ആനക്കൊമ്പിൽ കുരുക്ക് മുറുകുമ്പോൾ സുരേഷ് ഗോപിക്ക് പിന്നാലെ ലാലേട്ടനും ബി ജെ പിയാവാനുള്ള കളമാരുങ്ങി...

തൃശൂർ, തൃപ്പൂണിത്തുറ സ്വദേശികളുടെ കൈവശം ഉണ്ടായിരുന്ന ആനകളുടെ കൊമ്പുകൾ നടൻ മോഹൻ ലാലിന്റെ കൈയിൽ അനധികൃതമായി വന്നു ചേർന്ന സംഭവത്തിൽ കേന്ദ്ര വന്യജീവി കുറ്റകൃത്യ നിവാരണ ബ്യൂറോ കുരുക്ക് മുറുക്കുമ്പോൾ സുരേഷ് ഗോപിക്ക് പിന്നാലെ ലാലേട്ടനും ബി ജെ പിയാവാനുള്ള കളമാരുങ്ങി.
ഇക്കഴിഞ്ഞ വൃശ്ചികം ഒന്നിന് സ്വാമി ശരണം എന്ന പോസ്റ്റിട്ട് ബിജെപിക്കാരെ കൈയിലെടുത്ത മോഹൻലാൽ ബി ജെ പിയുമായി മൃദു സമീപനത്തിന് തയ്യാറാണെന്ന സന്ദേശമാണ് നൽകിയത്. ഇതിൽ ബി ജെ പി നേതാക്കൾ വീഴുകയും ചെയ്തു.
ബിജെപി ഏറെനാളായി കാത്തിരിക്കുന്ന മുഖമാണ് മോഹൻലാലിന്റേത് . ഏതാനും വർഷങ്ങൾക്ക് മുമ്പ് ലാൽ എൻ എസ് എസിന്റെ യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തതു മുതൽ ബി ജെപി നോക്കിവച്ച മുഖമാണ് ലാലിന്റേത്. ആന്റണി പ്രതിരോധ മന്ത്രിയായിരിക്കെ അദ്ദേഹത്തിന് ലഫ്റ്റനന്റ് കേണൽ പദവി നൽകിയതായിരുന്നു ഏക തടസ്സം. എന്നാൽ അതിനു ശേഷം മോഹൻലാൽ പ്രധാനമന്ത്രി നരേന്ദ മോദിയെ ഡൽഹിയിൽ സന്ദർശിക്കുകയും അദ്ദേഹത്തിനൊപ്പമുള്ള ചിത്രം ഫെയസ് ബുക്കിലിടുകയും ചെയ്തു. അപ്പോഴും ആനക്കൊമ്പ് കേസ് ലാലിന്റെ മനസിലുണ്ടായിരുന്നോ എന്നറിയില്ല.
അതിനിടെ മോഹൻലാൽ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് ശ്രുതി പരന്നു . ഇത് തീർത്തും അടിസ്ഥാന രഹിതമായ വാർത്തയായിരുന്നില്ല . കാരണം നരേന്ദ്രമോദിയെ മോഹൻലാൽ കണ്ട ശേഷം ബി ജെ പി ക്യാമ്പിൽ നിന്നാണ് വാർത്ത ഇറങ്ങിയത്. പ്രധാനമന്ത്രി മോഹൻലാലിനെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചു എന്നത് ശരിയാണ്. എന്നാൽ മോഹൻലാൽ മറുപടിയൊന്നും പറഞ്ഞില്ലെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവർ നൽകുന്ന വിവരം.
സുരേഷ് ഗോപിയുടെ എം.പി. സ്ഥാനം ഒഴിയുമ്പോൾ മോഹൻലാലിനെ പരിഗണിക്കാമെന്ന് ബിജെപി ഉറപ്പു നൽകിയിട്ടുണ്ടെന്നും കിംവദന്തികൾ ആകാശത്തിലുണ്ട്. ഉന്നതരായ കലാകാരൻമാർക്ക് രാഷ്ട്രം നൽകുന്ന ആദരമാണ് പാർലെമെന്റ് മെമ്പർ സ്ഥാനം. അത് മോഹൻലാലിന് തീർത്തും അനുയോജ്യം തന്നെയാണ്. നടന് സ്ഥാനലബ്ദിയിൽ ആഗ്രഹമുണ്ടെന്നാണ് കേൾക്കുന്നത്.
താൻ തെരഞ്ഞടുപ്പിൽ മത്സരിക്കാൻ ആലോചിക്കുന്നില്ലെന്ന മോഹൻലാലിന്റെ പ്രസ്താവന പുറത്തു വന്ന യുടനെയാണ് പഴയ ആനക്കൊമ്പ് കേസ് വീണ്ടും കുത്തിപൊക്കിയത്. കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ആനക്കൊമ്പ് വിഷയത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര പിഴവ് കണ്ടെത്തിയിരുന്നു. താരത്തെ കേസിൽ നിന്നും ഊരിക്കാൻ വനം വകുപ്പ് ശ്രമിച്ചെന്നാണ് സിഎജി കണ്ടെത്തിയത്. ഇത് നടന്നത് കേരളത്തിലാണ്. സി എജി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വനം വകുപ്പ് അന്വേഷണം തുടങ്ങിയത്. കേന്ദ്രസർക്കാർ ഇത്തരം പല അനേഷണങ്ങളും നടത്താറുണ്ട്. താത്പര്യമുള്ളവരെ രക്ഷിക്കുകയും ഇല്ലാത്തവരെ ശിക്ഷിക്കുകയും ചെയ്യും.
ആനപ്രേമികളുടെ പരാതിയെ തുടർന്നാണ് ലാലിനെതിരെ അന്വേഷണം വന്നത്. ആദായ നികുതി വകുപ്പാണ് അന്വേഷിച്ചത്. അവർ മോഹൻലാലിന്റെ കൊച്ചിയിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ ആനക്കൊമ്പ് കണ്ടെത്തി. ഇത് എവിടെ നിന്നും ലഭിച്ചു എന്ന വ്യക്തമാക്കാൻ താരത്തിന് കഴിഞ്ഞില്ല. എന്നാൽ നിയമത്തിൽ ഇളവ് നൽകി താരത്തെ വനം വകുപ്പ് രക്ഷിച്ചു. ഉടമസ്ഥാവകാശം ഇല്ലാത്ത ആനക്കൊമ്പുകൾ പിടിച്ചെടുത്ത് ലേലം ചെയ്യണമെന്നാണ് നിയമം . ഇതൊന്നും താരത്തിന്റെ കാര്യത്തിൽ നടപ്പാക്കിയില്ല . ഇക്കാര്യമാണ് സി ആന്റ് എ.ജി ചൂണ്ടികാണിച്ചിരിക്കുന്നത്. മൃഗ ശേഷിപ്പ് വെളിപ്പെടുത്തി എന്ന ന്യായത്തിന്റെ അടിസ്ഥാനത്തിലാണ് താരത്തെ കേസിൽ നിന്നും ഒഴിവാക്കിയത്.
പന്ത് ഇപ്പോൾ മോദിയുടെ കോർട്ടിലാണ്. അദ്ദേഹം വിചാരിച്ചാൽ ലാൽ രക്ഷപ്പെടും. ഇല്ലെങ്കിൽ പ്രതിയാകും. രക്ഷപ്പെടണമെങ്കിൽ ബി ജെ പി ആകേണ്ടി വന്നേക്കാം. അതിൽ തെറ്റില്ലെന്ന് ചിന്തിച്ചാൽ രക്ഷപ്പെടാം.
https://www.facebook.com/Malayalivartha


























