അംഗനവാടിയ്ക്ക് അനുവദിച്ച സ്ഥലം സ്വകാര്യ വ്യക്തി കയ്യേറിയതായി പരാതി; സ്ഥലം കയ്യേറാൻ നഗരസഭയുടെയും സി.പി.എമ്മിന്റെയും ഒത്താശയെന്ന് ബി.ജെ.പി ആരോപണം

ആലപ്പുഴ നഗര സഭയിൽ അംഗനവാടിയ്ക്ക് അനുവദിച്ച് പണി തുടങ്ങിയ പുറമ്പോക്ക് സ്ഥലത്ത് സ്വകാര്യ വ്യക്തി കയ്യേറി കെട്ടി അടച്ചിട്ടതായി പരാതി. നഗര സഭയിലെ കിടങ്ങാം പറമ്പ് വാർഡിൽ സഹൃദയ ആശുപത്രിയ്ക്ക് എതിർവശത്തുള്ള സ്ഥലം സ്വകാര്യ വ്യക്തി കയ്യേറി കെട്ടി അടച്ചിട്ടിരിക്കുകയാണ്.
അതേസമയം നഗര സഭയും റെവന്യൂ വകുപ്പും ഈ വിഷയത്തിൽ യാതൊരു നടപടിയും സ്വീകരിക്കാത്തതിനു പിന്നിൽ നഗരസഭ ചെയർമാന്റെയും ഒരു സി.പി.എം കൗൺസിലർ അടക്കമുള്ള സി.പി.എം നേതാക്കളുടെയും പിന്തുണയുണ്ടെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ ആരോപിച്ചു.
നിരവധി അംഗനവാടികൾ വാടകക്കെട്ടിടത്തിൽ പ്രവൃത്തിക്കുന്ന വാർഡിൽ ഈ സ്ഥലത്ത് നിർമ്മിയ്ക്കുന്ന അംഗനവാടി പ്രദേശവാസികൾക്ക് ഏറെ ഗുണകരമായിരുന്നു.ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലമാണ് ഇത്. പ്രദേശത്തെ റെസിഡൻസ് അസ്സോസിയേഷനും അംഗനവാടിക്കു വേണ്ടി മുന്നിട്ടിറങ്ങിയിരുന്നു. സി.പി.എം കൗൺസിലറുടെ അടുപ്പക്കാരനായ കയ്യേറ്റക്കാരനെ സംരക്ഷിക്കുവാനാണ് ചെയർമാനും സി.പി.എമ്മും ശ്രമിക്കുന്നത്.
അതേസമയം സ്ഥലം കെട്ടി അടച്ചത് ഉടൻ പൊളിച്ചുമാറ്റി അംഗനവാടി നിർമ്മാണം പെട്ടന്നുതന്നെ പൂർത്തീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ നടപടികൾ ബി.ജെ.പി. സ്വീകരിക്കുമെന്നും ജി. വിനോദ് കുമാർ പറഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജി. മോഹനൻ, കെ.പി.സുരേഷ് കുമാർ, ട്രഷറർ വാസുദേവക്കുറുപ്പ്, ഏരിയ ഭാരവാഹികളായ അനിൽ കുമാർ, എന്നിവരും സംബന്ധിച്ചു.
https://www.facebook.com/Malayalivartha

























