വനിതാ മതിൽ പണിയാൻ സർക്കാർ 50 കോടി രൂപ നീക്കിവയ്ക്കുമെന്ന് ഹൈക്കോടതിൽ സത്യവാങ്മൂലം; സർക്കാർ അറിയാതെയുള്ള സർക്കാർ സത്യവാങ്മൂലത്തിലെ ഗൂഢാലോചനകൾ തേടി മുഖ്യമന്ത്രിയും ധനമന്ത്രിയും

വനിതാ മതിൽ നിർമ്മിക്കാൻ സർക്കാർ 50 കോടി രൂപ നീക്കിവയ്കുമെന്ന് ഹൈക്കോടതിയെ അറിയിച്ചത് സർക്കാർ അറിയാതെയാണെന്ന് നിഗമനം . ഉദ്യോഗസ്ഥ തലത്തിൽ ഇത് സംബന്ധിച്ച് ഗൂഢാലോചന നടന്നോ എന്ന സംശയത്തിലാണ് മുഖ്യമന്ത്രി അടക്കമുള്ള സർക്കാർ അധികാരികൾ. സംഗതി സത്യമാണെങ്കിലും എന്തിന് സത്യം പറഞ്ഞു എന്നാണ് ചോദ്യം.
മുഖ്യമന്ത്രിയും ധനമന്ത്രിയും സർക്കാർ സത്യവാങ്മൂലത്തിനെതിരെ രംഗത്തെത്തി. എങ്ങനെയാണ് ഇത്തരത്തിൽ ഒരു സത്യവാങ്മൂലം സമർപ്പിക്കപ്പെട്ടത് എന്നതിനെ കുറിച്ച് സർക്കാർ അന്വേഷണം ആരംഭിച്ചു. എന്നാൽ ബജറ്റിൽ വകയിരുത്തിയിരുന്ന തുക ചെലവിക്കാനായിരുന്നു ആദ്യത്തെ പദ്ധതി. ഹൈക്കോടതിയിൽ കേസ് വന്നതോടെയാണ് സർക്കാർ കാലുമാറിയത്.
വനിതാമതിൽ സംഘടിപ്പിക്കുന്നത് സർക്കാർ ചെലവിലാണെന്ന സത്യവാങ്മൂലം സർക്കാരിനെ വല്ലാതെ ബുദ്ധിമുട്ടിച്ചു. സർക്കാരിന്റെ ഇമേജ് തീർത്തും ഇല്ലാതായി. മുഖ്യമന്ത്രിയോ ധനമന്ത്രിയോ ഇത്തരമൊരു സത്യവാങ്മൂലം കണ്ടിട്ടില്ലെന്നാണ് സർക്കാർ പറയുന്നത്. സർക്കാരിന് പ്രധാനം പ്രളയമാണോ വനിതാമതിലാണോ എന്നാണ് കോടതി ചോദിച്ചത്. വനിതാ മതിൽ സർക്കാരിനെ കളങ്കപ്പെടുത്തിയെന്ന ചിന്തയാണ് സി പി എമ്മുകാർക്ക് പോലുമുള്ളത്.
സർക്കാർ സത്യവാങ്മൂലം കാരണം മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം അവകാശ ലംഘന നോട്ടീസ് നൽകുന്ന സാഹചര്യമുണ്ടായി. കോടതികളിൽ സമർപ്പിക്കുന്ന വിശദീകരണം തയ്യാറാക്കുന്ന ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ലിംഗ സമത്വം പാലിക്കുന്ന പരിപാടിയാണ് ഇതെന്ന് സർക്കാർ വിശദീകരിക്കുന്നുണ്ടെങ്കിലും പ്രളയത്തിന്റെ പണം ധൂർത്തടിക്കുന്നു എന്നാണ് ആരോപണം. സാമൂഹിക നവേത്ഥാനത്തിന്റെ ഓർമ്മപ്പെടുത്തലാണ് മതിലെന്ന് കോടതിയിൽ ഹാജരായ സ്റ്റേറ്റ് അറ്റോണി പറഞ്ഞിട്ടും അദ്ദേഹം എന്ത് കൊണ്ട് ഇക്കാര്യം ശ്രദ്ധിച്ചില്ലെന്ന് സർക്കാർ ചോദിക്കുന്നു. സാമൂഹിക നീതി വകുപ്പിൽ നിന്നാണ് സത്യമാങ്മൂലം തയ്യാറാക്കിയത്.
വനിതകൾ സ്വന്തം നിലയിൽ പണം സമാഹരിക്കുമെന്നാണ് സർക്കാർ പറയുന്നത്. അതെങ്ങനെ സമാഹരിക്കുമെന്ന് ദൃശ്യമാധ്യമ ഫ്രവർത്തകർ ചോദിച്ചപ്പോൾ അതിന് ധനമന്ത്രി മറുപടി നൽകിയില്ല. വകുപ്പു സെക്രട്ടറി അറിയാതെ ഒരിക്കലും സത്യവാങ്മൂലം ഫയൽ ചെയ്യാനുമില്ല. അക്കാര്യം എജിക്ക് വേണ്ടി കേസിൽ ഹാജരായ സ്റ്റേറ്റ് അറ്റോണിയും ഉറപ്പാക്കണമായിരുന്നു. എന്നാൽ ആരും ഇക്കാര്യം ഉറപ്പാക്കിയില്ലെന്നതാണ് വാസ്തവം.
പിണറായി സർക്കാരിലുള്ള ഏകോപനകുറവ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ട്. പിണറായി സർക്കാരിൽ ഉദ്യോഗസ്ഥരും മന്ത്രിമാരും തമ്മിൽ ഒരു ഏകോപനവുമില്ല . ആർക്കും എന്തും ചെയ്യാവുന്ന സാഹചര്യവും നിലവിലുണ്ട്. കെ. എസ്. ആർറ്റിസി യിലെ തച്ചങ്കരി ഭരണത്തെയാണ് ഇതിന്റെ ഉദാഹരണമായി ജനങ്ങൾ ചൂണ്ടികാണിക്കുന്നത്. സർക്കാർ പണം ചെലവഴിക്കുന്ന കാര്യത്തിൽ സംഭവിച്ചതും അതാണ്. അതായത് സി പി എമ്മിന്റെ കൈയിലുള്ള സമ്പാദ്യങ്ങളെല്ലാം ചോരും. ഇനി സർക്കാർ ഖജനാവിൽ നിന്നും ഒരു ചില്ലി പോലും എടുക്കാനും കഴിയില്ല. ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവാൻ സാധ്യത കുറവാണ്. ഇല്ലെങ്കിൽ രഹസ്യങ്ങളെല്ലാം പുറത്താകും.
https://www.facebook.com/Malayalivartha






















