പൊന്നനുജൻ കരൾ പകുത്ത് നൽകി... നാട്ടുകാരുടെ സഹായത്തോടെ കരള്‍മാറ്റ ശസ്ത്രക്രിയ പൂർണ്ണ വിജയം; ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തിലായിരുന്ന വിജുവിന്റെ ഉയിരെടുക്കാൻ കാലനെത്തിയത് ഹൃദയാഘാതത്തിന്റെ രൂപത്തില്‍

വൈദ്യുതി ബോര്‍ഡിലെ ലൈന്‍മാനായിരുന്നു വിജു. വൈദ്യുതി വകുപ്പിന്റെയും നാട്ടുകാര്‍ ചേര്‍ന്ന് രൂപവത്കരിച്ച ചികിത്സാ സഹായ സമിതിയുടെയും സഹായത്തോടെയാണ് വിജു കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയത്. ബാങ്ക് അക്കൗണ്ടില്‍ ബാക്കിയുള്ള പൈസ വിജുവിന്റെ കുടുംബത്തിന് നല്‍കുമെന്ന് നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് എസ് ജ്ഞാനസുന്ദരം പറഞ്ഞു. ഹൃദയാഘാതത്തിനെത്തുടര്‍ന്നായിരുന്നു യുവാവ് മരിച്ചത്. കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനായശേഷം വിശ്രമത്തിലായിരുന്ന മുണ്ടിയെരുമ പുത്തന്‍പുരയ്ക്കല്‍ വിജുമോന്‍(47) ആണ് മരിച്ചത്.
സഹോദരന്‍ സുരേഷാണ് വിജുവിന് കരള്‍ നല്‍കിയത്. കരള്‍ ശാസ്ത്രക്രിയയുമായി ബന്ധപ്പെട്ട് തുടര്‍ ചികിത്സക്കായി എറണാകുളത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു വിജു. ഇതിനിടയിലാണ് ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണം വിജുവിനെ തട്ടിയെടുത്തത്. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട വിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നെങ്കിലും കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























