന് നാം തിരിച്ചറിയണം.
അതിനാല്‍, കര്‍ഷകരെയും തൊഴിലാളികളെയും വര്‍ഗ ഐക്യത്തിന്റെ പാതയിലേക്ക് നയിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക എന്നതാണ് ഏതൊരു കമ്യൂണിസ്റ്റുകാരന്റെയും അടിയന്തര കടമ. ആ കടമ നിര്‍വ്വഹിക്കപ്പെടാതിരിക്കാനാണ് സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നത്. ആ ശ്രമത്തിന് ഭരണകൂട പിന്തുണ നല്‍കുക എന്നതാണ് ബിജെപിയുടെ ദൗത്യം. ജനങ്ങളെ വര്‍ഗീയമായി വേര്‍പിരിക്കാന്‍ എളുപ്പമാണ്. എന്നാല്‍ വര്‍ഗപരമായി സംഘടിപ്പിക്കാന്‍ ഏറെ പ്രയാസവുമാണ്. ബിജെപി ശ്രമിക്കുന്നത് സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി ഭരണം നിലനിര്‍ത്താനാണ്. നമുക്ക് ഏറ്റെടുക്കാനുള്ള കടമ വര്‍ഗ ഐക്യം കെട്ടിപ്പടുക്കാനുമാണ്.
https://www.facebook.com/Malayalivartha


























