കണ്ണൂരിൽ ഫേസ്ബുക്ക് വഴിയുള്ള പരിചയം മുതലെടുത്ത് പത്താംക്ലാസ്സുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; അച്ഛനും ഡിവൈഎഫ്ഐ നേതാവും ഉൾപ്പടെ എട്ട് പേർ പോലീസ് കസ്റ്റഡിയിൽ; കേസിൽ 19 ഓളം പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന

കണ്ണൂർ പറശ്ശിനിക്കടവിൽ പത്താംക്ലാസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അഞ്ച് പേർ പോലീസ് പിടിയിലായി.സംഭവത്തിൽ അഞ്ച് പേരെയാണ് തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. അതേസമയം കേസിൽ പെൺകുട്ടിയുടെ അച്ഛനും ഡിവൈഎഫ്ഐ നേതാവും ഉൾപ്പടെ എട്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാൽ കേസിൽ ഇവരുൾപ്പടെ 19 പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
ഫേസ്ബുക്ക് വഴിയുള്ള പരിചയം മുതലെടുത്ത് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കണ്ണൂർ സ്വദേശികളായ കെ.വി.സന്ദീപ്, സി.പി. ഷംസുദ്ദീൻ, വി.സി. ഷബീർ, കെ.വി അയൂബ് എന്നിവരെ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിനും ലോഡ്ജുടമ കെ. പവിത്രനെ പ്രതികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുത്ത കുറ്റത്തിനുമാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുളളത്.
സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനും ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് നിഖിൽ തളിയിലും ഉൾപ്പടെ എട്ട് പേരെക്കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ലോഡ്ജിനു പുറമേ ചില വീടുകളിൽ വെച്ചും പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതിൽ പെൺകുട്ടിയുടെ അച്ഛനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
അതേസമയം ബലാത്സംഗക്കേസിൽ ഉൾപ്പെട്ട ഡിവൈഎഫ്ഐ നേതാവിനെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് മഹിളാ കോൺഗ്രസ് പ്രവർത്തകർ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
https://www.facebook.com/Malayalivartha


























