ശബരിമല ദര്‍ശനത്തിനെത്തിയ തന്നെ അപമാനിച്ചെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ സ്പീക്കര്‍ക്ക് നല്‍കിയ അവകാശലംഘന നോട്ടീസ് നിലനില്‍ക്കില്ലെന്ന് മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി

ശബരിമല ദര്‍ശനത്തിനെത്തിയ തന്നെ അപമാനിച്ചെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ സ്പീക്കര്‍ക്ക് നല്‍കിയ അവകാശലംഘന നോട്ടീസ് നിലനില്‍ക്കില്ലെന്ന് മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി. പാര്‍ലമെന്റ് നിയോഗിച്ച ഏതെങ്കിലും പരിപാടിയില്‍ എം.പിമാര്‍ പങ്കെടുക്കുമ്പോള്‍ തടസപ്പെടുത്തിയാല്‍ മാത്രമേ അവകാശലംഘനമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ പൊന്‍രാധാകൃഷ്ണന്റെ നോട്ടീസ് ചവറ്റുകുട്ടയിലാകുമെന്ന് ഉറപ്പായി. പൊന്‍രാധാകൃഷ്ണനോട് മോശമായി പെരുമാറിയെന്ന പരാതി അവകാശലംഘനത്തിന്റെ പരിധിയില്‍ വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൊന്‍രാധാകൃഷ്ണന്റെ പരാതി ലോക്‌സഭാ സ്പീക്കര്‍ സുമിത്രാമഹാജന്‍ സ്വീകരിച്ചെങ്കിലും അവര്‍ക്ക് നടപടിയെടുക്കാനാവില്ല. പരാതിയില്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേരള ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടാനാകുമെന്നും ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടിയെന്നും ടി.ഡി.പി ആചാരി വ്യക്തമാക്കി. ചീഫ് സെക്രട്ടറിക്ക് അയയ്ക്കുന്ന കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എസ്.പി യതീഷ് ചന്ദ്രയ്ക്ക് അനുകൂലമായ നിലപാടേ സ്വീകരിക്കൂ. കാരണം സര്‍ക്കാരിന്റെ ഉത്തരവ് നടപ്പാക്കുക മാത്രമാണ് എസ്.പി ചെയ്തത്. അതിനാല്‍ എസ്.പിക്കെതിരെ നടപടിയുണ്ടായാല്‍ അതിന്റെ ക്ഷീണം സര്‍ക്കാരിനാണ്.
സ്പീക്കര്‍ കത്ത് അവകാശ സംരക്ഷണ സമിതി ചെയര്‍മാനാണ് കത്ത് കൈമാറേണ്ടത്. ബി.ജെ.പി എം.പി മീനാക്ഷി ലേഖിയാണ് സമിതി അധ്യക്ഷ. ആ പ്രതീക്ഷയിലാണ് പൊന്‍രാധാകൃഷ്ണനും കേരളത്തിലെ ബി.ജെ.പി നേതാക്കളും. എം.പിയായിരിക്കെ സി.പി.എമ്മിന്റെ പ്രക്ഷോഭപരിപാടിയില്‍ പങ്കെടുത്ത തന്റെ കൈ യു.ഡി.എഫ് സര്‍ക്കാരിന്റെ പൊലീസ് തല്ലിയൊടിച്ചിട്ടുണ്ടെന്നും അതൊന്നും അവകാശലംഘനത്തിന്റെ പരിധിയില്‍ വരില്ലെന്നും എന്‍.എന്‍ കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞമാസം 21ന് ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ ഔദ്യോഗിക വാഹനത്തില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് എസ്.പിയോട് തന്റെ കൂടെ വന്ന സ്വകാര്യവാഹനങ്ങള്‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടത്.
എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് തകര്‍ച്ചയിലായ പമ്പയില്‍ സ്വകാര്യവാഹനങ്ങള്‍ പോയാല്‍ ട്രാഫിക്ജാം ഉണ്ടാകുമെന്നും എസ്.പി അറിയിച്ചു. അപ്പോള്‍ കെ.എസ്.ആര്‍.ടി.സി പോകുന്നതിനെ കുറിച്ച് മന്ത്രി ചോദിച്ചു. കെ.എസ്.ആര്‍.ടി.സി അവിടെ പാര്‍ക്ക് ചെയ്യുന്നില്ലെന്ന് വ്യക്തമാക്കി. സ്വകാര്യവാഹനങ്ങള്‍ കടത്തിവിടാത്തത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. സാര്‍ ഉത്തരവിട്ടാല്‍ കടത്തിവിടാമെന്നും അവിടെ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും എസ്.പി പറഞ്ഞു.
ഉത്തരവിടാന്‍ തനിക്ക് അധികാരമില്ലെന്നും ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്നും മന്ത്രി അറിയിച്ചു. ഉത്തരവിറക്കാന്‍ അധികാരമുള്ളവര്‍ പറഞ്ഞതാണ് താന്‍ അനുസരിക്കുന്നതെന്ന് എസ്.പി പറഞ്ഞു. അതോടെ മന്ത്രി പൊന്‍രാധാകൃഷ്ണനൊപ്പം ഉണ്ടായിരുന്ന ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ എസ്.പിയോട് ക്ഷുഭിതനായി. എസ്.പിയുടെ പെരുമാറ്റം വളരെ മോശമായിരുന്നെന്നും കേരളത്തിലെ ഒരു മന്ത്രിയോട് ഇത്തരത്തില്‍ സംസാരിക്കുമോ എന്നും കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മലകയറിയ കേന്ദ്രമന്ത്രി ദേവസ്വംബോര്‍ഡിന്റെ ആഥിത്യവും സ്വീകരിച്ചില്ല.
രാത്രി രണ്ട് മണിയോടെ അദ്ദേഹവും ഒപ്പം ഉണ്ടായിരുന്ന സ്വകാര്യവാഹനങ്ങളും പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് പോയി. അതിനിടെ മന്ത്രിക്കൊപ്പം വന്ന സ്വകാര്യവാഹനം ഏഴ് മിനിറ്റ് വൈകിയാണ് വന്നത്. അതോടെ എസ്.പി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ ആ വാഹനം തടഞ്ഞു. തന്റെ കൂടെ വന്ന വാഹനം കാണാതെ കേന്ദ്രമന്ത്രി തിരികെയെത്തി. എസ്.പി ഹരിശങ്കറോട് കാര്യങ്ങള്‍ തിരക്കി. ഈ സംഭവവും വിവാദമായിരുന്നു. എന്നാല്‍ മന്ത്രിയെ തടഞ്ഞില്ലെന്ന് തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് അന്ന് തന്നെ പുറത്ത് വിട്ടു. എസ്.പി ഹരിശങ്കറിനെതിരെ കേന്ദ്രമന്ത്രി പരാതി നല്‍കിയില്ല എന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha
























