കവിയൂര്‍ കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ടില്‍ വ്യാജമായ വിവരങ്ങള്‍ കണ്ടെത്തലായി സിബിഐ ഡിവൈഎസ്പി തിരുകിക്കയറ്റിയതായി ആരോപണം

കവിയൂര്‍ കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ടില്‍ വ്യാജമായ വിവരങ്ങള്‍ കണ്ടെത്തലായി സിബിഐ ഡിവൈഎസ്പി തിരുകിക്കയറ്റിയതായി ആരോപണം. നാരായണന്‍ നമ്പൂതിരി ഫാനില്‍ തൂങ്ങി മരിച്ച നിലയിലും ഭാര്യ ശോഭനയും മക്കളായ അനഘയും അഖിലയും അക്ഷയും കിടക്കയിലും മറ്റുമായി കിടക്കുന്ന നിലയിലാണ് കാണപ്പെട്ടത്. പാല്‍ക്കഞ്ഞിയില്‍ കീടനാശിനിയായ ക്ലാസിക് 20, റോബാന്‍ ഇനത്തില്‍ പെട്ട ദ്രാവകം കലര്‍ത്തി നാലു പേരും കഴിച്ചതായും നമ്പൂതിരി തൂങ്ങി മരിച്ചതായും ആണ് കേസ്. കീടനാശിനിയിലടങ്ങിയ ക്ലോര്‍പിറൈഫോസ് എന്ന വിഷമാണ് മരണകാരണമെന്നാണ് സിബിഐ കണ്ടെത്തല്‍. കീടനാശിനിയുടെ ഉറവിടമോ വാങ്ങിയ കട സംബന്ധിച്ചോ വിവരം ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ശോഭനയും അനഘയും പാല്‍ കഞ്ഞി കഴിച്ച് മരിച്ചതായും അഖിലയുടെയും അക്ഷയുടെയും കഴുത്തില്‍ ശക്തിയായി ഞെരുക്കി അമര്‍ത്തിയ പാടുകളും കണ്ടെത്തിയിരുന്നു.
എന്നാല്‍ കുട്ടികളുടെ കഴുത്തില്‍ കാണപ്പെട്ട വിരലടയാളവും നാരായണന്‍ നമ്പൂതിരിയുടെ കൈ വിരലടയാളങ്ങളും തിരുവല്ല പൊലീസ് എടുക്കാതെ കൊല നടത്തിയത് പിതാവാണെന്ന് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആ റിപ്പോര്‍ട്ട് കോടതി തള്ളിയിരുന്നു. അതിനാല്‍ വ്യാജമായ വിവരങ്ങള്‍ കണ്ടെത്തലായി സിബിഐ ഡിവൈഎസ്പി കോടതിയില്‍ സമര്‍പ്പിച്ചെന്നാണ് എതിര്‍ഭാഗത്തിന്റെ ആരോപണം.
