ശബരിമല യുവതീപ്രവേശന വിഷയത്തിൽ പിണറായി വിജയന് കട്ട സപ്പോര്‍ട്ടുമായി ഐക്യരാഷ്ട്രസഭ

ശബരിമല വിഷയത്തില്‍ ലോകം മുഴുവന്‍ അഭിപ്രായം പറഞ്ഞു കഴിഞ്ഞു. ഇനി ഐക്യരാഷ്ട്രസഭ കൂടിയേ പറയാനുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അതും വന്നു കഴിഞ്ഞു. ശബരിമലയില്‍ സുപ്രീംകോടതി വിധി അനുസരിച്ച് യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് കേരളത്തില്‍ നടന്നുവരുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വിഷയത്തില്‍ യു.എന്നിന്റെ നിലപാട് എന്താണെന്നു ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ ഔദ്യോഗിക വക്താവ് ഫര്‍ഹാന്‍ ഹഖ് ആണ് നയം വ്യക്തമാക്കിയത്.
ഐക്യരാഷ്ട്രസഭ പിണറായി വിജയന് കട്ട സപ്പോര്‍ട്ടാണ് നല്‍കുന്നത്. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയെ ബഹുമാനിക്കണമെന്നാണ് ഫര്‍ഹാന്‍ ഹഖ് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ലോകമാധ്യമങ്ങളും ഇതേ നിലപാടായിരുന്നു രേഖപ്പെടുത്തിയത്.
അവകാശങ്ങളെക്കുറിച്ചും തുല്യാവകാശങ്ങളെക്കുറിച്ചും യു.എന്നിനുള്ള അടിസ്ഥാനപരമായ നിലപാടിനെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്. അതിന് അനുസൃതമായതു തന്നെയാണ് ഇന്ത്യയിലെ സുപ്രീംകോടതിയുടെ വിധിയെന്ന് വക്താവ് എടുത്തു പറഞ്ഞു. സ്ത്രീപുരുഷഭേദമുണ്ടാക്കുന്ന എല്ലാത്തരം വിവേചനങ്ങളെയും എതിര്‍ക്കുന്ന നിലപാടാണ് ഐക്യരാഷ്ട്രസംഘടനയ്ക്കുള്ളത്.
സ്ത്രീകള്‍ക്കുള്ള അവകാശത്തെക്കുറിച്ചുള്ള യു.എന്നിന്റെ കാഴ്ചപ്പാട് എല്ലാ മതങ്ങളുടേയും കാര്യത്തില്‍ ഒരുപോലെ തന്നെയാണോ എന്ന ചോദ്യത്തിന് 'തീര്‍ച്ചയായും' എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ‘ഇത് എല്ലാവര്‍ക്കും ബാധകമാണ്. നിയമത്തെ ബഹുമാനിക്കാന്‍ ഞങ്ങള്‍ എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നു’ എന്നായിരുന്നു ഫര്‍ഹാന്‍ ഹഖിന്റെ പ്രതികരണം.
നിയമത്തെ ബഹുമാനിക്കണം എന്നാണ് ഞങ്ങള്‍ക്ക് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുവാനുള്ളത് - ഇതായിരുന്നു കേരളീയരോട് ഐക്യരാഷ്ട്രസഭയ്ക്ക് നല്‍കുവാനുള്ള സന്ദേശം. സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി വന്ന സാഹചര്യത്തിലും സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമല്ലേ എന്ന ചോദ്യത്തിന് ‘തീര്‍ച്ചയായും. നിയമത്തെ ബഹുമാനിക്കാന്‍ യു.എന്‍ എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നു’ എന്ന മറുപടി അദ്ദേഹം ആവര്‍ത്തിച്ചു.
യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനെതിരേ മാസങ്ങള്‍ നീണ്ട പ്രതിരോധത്തെ തരണം ചെയ്താണ് കഴിഞ്ഞ ദിവസം കനകദുര്‍ഗ്ഗയും ബിന്ദുവും അയ്യപ്പദര്‍ശനം നടത്തിയത്. അതോടെ അക്രമകാരികള്‍ കേരളമാകെ കലാപം അഴിച്ചുവിടുകയായിരുന്നു. ഇത് അന്താരാഷ്ട്രതലത്തില്‍ കേരളത്തെക്കുറിച്ച് മോശം അഭിപ്രായം ഉണ്ടാക്കിയിട്ടുണ്ട്. സ്ത്രീകളോട് പ്രാകൃതമായ അയിത്തം സൂക്ഷിക്കുന്ന നാടായാണ് ഇതുമൂലം നമ്മുടെ സംസ്ഥാനം വിലയിരുത്തപ്പെട്ടത്. മാത്രമല്ല, കേരളത്തിലേക്കു വരുന്ന വിനോദ സഞ്ചാരികളെ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി നടന്ന അക്രമപരമ്പരകളും ബോംബേറും പിന്‍തിരിപ്പിക്കുന്ന സ്ഥിതിയാണുള്ളത്. ബ്രിട്ടീഷ് സര്‍ക്കാര്‍ അവരുടെ പൌരന്മാരെ കേരളത്തിലേക്കു വിനോദയാത്രയ്ക്കു വരുന്നത് നിരുത്സാഹപ്പെടുത്തിക്കഴിഞ്ഞു. കലാപം തുടര്‍ന്നുനിന്നാല്‍ മറ്റു രാജ്യങ്ങളും ഈ സമീപനം ആവര്‍ത്തിക്കും.
അതേസമയം, കേരളത്തിലുണ്ടായ ആക്രമണങ്ങളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് കേരള സര്‍ക്കാരില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്തി കേരളത്തില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യതയുണ്ടോ എന്നാണ് തങ്ങളുടെ അന്വേഷണം എന്ന് ചില ബിജെപി വക്താക്കള്‍ സൂചിപ്പിച്ചു കഴിഞ്ഞു. ഈ കാലപത്തിനു പിന്നിലെ രാഷ്ട്രീയ മതലെടുപ്പാണ് ഇതില്‍ വ്യക്തമാകുന്നത്.
എന്തായാലും, കേന്ദ്രസര്‍ക്കാരും പ്രതിപക്ഷവും നിശിത വിമര്‍ശനം നടത്തുമ്പോഴും അന്താരാഷ്ട്ര മാധ്യമങ്ങളും ഐക്യരാഷ്ട്ര സഭയും നല്‍കുന്ന പിന്തുണ ഈ അവസരത്തില്‍ പിണറായി വിജയന് ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ്. അതായത്, അന്താരാഷ്ട്രതലത്തില്‍ കേരള സര്‍ക്കാര്‍ എടുത്ത നിലപാട് ഐക്യരാഷ്ട്രസഭയും അംഗീകരിച്ച മട്ടാണ്.
https://www.facebook.com/Malayalivartha



























