പ്രളയാനന്തര സഹായം; അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ പ്രതിപക്ഷം ഇറങ്ങിപ്പോയി; ദുരിതബാധിതരില്‍ വലിയൊരു വിഭാഗത്തിന് പ്രളയ നഷ്ടപരിഹാരം വൈകുന്നുവെന്ന് പ്രതിപക്ഷ ആരോപണം

പ്രളയാനന്തര സഹായവുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടന്ന അടിയന്തരപ്രമേയ ചർച്ചയെത്തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. പ്രളയ നഷ്ടപരിഹാരം വൈകുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.
പ്രളയ ദുരിതബാധിതരില്‍ വലിയൊരു വിഭാഗത്തിന് നൂറ് ദിവസമായിട്ടും ധനസഹായം കിട്ടിയില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്‍ വ്യക്തമാക്കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വലിയ പാളിച്ചയാണുണ്ടായതെന്നും പറവൂര്‍ എംഎല്‍എയായ വിഡി സതീശന്‍ നിയമസഭയില്‍ ആരോപിച്ചു. നഷ്ടപരിഹാരം നല്‍കുന്നതിലും വലിയ വീഴ്ചയുണ്ടായാതായി പ്രതിപക്ഷം സഭയിൽ പറഞ്ഞു.
20 ശതമാനം പേര്‍ക്ക് ഇപ്പോഴും 10,000 രൂപ കിട്ടിയിട്ടില്ല. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച തുക നല്‍കിയില്ല. 100 ദിവസം കഴിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴികളുടെ തോണി പോലും നന്നാക്കിയിട്ടില്ല. മത്സ്യത്തൊഴികളുടെ വീട് പട്ടിണിയിലാണ്. വീട് നഷ്ടപ്പെട്ടവര്‍ക്ക് താത്ക്കാലിക പരിഹാരം ഒരുക്കാനും കഴിഞ്ഞില്ല എന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ പ്രളയ കാലത്ത് സംസ്ഥാനത്തിന് വേണ്ടി മുഖ്യ മന്ത്രി പിണറായി ചെയ്ത നല്ല കാര്യങ്ങൾ കണ്ടില്ലെന്ന് നടിച്ച് തനിക്ക് രാഷ്ട്രീയം പറയാൻ സൗകര്യമില്ലെന്ന് പി.സി.ജോർജ് എം.എൽ.എ വ്യകത്മാക്കി. സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് അദ്ദേഹം പ്രളയകാലത്ത് പ്രവർത്തിച്ചത്. മുഖ്യമന്ത്രിയെ ആരും കുറ്റപ്പെടുത്തേണ്ട കാര്യമില്ല.അദ്ദേഹം പരമാവധി ചെയ്‌തു. പ്രളയാന്തര കേരളമെന്ന വിഷയത്തില്‍ പ്രതിപക്ഷം നടത്തിയ അടിയന്തര പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ചയിലാണ് എല്ലാവരെയും ഞെട്ടിച്ച് അദ്ദേഹം മുഖ്യമന്തിയെ പുകഴ്ത്തി സംസാരിച്ചത്.
തുടര്‍ന്ന് സംസാരിച്ച സജി ചെറിയാന്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ കാഴ്ചവച്ചതെന്ന് പറഞ്ഞ സിപിഎം എംഎല്‍എ സജി ചെറിയാന്‍ (ചെങ്ങന്നൂര്‍) സര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങള്‍ കണക്കുകള്‍ സഹിതം നിരത്തിയാണ് വിഡി സതീശന് മറുപടി നല്‍കിയത്. സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് സജി ചെറിയാന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ യുഡിഎഫ് രാഷ്ട്രീയം കളിച്ചു. സാലറി ചലഞ്ച് പൊളിച്ചത് യുഡിഎഫ് ആണെന്ന് സജി ചെറിയാന്‍ പറഞ്ഞു.
അതേസമയം, ധനസഹായം നാല് ലക്ഷം രൂപയില്‍ നിന്ന് ആറ് ലക്ഷമാക്കണമെന്ന് അന്‍വര്‍ സാദത്ത് ആവശ്യപ്പെട്ടു. ദുരിതാശ്വാസത്തില്‍ വിവേചനം കാണിച്ചുവെന്ന് ഒ. രാജഗോപാല്‍ ആരോപിച്ചു. അതേസമയം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോട് പ്രതിപക്ഷം മുഖം തിരിച്ചെന്ന് യു. പ്രതിഭ ആരോപിച്ചു. സിപിഎം 30 കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് പിരിച്ച് നല്‍കി. എഐസിസി എത്ര തുക നല്കി? പ്രതിപക്ഷം സമീപനത്തില്‍ മാറ്റം വരുത്തണമെന്നും യു. പ്രതിഭ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























