പ്രളയ ദുരിതാശ്വാസം: മുഖ്യമന്ത്രി നൽകിയ വാഗ്ദാനങ്ങള്‍ നടപ്പായില്ല ; യുഎഇയിൽ നിന്ന് 700 കോടി കിട്ടുമെന്ന് മുഖ്യമന്ത്രിയോട് ആര് പറഞ്ഞു രമേശ് ചെന്നിത്തല

പ്രളയ കെടുതിയിൽ മുഖ്യമന്ത്രി നൽകിയവാഗ്ദാനങ്ങള്‍ നടപ്പായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയത്തെ കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രളയ ദുരിതാശ്വാസത്തെ സംബന്ധിച്ച് വി ഡി സതീശന്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി പേർക്ക് അടിയന്തര സഹായമായ 10,000 രൂപ കിട്ടിയില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കേന്ദ്രത്തിൽനിന്നു സഹായം നേടിയെടുക്കാൻ കേരളത്തിനായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും ബാങ്കുകൾ ജപ്തി നടപടികൾ തുടരുന്നു. സാലറി ചലഞ്ചിന്‍റെ പേരിൽ കേരളത്തിലെ ജീവനക്കാരെ രണ്ടുതട്ടിലാക്കിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി . യുഎഇയിൽ നിന്ന് 700 കോടി കിട്ടുമെന്ന് മുഖ്യമന്ത്രിയോട് ആരുപറഞ്ഞുവെന്നും ചെന്നിത്തല ചോദിച്ചു.
നവകേരളനിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് കുറ്റപ്പെടുത്തിയായിരുന്നു പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം ആരംഭിച്ചത് തന്നെ . 100 ദിവസമായിട്ടും അർഹരായവർക്ക് സഹായം കിട്ടിയിട്ടില്ല. 20 ശതമാനം പേര്‍ക്ക് ഇപ്പോഴും 10,000 രൂപ കിട്ടിയിട്ടില്ല.
രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച തുക നല്‍കിയില്ല. 100 ദിവസം കഴിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴികളുടെ തോണി പോലും നന്നാക്കിയിട്ടില്ല. മത്സ്യത്തൊഴികളുടെ വീട് പട്ടിണിയിലാണ്. വീട് നഷ്ടപ്പെട്ടവര്‍ക്ക് താത്ക്കാലിക പരിഹാരം ഒരുക്കാനും കഴിഞ്ഞില്ല എന്നും അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച വി ഡി സതീശന്‍ എംഎല്‍എ ആരോപിച്ചു.
എന്നാൽ , മുഖ്യമന്ത്രി, വകുപ്പുമന്ത്രിമാര്‍, എംഎല്‍എമാര്‍, സന്നദ്ധസംഘടനകള്‍, മത്സ്യത്തൊഴിലാഴികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് നടന്നതെന്ന് സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു. 16 ലക്ഷം പ്രളയ ബാധിതരെ ക്യാമ്പുകളിലേക്ക് രക്ഷപ്പെടുത്തിയെത്തിച്ചു. മന്ത്രിമാര്‍ ദുരന്തമുഖത്ത് ക്യാമ്പ് ചെയ്ത രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് പറഞ്ഞ് സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച ശേഷം രക്ഷാപ്രവര്‍ത്തനത്തിന്റെ സമയത്ത് രാഷ്ട്രീയം കലര്‍ത്തി സഹായിക്കാന്‍ മുന്നോട്ട് വരാഞ്ഞ യുഡിഎഫ് ഇപ്പോള്‍ സഭയില്‍ ദീര്‍ഘനേരം പ്രസംഗിക്കുകയാണെന്ന് ആരോപിച്ചു.
സജി ചെറിയാന്റെ പരാമര്‍ശം പ്രതിപക്ഷ ബഹളത്തിലാണ് കലാശിച്ചത്. തന്റെ മണ്ഡലത്തില്‍ 600 മത്സ്യത്തൊഴിലാളി വള്ളങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിനായി വന്നതെന്നും ഒരു യുഡിഎഫ് നേതാവിന്റെ നേതൃത്വത്തില്‍ ഒറ്റവള്ളം പോലും എത്തിയില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. പോരാത്തതിന് ദുരിതാശ്വാസ ക്യാമ്പുകള്‍ സിപിഐഎം ക്യാമ്പുകളാണെന്ന് ആരോപിച്ച് തകര്‍ക്കാനാണ് യുഡിഎഫ് ശ്രമിച്ചതെന്നും ആരോപണമുന്നയിച്ചു.
സര്‍ക്കാര്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജി ചെറിയാന്‍ അക്കമിട്ട് നിരത്തി. ലക്ഷക്കണക്കിന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ച് സംരക്ഷിച്ചു. ഭക്ഷണം, വസ്ത്രം, മരുന്ന്, സമാന്തര ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ കൃത്യമായി ഒരുക്കി.
ക്യാമ്പില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയ മുഴുവന്‍ പേര്‍ക്കും 1000 രൂപ വിലയുള്ള കിറ്റുകള്‍ കൊടുത്തുവിട്ടു. മരണമടഞ്ഞ 435 പേരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ വീതം അനുവദിച്ചു. 6,80,000 പേര്‍ക്ക് പതിനായിരം രൂപ വീതം നല്‍കി. പഞ്ചായത്ത് വാര്‍ഡുകള്‍ക്ക് 25,000 രൂപയും മുനിസിപ്പല്‍ വാര്‍ഡുകള്‍ക്ക് 50,000 രൂപയും ശുചീകരണത്തിനായി അനുവദിച്ചു.
മുഴുവന്‍ പ്രളയാന്തര മാലിന്യവും സംസ്‌കരിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ദുരിതബാധിതര്‍ക്ക് ഇത് കൂടാതെ 5000 രൂപ വീതം അധികസഹായം കൊടുത്തു. മത്സ്യത്തൊഴിലാളികളുടെ നഷ്ടപ്പെട്ട വള്ളങ്ങള്‍ക്കും വസ്തുവകകള്‍ക്കും പകരം പുതിയവ വാങ്ങിനല്‍കിയെന്നും സജി ചെറിയാന്‍ പറഞ്ഞു.
പ്രളയ ദുരിതാശ്വാസത്തില്‍ സർക്കാരിന് വ്യാപകമായി പാളിച്ച പറ്റിയെന്ന വി ഡി സതീശന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാന്‍.
"
https://www.facebook.com/Malayalivartha


