2004 സെപ്റ്റംബര്‍ 27 രാത്രിയിലാണ് നാരായണന്‍ നമ്പൂതിരിയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം ആത്മഹത്യ ചെയ്തത്. സെപ്റ്റംബര്‍ 29 ന് കോട്ടയം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെ അസോസിയേറ്റ് പ്രൊഫസറും ഡെപ്യൂട്ടി പോലീസ് സര്‍ജനുമായ ഡോ.സരിതയാണ് അഞ്ച് മൃതദേഹങ്ങളുടെയും പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
അനഘയുടെ കന്യാചര്‍മ്മം പഴക്കമുള്ളതും കീറിയ മുറിവുള്ളതായും ഡോക്ടര്‍ കണ്ടെത്തി പോസ്റ്റുമോര്‍ട്ടം സര്‍ട്ടിഫിക്കറ്റില്‍ വിവരം രേഖപ്പെടുത്തി. അമിതമായ ലൈംഗിക പീഡനത്തിന് പെണ്‍കുട്ടി ഇരയായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2012 ലെ തുടരന്വേഷണ ഉത്തരവില്‍ സിബിഐ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
സിബിഐ ഉദ്യോഗസ്ഥര്‍ ഡോക്ടറെ കണ്ട് ചോദിച്ചപ്പോള്‍ ഇത് ലൈംഗിക ബന്ധത്തിലൂടെയാകാമെന്നും കന്യാചര്‍മ്മത്തിലെ കീറിയഭാഗത്തെ മുറിവുണങ്ങാന്‍ 15 മുതല്‍ 20 ദിവസങ്ങള്‍ വരെ സാധാരാണയായി സമയം എടുക്കുമെന്നും ഡോക്ടര്‍ മൊഴി നല്‍കി. കെമിക്കല്‍ പരിശോധനയില്‍ സ്വകാര്യ ഭാഗത്ത് പുരുഷ ബീജം കണ്ടെത്തിയതിനാല്‍ സാദ്ധ്യമായ ലൈംഗിക ബന്ധ ദിവസം കൃത്യമായി പറയാന്‍ തനിക്ക് സാധിക്കില്ലെന്നാണ് 2005 ജൂണ്‍ 9 ന് ഡോക്ടര്‍ സിബിഐക്ക് മൊഴി നല്‍കിയത്. ഇത് സംബന്ധിച്ച് വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടുകയോ വിദഗ്ധ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുകയോ ചെയ്യാത്തതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ലൈംഗിക ബന്ധത്തിന് ശേഷം പുരുഷ ബീജക്കറ മൂന്ന് മുതല്‍ ഒന്‍പത് ദിവസം വരെ സ്ത്രീ ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കും. ഈ വസ്തുത സൂചിപ്പിക്കുന്നത് അനഘ മരണത്തിന് രണ്ട് മുതല്‍ മൂന്ന് ദിവസം മുമ്പോ പരമാവധി 9 ദിവസങ്ങള്‍ക്ക് മുമ്പോ ആകാം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത് എന്ന നിഗമനത്തില്‍ കോടതി എത്തി. അതിനാല്‍ അനഘയുടെ മരണത്തിന് 24 മണിക്കൂര്‍ മുമ്പ് മുതല്‍ മൂന്ന് ദിവസം വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്ന രണ്ടാം തുടരന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ കോടതി തള്ളുകയായിരുന്നു.
ആത്മഹത്യ ചെയ്ത രാത്രിയില്‍ പിതാവ് മകളെ പീഡിപ്പിച്ചുവെന്നായിരുന്നു സിബിഐയുടെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ രണ്ടാം തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞ്. ബാലിശവും അടിസ്ഥാന രഹിതവുമായ ഈ വാദവും തള്ളിയാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി അനഘ തന്നോട് പറഞ്ഞതായുള്ള യാതൊരു മൊഴിയും കൂട്ടുകാരിയായ രമ്യാ രാജന്റെ മൊഴിയിലില്ല. കിളിരൂര്‍ബ കവിയൂര്‍ പീഡനങ്ങളെ സംബന്ധിച്ച് ഹൈക്കോടതിക്ക് ലഭിച്ച കത്ത് സിബിഐക്ക് കൈമാറിയിരുന്നു. കഴിഞ്ഞ ദിവസം സിബിഐ സമര്‍പ്പിച്ച 23 പേജുള്ള മൂന്നാം തുടരന്വേഷണ റിപ്പോര്‍ട്ടില്‍ ഈ കത്ത് സി ബി ഐ ബോധപൂര്‍വ്വം മറച്ചുവെച്ച് എങ്ങനെയും അന്വേഷണം അവസാനിപ്പിച്ച് കൈ കഴുകി.
