ബാങ്കുകളിൽ നിന്ന് കടമെടുത്ത നൂറ് ശതമാനം പണവും തിരിച്ച് നല്‍കാം, പണം ദയവായി സ്വീകരിക്കൂ; ഇന്ത്യയില്‍ നിന്ന് മുങ്ങി ബ്രിട്ടണിലേക്ക് കടന്ന കിങ്ഫിഷർ എയർലൈൻസ് ഉടമ വിജയ് മല്യ ട്വിറ്ററിൽ അഭ്യർത്ഥനയുമായി രംഗത്ത്

അഗസ്ത വെസ്റ്റ് ലാന്‍ഡ് അഴിമതിക്കേസിലെ പ്രതി ക്രിസ്ത്യന്‍ മിഷേലിനെ കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ ബാങ്കുകളില്‍നിന്ന് കോടികള്‍ കടമെടുത്ത് വിദേശത്തേക്ക് മുങ്ങിയ വിജയ് മല്യ മുഴുവന്‍ പണവും തിരിച്ചടയ്ക്കാമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്.
9400 കോടി രൂപ വായ്പാത്തട്ടിപ്പു നടത്തി നാടുവിട്ട മദ്യവ്യവസായി വിജയ് മല്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നൂറ് ശതമാനം പണവും തിരിച്ച് നല്‍കാമെന്നും പണം ദയവായി സ്വീകരിക്കൂ എന്നും അറിയിച്ചായിരുന്നു മല്യയുടെ ട്വീറ്റ്.
'എടിഎഫ് (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍)ന്‍റെ വില കുത്തനെ കൂടിയതോടെയാണ് കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് കമ്പനി കനത്ത നഷ്ടത്തിലായത്. അതുകൊണ്ടാണ് ബാങ്കില്‍ നിന്നെടുത്ത പണം നഷ്ടമായത്. 100 ശതമാനം പണവും അവര്‍ക്ക് തിരിച്ച് നല്‍കാം. ദയവായി സ്വീകരിക്കൂ' മല്യ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയില്‍ നിന്ന് മുങ്ങിയ മല്യ ബ്രിട്ടണിലേക്ക് കടക്കുകയായിരുന്നു. മല്യയെ വിട്ട് കിട്ടണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. യുകെയിൽ കഴിയുന്ന വിജയ് മല്യയെ ഇന്ത്യയിലേക്കു അയയ്ക്കണമെന്നാവശ്യപ്പട്ടിട്ടുള്ള കേസിൽ ലണ്ടനിലെ കോടതി അടുത്ത തിങ്കളാഴ്ച വിധി പറയാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
വായ്പാതിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികൾ സ്വീകരിക്കാൻ ആരംഭിച്ചതിനെ പിന്നാലെ 2016 മാർച്ചിലാണ് വിജയ് മല്യ യുകെയിലേക്കു കടന്നത്. 2017 ഫെബ്രുവരിയിലാണ് അദ്ദേഹത്തെ വിട്ടുകിട്ടണമെന്ന് കേന്ദ്ര സർക്കാർ ഒൗദ്യോഗികമായി അറിയിച്ചത്. പണം വെളുപ്പിക്കൽ കേസിൽ സ്കോട്ട്ലാൻഡ് യാർഡ് പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. പണം തിരിച്ചടയ്ക്കുന്നതിനുള്ള എല്ലാം ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഈ വർഷമാദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ വിജയ് മല്യ അറിയിച്ചിരുന്നു.
ബാങ്കുകളില്‍ നിന്നെടുത്ത പണം തിരിച്ചടയ്ക്കാതെ താന്‍ നാടുവിട്ടുവെന്നാണ് ഇന്ത്യന്‍ മാധ്യമങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും പറയുന്നത്. എന്നാല്‍ ഇത് കള്ളമാണ്. എന്തുകൊണ്ടാണ് കര്‍ണാടക ഹൈക്കോടതിയ്ക്ക് മുന്നിലുള്ള തന്‍റെ ഒത്തുതീര്‍പ്പ് വാഗ്ദാനം ആരും ശ്രദ്ധിക്കാത്തതെന്നും മല്യ ചോദിച്ചു.
https://www.facebook.com/Malayalivartha


