ഫൈവ് ഫിംഗേഴ്‌സ് എന്ന സിനിമയുടെ സ്‌ക്രീന്‍ ടെസ്റ്റ് എന്ന് വിശ്വസിപ്പിച്ച് കിളിരൂര്‍ കവിയൂര്‍ പെണ്‍കുട്ടികളെ ലതാനായര്‍ കൊണ്ടുപോയെന്നും കുമരകത്തുള്ള ഒരു എംഎല്‍എയുടെ ഹൗസ് ബോട്ടില്‍ വച്ച് മന്ത്രി പുത്രന്മാര്‍ക്ക് കാഴ്ചവെച്ചെന്നുമാണ് ആരോപണം ഉണ്ടായിരുന്നത്. സിനിമാസീരിയലില്‍ അഭിനയിപ്പിക്കാമെന്ന് പ്രലോഭിപ്പിച്ച് രണ്ടു പെണ്‍കുട്ടികളെയും പലര്‍ക്കും കാഴ്ചവെച്ച് ലതാനായര്‍ പണമുണ്ടാക്കിയെന്നും ആരോപണം ഉണ്ടായിരുന്നു.
ലോക്കല്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ 2005 ല്‍ ഹൈക്കോടതിയാണ് കിളിരൂര്‍ കവിയൂര്‍ സെക്‌സ് റാക്കറ്റ് കേസ് സിബിഐക്ക് കൈമാറിയത്.തിരുവല്ല പോലീസ് 2004 സെപ്റ്റംബര്‍ 28ന് കൂട്ട ആത്മഹത്യ എന്ന നിലയില്‍ അസ്വാഭാവിക മരണത്തിന് എടുത്ത കേസ് 2005 ജനുവരി 29 ന് സിബിഐ റീ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കല്ലൂപ്പാറ പുതുച്ചേരി പൂന്തല ഹൗസില്‍ രാമചന്ദ്രന്‍ നായര്‍ ഭാര്യ ലതാനായരെ (45) മാത്രം പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
2005 നവംബര്‍ 29 നാണ് സിബിഐ ഡിവൈഎസ്പി എന്‍.സുരേന്ദ്രന്‍ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.കുറ്റപത്രത്തിലെ പന്ത്രണ്ടാം കോളത്തില്‍ കൊലപാതകത്തിനും ആത്മഹത്യാ പ്രേരണക്കും തിയായ തെളിവില്ലാത്തതിനാല്‍ കുറ്റം ചുമത്താനാകാത്ത പ്രതികള്‍ എന്നു ചൂണ്ടി കാണിച്ച് 2 മുതല്‍ 7വരെ പ്രതികളെ കൂടുതല്‍ പ്രതികളായി പ്രതിസ്ഥാനത്ത് ചേര്‍ത്തിട്ടുണ്ട്.
മരണപ്പെട്ട സോമശേഖരന്‍ പിള്ള (53), കവിയൂര്‍ ഞാള്‍ ഭാഗം മേലേട്ട് വീട്ടില്‍ ശ്രീധരന്‍പിള്ള മകന്‍ രഘു, കവിയൂര്‍ പടിഞ്ഞാറ്റുചേരിയില്‍ പുതുച്ചേരി മല വീട്ടില്‍ ഓമനക്കുട്ടന്‍ എന്ന പ്രഭാകരന്‍ നായര്‍ (42), കവിയൂര്‍ ഞാള്‍ ഭാഗം കൈലത്ത് വടക്കേവീട്ടില്‍ നാരായണന്‍ പിള്ള മകന്‍ മണിക്കുട്ടന്‍ എന്ന സുബാഷ് (28), കവിയൂര്‍ പടിഞ്ഞാറേ നട പിഷാരത്ത് വീട്ടില്‍ ശങ്കര വാര്യര്‍ മകന്‍ ഗിരീഷ് കുമാര്‍ (29), മരണപ്പെട്ട നാരായണന്‍ നമ്പൂതിരി എന്നിവരെയാണ് 2 മുതല്‍ 7 വരെ പ്രതിസ്ഥാനത്ത് ചേര്‍ത്തത്.
https://www.facebook.com/Malayalivartha
























